മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യസ്വഭാവമുള്ളതല്ലെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നുമുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും ഈ പതിവ് നിര്‍ത്തലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ലഭിച്ച പ്രഹരമാണ്. വിവരങ്ങളുടെ സത്യസന്ധതയും അതിനെക്കുറിച്ച് അറിവുള്ള സമൂഹവും അഴിമതി തടയാനും സര്‍ക്കാരിനെ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാക്കാനും സഹായിക്കും.
മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കാര്യപരിപാടിയും മിനുട്സും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അത് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണെന്നും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടത് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനുവിന്റെ അപേക്ഷയിന്മേലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ കോപ്പി വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മെത്രാന് കായല്‍ നികത്തല്‍, സന്തോഷ് മാധവന്റെ ഭൂമിയ്ക്കു കരമൊടുക്കാനുള്ള അനുമതി മുതലായ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിവരാവകാശ പ്രവര്ത്തകന് ബിനുവിന്റെ അപേക്ഷ പത്ത് ദിവസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്ന വിവരങ്ങളുടെ കോപ്പികള്‍ നല്കാന് സാധിച്ചില്ലെങ്കില്‍ രേഖകള്‍ കാണാന്‍ അവസരം നല്‍കണമെന്നും സിഐസി ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധമാക്കണമെന്നാണ് നിയമം.
കാരണം എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ കീഴിലാണ്.
വിവരാവകാശ നിയമം പാസ്സായത് പത്തുകൊല്ലം മുന്‍പാണ്. ഇപ്പോള്‍ കേരള സിഐസി സംസ്ഥാന സര്‍ക്കാരിനോട് പത്തുദിവസത്തിനകം തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണം എന്നുത്തരവിട്ടത് സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തടയാന്‍ സഹായകമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം മാത്രം പ്രസിദ്ധീകരിക്കാമെന്ന രീതി കൊണ്ടുവന്നത്.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിണറായി വിജയന് മുഖ്യമന്ത്രിയുമായി. എന്നാല്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തുന്ന രീതിക്ക് പിണറായി വിരാമമിട്ടു. 1957 ല്‍ ഇഎംഎസ് മന്ത്രിസഭ തുടങ്ങിവച്ച രീതിക്കാണ് ഇതോടെ അന്ത്യമായത്. കേരള സര്‍ക്കാരുകള്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ പലതും മറച്ചുവെയ്ക്കാറുണ്ടായിരുന്നു. ചില മന്ത്രിമാര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ മാത്രം അറിയിക്കുന്ന രീതിയായിരുന്നു അവര്‍ തുടര്‍ന്നത്.
ഇത് ജനപ്രാതിനിധ്യ ഭരണത്തിനെതിരാണ്. മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കുറിപ്പുകളും ഉത്തരവുകളും വിവരാവകാശ നിയമപ്രകാരം ജനങ്ങളെ അറിയിക്കേണ്ടതാണ്. കേരള സെക്രട്ടറിയേറ്റ് മാനുവലും ഇതുതന്നെ അനുശാസിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ വമ്പിച്ച കോഴനല്കുന്നവര്ക്കോ വേണ്ടി നിയമവിരുദ്ധമായി ഉത്തരവിറക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ക്ക് അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ട്.
പ്രത്യേകിച്ച് വിവാദവിഷയങ്ങള്‍. വിവാദ ഉത്തരവുകള്‍, തങ്ങളുടെ പാദസേവകരെ പ്രീണിപ്പിക്കുന്ന ഉത്തരവുകള്‍, കോഴ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഉത്തരവുകള്‍ മുതലായവ കേരള സര്‍ക്കാരുകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാറാണ് പതിവ്.
ഇതിന് തെളിവായിരുന്നല്ലോ മെത്രാന് കായല്‍ നികത്താനുള്ള ഉത്തരവും കടമക്കുടി ഉത്തരവും സന്തോഷ് മാധവന് ഭൂമി പതിച്ചുനല്‍കാനുള്ള നീക്കവും നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിവെച്ചിട്ടുള്ള പോബ്സ് ഗ്രൂപ്പിനോടുള്ള പ്രീണനനയവും മറ്റും. പക്ഷെ ഈ ഉത്തരവുകള്‍ ചോര്‍ത്തപ്പെടുകയും അത് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു. പിണറായി നേതൃത്വം നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രധാന ഉത്തരവുകള്‍ രഹസ്യമായി വയ്ക്കാനാണ് ശ്രമിക്കുന്നത്.
ഇതിനെതിരെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമം 2005 ല്‍ പാസ്സാക്കിയതുതന്നെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉദാത്തമായ ലക്ഷ്യം ജനസേവനമാകണം.
അവരുടെ അറിയാനുള്ള അവകാശത്തില്‍ കത്തിവയ്ക്കലല്ല. അഴിമതിക്കാരും ജനങ്ങളെ അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ഭരണാധികാരികളാണ് സര്‍ക്കാരിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുപിടിക്കുന്നത്. വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരുന്നാല്‍ അനീതിക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തില്ലെന്ന ധാരണയാണ് ചില ഭരണാധികാരികള്‍ക്കുള്ളത്. എന്നാല്‍ ഇത് വിവരസാങ്കേതിക വിദ്യയുടെ യുഗമാണെന്നും എത്ര രഹസ്യമാക്കിവെയ്ക്കുന്ന വിവരങ്ങളും പുറത്തുവരാന്‍ വളരെ എളുപ്പമാണെന്നും ഭരിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: