ഇത്തിരി ചങ്കിടിപ്പോടെയാണ് ഇന്നലെ രാവിലെ ടിവിക്കുമുന്പില് ഇരുന്നത്. കാരണം പിഎസ്എല്‍വി കുതിക്കാന്‍ പോകുന്നത് ബഹിരാകാശത്തേക്ക് മാത്രമല്ല, ചരിത്രത്തിലേക്കാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ലോഞ്ചിങ് പാഡില്‍, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ നില്ക്കുന്ന പടുകൂറ്റന്‍ റോക്കറ്റിന്റെ ശിരസ്സിലുള്ളത് ഒന്നും രണ്ടുമല്ല, ഇരുപത് ഉപഗ്രഹങ്ങളാണ്.
ഒന്നരകിലോമുതല് 850 കിലോവരെയുള്ള, ഇന്തോനേഷ്യ മുതല്‍, അമേരിക്കയും കാനഡയുംവരെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇരുപത് ഉപഗ്രഹങ്ങള്‍.
കൃത്യം 9.26 നുതന്നെ, ആ ഭീമന് യന്ത്രം, ശ്രീഹരിക്കോട്ടയുടെ തെളിഞ്ഞ മാനത്തേക്ക് പറന്നുയര്‍ന്നു. സെക്കന്റുകള്‍ക്കകം കണ്ണില്നിന്നുമറഞ്ഞ റോക്കറ്റ്, പിന്നീട് മിഷന് കണ്ട്രോള് സ്ക്രീനിലെ മിന്നുന്ന പൊട്ടായി, നിശ്ചയിച്ചുറപ്പിച്ച മാര്‍ഗത്തിലൂടെ, അനുസരണയോടെ ചലിക്കാന്‍ തുടങ്ങി. റോക്കറ്റ് ഘട്ടങ്ങള്‍ കൃത്യമായി എരിഞ്ഞുതീര്‍ന്നു.
എഴുനൂറാം സെക്കന്‍ഡ് മുതല്‍, ഉപഗ്രഹങ്ങളെ ഒന്നൊന്നായി, കണക്കുകൂട്ടിയ ഭ്രമണപഥങ്ങളിലേക്ക് പ്രസവിച്ചു. എഴുനൂറോളം കിലോമീറ്റര്‍ മുകളില്‍, അങ്ങനെ പിഎസ്എല്‍വിയുടെ ഒരു വിജയചരിത്രംകൂടി പിറന്നു.
സോവിയറ്റുയൂണിയനും അമേരിക്കയും വാശിയോടെ മത്സരിച്ചിരുന്ന അറുപതുകളിലാണ് ചെറിയ വിഭവശേഷിയും, വലിയ സ്വപ്നങ്ങളുമായി ഭാരതവും ബഹിരാകാശ രംഗത്ത് പിച്ചവെക്കാന്‍ തുടങ്ങിയത്. പണം പരിമിതമാണെങ്കിലും വിക്രം സാരാഭായ്, സതീഷ് ധവാന് തുടങ്ങിയ അതികായന്മാരുടെ പ്രതിഭാവിലാസവും ആത്മവിശ്വാസവും ഹിമാലയതുല്യമായിരുന്നു. അവരുടെ നേതൃത്വത്തിന്റെ ഗരിമയില്‍, ധാരാളം യുവാക്കള്‍, വിദേശ ഓഫറുകള്‍ വേണ്ടന്നുവെച്ച്, ചെറിയ ശമ്പളത്തില്‍, കൊല്ലക്കുടിക്ക് തുല്യമായ ആദ്യകാല ഐഎസ്ആര്‍ഒ പരീക്ഷണശാലകളില്‍ ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ തുടങ്ങി.
ബഹിരാകാശ മേഖലയില്‍ സാങ്കേതിക ജ്ഞാനം ചിന്തിക്കാനാകുന്നതിലും ഭീമമാണ്. ഭൂമിയുടെ ഗുരുത്വം , വായുമണ്ഡലത്തിന്റെ പ്രതിരോധം. ഇവയെ ഒക്കെ ഭേദിച്ച് ഒരു ഉപഗ്രഹത്തെ നൂറുകണക്കിന് അടി ഉയരത്തില്‍ എത്തിക്കുക, അവിടെ അത് അനുസരണയോടെ നമ്മെ സേവിക്കുക. ഇവിടെ വിജയം 100 ശതമാനം മാത്രം സ്വീകാര്യം. 99.99 ശതമാനം വിജയം എന്നതുപോലും പൂര്‍ണപരാജയമാണ്!
ഉന്നതമായ ഈ സാങ്കേതികവിദ്യ ഒരു രാജ്യവും കൈമാറ്റം ചെയ്യില്ല. ഭീമമായ മുതല്‍മുടക്കും, അസാമാന്യമായ പ്രതിഭാസമ്പത്തും, പതിറ്റാണ്ടുകളുടെ തപസ്സിലുംകൂടി മാത്രമേ ഈ നേട്ടത്തിന് അരികിലെത്താനാവൂ. അക്കാലത്ത്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമേ ഈ കളിക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളൂ.
അവിടേക്കാണ്, ജനസംഖ്യയില്‍ പകുതിയും പട്ടിണികിടക്കുന്ന, ലോകത്തേറ്റവും ക്ഷയരോഗികളുള്ള, നിന്നുപിഴക്കാന്‍ പെടാപ്പാടുപെടുന്ന നമ്മളും എടുത്തുചാടിയത്. ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരുപാടുയര്‍ന്നെങ്കിലും വിക്രം സാരാഭായിയുടെ സംഘം ഉറക്കമൊഴിഞ്ഞു അധ്വാനിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സാരാഭായിയുടെ ദുരൂഹമരണം ഞെട്ടിച്ചെങ്കിലും, വളരെവേഗംതന്നെ അദ്ദേഹം തെളിച്ചിട്ട മാര്‍ഗത്തിലൂടെ നാം മുന്നേറി.
1976-ല്‍ ആര്യഭട്ട, പിന്നാലെ ഭാസ്കര എന്നീ ഉപഗ്രഹങ്ങള്‍ റഷ്യന്‍ റോക്കറ്റുകളുപയോഗിച്ച് ബഹിരാകാശം പൂകി.
സ്വന്തമായി ഒരു ബഹിരാകാശ വാഹനം എന്ന സ്വപ്നത്തിലേക്ക് അപ്പോഴും അടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1979 ല്‍ പക്ഷെ എസ്എല്‍വി ആദ്യവിക്ഷേപണം പരാജയപ്പെട്ടു. ഒന്നര വര്‍ഷത്തിനുശേഷം രോഹിണി ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ച് നാം ആറു രാജ്യങ്ങള്‍ മാത്രമുള്ള സ്പേസ് ക്ലബ്ബില്‍ അംഗമായി. നമ്മുടെ പ്രിയങ്കരനായ എ.പി.ജെ അബ്ദുള്‍ കലാമായിരുന്നു പ്രോജക്ട് ഡയറക്ടര്‍.
റോക്കറ്റ്
ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഉപയോഗിച്ചാണ് റോക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും എന്നതാണിത്. റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനവും ഓക്സീകാരകവും ചേര്‍ന്ന് എരിയുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍, വന്‍മര്‍ദ്ദത്തില്‍ നോസിലിലൂടെ പുറംതള്ളുമ്പോള്‍ വിപരീതദിശയിലുണ്ടാകുന്ന ബലത്തിലാണ് റോക്കറ്റ് കുതിക്കുന്നത്. ബഹിരാകാശത്തേക്ക് ഒരു വസ്തുവിനെ എത്തിച്ചാല്‍ അത് ഭൂമിയെ ചുറ്റാന്‍ തുടങ്ങും.
ഭ്രമണപഥത്തിന്റെ ഉയരംകൂടുന്തോറും ഭ്രമണവേഗത കുറയും. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച്, വിവിധ ഭ്രമണപഥങ്ങളിലാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് ഭൂമധ്യരേഖക്ക് സമാന്തരമായും കുറുകയും ഭ്രമണപഥങ്ങള്‍ നിശ്ചയിക്കപ്പെടാറുണ്ട്. പരീക്ഷണ ഉപഗ്രഹങ്ങള്‍ സാധാരണ താഴ്ന്ന ഭ്രമണപഥങ്ങളിലാണ് വിക്ഷേപിക്കുക. വിദൂര സംവേദന ഉപഗ്രഹങ്ങള്‍ 500- 1700 കിലോമീറ്റര്‍ ധ്രുവപ്രദേശങ്ങളെ ചുറ്റുന്ന രീതിയിലും, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ 36000 കിലോമീറ്റര്‍ ഉയരത്തിലുമാണ് വിക്ഷേപിക്കുക.
ഉപഗ്രഹങ്ങളുടെ ഭാരത്തിനനുസരിച്ച് വലിയ റോക്കറ്റുകളും കരുത്തേറിയ എഞ്ചിനുകളും വേണം.
റോക്കറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വിവിധ ഘട്ടങ്ങളായാണ്. നിശ്ചിതസമയത്തില്‍ എരിഞ്ഞുതീരുന്ന ഘട്ടങ്ങള്‍, റോക്കറ്റില്‍നിന്ന് വേര്‍പെട്ട് കടലില്‍ പതിക്കും, അങ്ങനെ മൂന്നോ നാലോ ഘട്ടങ്ങള്‍, നൂറുകണക്കിന് ടണ്‍ ഇന്ധനം എരിച്ചാണ് ആയിരമോ രണ്ടായിരമോ കിലോ ഭാരം ബഹിരാകാശത്തെത്തിക്കുന്നത്.
വിക്ഷേപണ വേളയില്‍, ഇന്ധനപമ്പുകളില്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍, അന്തരീക്ഷത്തില്‍. എവിടെവേണമെങ്കിലും പരാജയം പതിയിരിപ്പുണ്ടാകും. ഒരിക്കല്‍ ഉപയോഗിച്ച റോക്കറ്റ് വീണ്ടുമുപയോഗിക്കാന്‍ കഴിയില്ല. ഓരോ വിക്ഷേപണത്തിനും ആവശ്യമായ വാഹനം ആദ്യംമുതല്‍ നിര്‍മ്മിച്ചെടുക്കുക തന്നെവേണം.
1980 കളിലാണ്, ബഹിരാകാശ ശാസ്ത്രം സാധാരണക്കാരന് പ്രയോജനം നല്കിത്തുടങ്ങിയത് എന്നുപറയാം.
കാലാവസ്ഥ പ്രവചനം കൂടുതല്‍ കണിശമായി. മണ്‍സൂണും കൊടുങ്കാറ്റുകളുമൊക്കെ കൃത്യമായി പ്രവചിക്കപ്പെട്ടു. മത്സ്യസമ്പത്തും വനവിഭവങ്ങളുമൊക്കെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. വാര്‍ത്തകളും വിവരങ്ങളും നിമിഷങ്ങള്‍കൊണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടി ഭൂമിയെ ചെറുതാക്കി. എസ്എല്‍വി എന്ന പരീക്ഷണ റോക്കറ്റില്‍നിന്ന് ഭാരംകൂടിയ വിദൂരസംവേദന, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാവശ്യമായ സ്വന്തം റോക്കറ്റുകള്‍ ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് പിഎസ്എല്‍വിയും ജിഎസ്എല്‍വിയും ജനിക്കുന്നത്.
പിഎസ്എല്‍വി
ഭൂമധ്യരേഖക്ക് ലംബമായി ധ്രുവപ്രദേശങ്ങളെ ചുറ്റുന്ന, 1800 കിലോഗ്രാംവരെ ഭാരമുള്ള വിദൂരസംവേദന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ആറ് കുഞ്ഞന്‍ ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഘടിപ്പിച്ച, ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംഘട്ട എഞ്ചിന്, ഇത്തരത്തിലുള്ളതില്‍ ലോകത്തിലെ ഏറ്റവും വലുതാണ്. ദ്രവഇന്ധനത്തില്, കരുത്തനായ വികാസ് എഞ്ചിന് പ്രവര്‍ത്തിക്കുന്ന രണ്ടാംഘട്ടം, വീണ്ടും ഖരഇന്ധനമുള്ള മൂന്നും നാലും ഘട്ടങ്ങള്‍.
44 മീറ്റര്‍ ഉയരവും (20 നില കെട്ടിടത്തിന്റെ ഉയരം), 350 ടണ്‍ ഭാരവുമുള്ള ഭീമാകാരനാണിവന്‍. മറേജിങ് സ്റ്റീല്‍ എന്ന ഭാരംകുറഞ്ഞതും കരുത്തുമുള്ള ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത പ്രത്യേക ലോഹക്കൂട്ടിലാണ് റോക്കറ്റ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
1980 കളുടെ ഒടുവില്‍ നിശ്ചയിക്കപ്പെട്ട ആദ്യവിക്ഷേപണം നടന്നത് 1993 സെപ്റ്റംബര്‍ 20 ന്. ഒന്നാംഘട്ടവും രണ്ടാം ഘട്ടവും കൃത്യമായി എരിഞ്ഞു. വായുമണ്ഡലം കടന്നുപോയി, ഉപഗ്രഹത്തിന്റെ താപകവചങ്ങള്‍ വേര്‍പെട്ടു. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കമ്പ്യൂട്ടര്‍ കൊടുത്ത കല്പന, ഇലക്രോണിക് സര്‍ക്യൂട്ടുകളിലെവിടെയോ തപ്പിത്തടഞ്ഞപ്പോള്‍, എഞ്ചിന് ജ്വലിക്കാന്‍ തയ്യാറായില്ല. നിമിഷങ്ങള്‍ക്കകം ഒന്നരപ്പതിറ്റാണ്ടിന്റെ കഠിനാധ്വാനം ബംഗാള്‍ ഉള്‍ക്കടല്‍ വിഴുങ്ങി.
പക്ഷെ എന്താണ് സംഭവിച്ചതെന്ന് കണിശമായി മനസ്സിലാക്കിയിരുന്നതിനാല്‍ ഒരു കൊല്ലത്തിനുശേഷം ടെക്സ്റ്റ് ബുക്ക് കൃത്യതയോടെ പിഎസ്എല്‍വി വിഹായസ്സിനെ പുണര്‍ന്നു. 1999 ല്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ ആരംഭിച്ചു. ആദ്യ ഓപ്പറേഷനല്‍ ലോഞ്ചില്‍ തന്നെ ജര്‍മനിയുടെയും കൊറിയയുടെയും ഉപഗ്രഹങ്ങള്‍ നാം ഭ്രമണപഥത്തിലെത്തിച്ചു. പിന്നീടിങ്ങോട്ട്, ഒരിക്കല്‍ നമ്മുടെ ബഹിരാകാശ പദ്ധതിയെ അഹങ്കാരത്തോടെയും പുച്ഛത്തോടെയും പരിഹസിച്ച വിദേശരാജ്യങ്ങളുടെതന്നെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒക്കു വേണ്ടി കാത്തിരുന്നു.
ഐഎസ്ആര്‍ഒയുടെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്സ് കോര്പറേഷന് ഇന്ന് വന്‍ ലാഭംതരുന്ന പൊതുമേഖലാ സ്ഥാപനമാണ്. 22 വര്‍ഷങ്ങള്‍, 35 വിക്ഷേപണങ്ങള്‍. അതില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം വിജയം. പിഎസ്എല്‍വി ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വസ്തമായ റോക്കറ്റാണ്.
ഇതിനിടയില്‍, ചന്ദ്രനിലും ചൊവ്വയിലുംവരെ ഭാരതത്തിന്റെ മുദ്രപതിഞ്ഞതും ഈ കരുത്തന്റെ ചിറകിലേറിത്തന്നെ. ആദ്യവിക്ഷേപണത്തില്തന്നെ ഒരു ഗ്രഹാന്തരദൗത്യം – മംഗള്യാന് വിജയിച്ചതിന്റെ മുഴുവന്‍ ബഹുമതിയും പിഎസ്എല്‍വിയുടെ വിക്ഷേപണ കൃത്യതക്കാണ്.
സ്വദേശിയും വിദേശിയുമായ മുപ്പതോളം ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ പിഎസ്എല്‍വിയുടെ ചിറകിലേറാന്‍ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: