ഇന്ന് ശ്യാമപ്രസാദ് മുഖര്‍ജി സ്മൃതി ദിനം
ഭൂമിയിലെ സ്വര്‍ഗമെന്നും ഭാരതത്തിന്റെ ശിരസെന്നും വിശേഷിപ്പിക്കുന്ന പ്രദേശമാണ് ജമ്മുകശ്മീര്‍. അതിന്നും രാജ്യത്തിന്റെ അവിഭാജ്യഘടകമായി നിലകൊള്ളുന്നുവെങ്കില്‍ അതിന് രാഷ്ട്രം ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയോട് കടപ്പെട്ടിരിക്കുന്നു. ജമ്മുകശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി നെഹ്റുവും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞുകൊണ്ടേ ഇരുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് അങ്ങനെയായിരുന്നില്ല.
രാജ്യത്തിന്റെ സര്‍വ സൈന്യാധിപനും പ്രഥമപൗരനുമായ ഡോ. രാജേന്ദ്രപ്രസാദിനുപോലും ജമ്മുകാശ്മീരില്‍ കാലുകുത്തണമെങ്കില്‍ അവിടത്തെ ‘പ്രധാനമന്ത്രിയുടെ സമ്മതം വേണം. ഭാരത ഭരണഘടന ജമ്മുകശ്മീരിന് ബാധകമായിരുന്നില്ല. കശ്മീരിലെ ഒരു പൗരന് മറ്റ് സംസ്ഥാനങ്ങളിലെവിടെയും വസ്തു വാങ്ങാം. സ്ഥാപനവും ആരംഭിക്കാം.
എന്നാല്‍ ജമ്മുകശ്മീരില്‍ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമാക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ വിവേചനത്തിനെതിരെ സമരം പ്രഖ്യാപിച്ച് ഡോ. മുഖര്‍ജി മുഴക്കിയ മുദ്രാവാക്യം ‘ഏക് ദേശ് മേം ദോ വിധാന്‍, ദോ പ്രധാന് ഓര് ദോ നിശാന്‍ നഹി ചലേംഗേ’ എന്നായിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതം കേട്ട ഏറ്റവും ശക്തവും യുക്തിഭദ്രവുമായ പ്രസ്താവനകളില്‍ ഒന്നായിരുന്നു അത്. ഒരു രാഷ്ട്രത്തില്‍ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമായിരുന്നു അത്. ജമ്മുകശ്മീരിനു സ്വയംഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖര്‍ജി ദുരൂഹമായ സാഹചര്യത്തില്‍ കശ്മീര്‍ ജയിലില്‍ മരണപ്പെടുകയാണുണ്ടായത്.
ഇന്ന് ജനസംഘ സ്ഥാപകനും രാഷ്ട്രസേവകനുമായിരുന്ന മുഖര്‍ജിയുടെ 63-ാം ബലിദാനദിനമാണ്. 1953 മേയ് എട്ടിന് കശ്മീരിലേക്ക് പ്രക്ഷോഭം നയിച്ചുപോയ മുഖര്‍ജി മെയ് 11 നു അറസ്റ്റ് ചെയ്യപ്പെട്ടു. ജൂണ്‍ 23നു ദുരൂഹമായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ മരണമടഞ്ഞു.
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും കൊല്‍ക്കത്താ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായിരുന്ന അശുതോഷ് മുഖര്‍ജിയുടേയും യോഗമായാ ദേവിയുടെയും മകനായി 1901 ജൂലൈ ആറിനായിരുന്നു ശ്യാമപ്രസാദിന്റെ ജനനം.
കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും, ബംഗാളിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മുഖര്‍ജി പിന്നീട് നിയമത്തിലും ബിരുദം നേടി. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനുമായി.
ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി 1929 -ല്‍ പ്രവേശിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചു. 1934 ഇല് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയി. 33-ാം വയസ്സില്‍ വി.സി. സ്ഥാനമേല്‍ക്കുന്ന ആദ്യവ്യക്തി. നൂതനമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു .പിന്നീട് ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം 1940-ല്‍ അതിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി.
ഫസലുള്‍ ഹഖുമായി ചേര്‍ന്ന് പുരോഗമന സഖ്യത്തിനു രൂപംനല്കുകയും ബംഗാളില്‍ ഗവണ്മെന്റ് രൂപവത്കരിക്കുകയും ചെയ്തു. ഹഖ് പ്രധാനമന്ത്രിയും മുഖര്‍ജി ധനകാര്യമന്ത്രിയുമായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി ഉയര്‍ത്തിക്കാട്ടിയ സംഗതിയായിരുന്നു അത്.1940 കളുടെ ആദ്യപകുതിയിലുണ്ടായ ബംഗാള്‍ ക്ഷാമത്തില്‍ കയ്യും മെയ്യും മറന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന ദ്വിരാഷ്ട്രവാദത്തിനു പ്രതിവിധി കണ്ടെത്താന്‍ മുഹമ്മദാലി ജിന്നയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
സ്വതന്ത്ര ഭാരതത്തിലെ ്രപഥമസര്ക്കാരില് വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി തന്റെ കാലയളവില്‍ ഫലപ്രദമായ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ 1950 ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ നിസ്സംഗമായി നിന്ന നെഹ്രുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ചു. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ഗാമിയായി 1951 ഒക്റ്റോബറില്‍ ഭാരതീയ ജനസംഘം ശ്യാമപ്രസാദ് മുഖര്‍ജിയുടെ അദ്ധ്യക്ഷയില്‍ രൂപവത്കരിക്കപ്പെട്ടു. സൗത്ത് കല്‍ക്കട്ട മണ്ഡലത്തില്‍ നിന്ന് 1952 ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ ശക്തമായ നീക്കങ്ങള്‍ക്കുവേണ്ടി വാദിച്ച അദ്ദേഹം ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
ഭാരതത്തിനും കശ്മീരിനും വെവ്വേറെ പ്രധാനമന്ത്രി എന്നത് തിരുത്താന്‍ അദ്ദേഹത്തിന്റെ ബലിദാനത്തിനു കഴിഞ്ഞുവെങ്കിലും ഇന്നും ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രത്യേകാവകാശങ്ങള്‍ നില്‍ക്കുകയാണ്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യ മന്ത്രിസഭയിലേക്ക് വ്യവസായ മന്ത്രിയായി ക്ഷണിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ അടക്കമുള്ള ആദരണീയരായ നേതാക്കളുടെ ആശീര്‍വാദത്തോടെ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തു.
ബംഗാളിലുണ്ടായ പ്രകൃതിക്ഷോഭത്തിനും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കാണാനായി രാമകൃഷ്ണ മിഷന്‍പോലുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മന്ത്രിസ്ഥാനത്തിരിക്കെ പൊതുമേഖലയില്‍ പല സ്ഥാപനങ്ങളും തുടങ്ങി. സിന്ദ്രി വളം നിര്‍മാണശാല, ചിത്തരഞ്ജന് തീവണ്ടി എഞ്ചിന് നിര്‍മ്മാണശാല, ഹിന്ദുസ്ഥാന്‍ എയര്‍ ക്രാഫ്റ്റ് ഫാക്ടറി തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണമികവിന്റെ മകുടോദാഹരണങ്ങളാണ്. സ്റ്റീല്‍ വ്യവസായം വികസിപ്പിക്കാനായി ജര്‍മ്മനിയുടെ സഹായം തേടി.
സ്വാതന്ത്ര്യത്തിനുശേഷം പാകിസ്ഥാന് കശ്മീരില്‍ നടത്തിയ ആക്രമണവും മുഖര്‍ജിയുടെ മനസ്സിനെ വ്രണപ്പെടുത്തി. പാകിസ്ഥാന് പ്രധാനമന്ത്രിയെ ദല്‍ഹിയിലേക്കു വിളിച്ചതും ന്യൂനപക്ഷ കമ്മിഷന് രൂപവല്കരിക്കാന് ധാരണയായി. എന്നാല്‍ മുഖര്‍ജി ആവശ്യപ്പെട്ടത് കിഴക്കന്‍ പാകിസ്ഥാനിലെ ലക്ഷകണക്കിന് ഹിന്ദുക്കളുടെ ജീവനില്‍ പാകിസ്ഥാന് ഗവണ്മെന്റിനു നേരിട്ട് ഉത്തരവാദിത്വം വേണമെന്നാണ്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ നയങ്ങളും അദ്ദേഹത്തെ ക്ഷുഭിതനാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്കാന് കഴിയാത്ത ഒരു സര്‍ക്കാരില്‍ മന്ത്രിയായി ഇരിക്കുന്നതിലും ഭേദം രാജിവെക്കുന്നതാണെന്ന് അദ്ദേഹത്തിന് തോന്നി. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ എതിര്‍പ്പുണ്ടായിട്ടും 1950 ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു. ബംഗാളിലെ വര്‍ഗ്ഗീയ ലഹളകള്‍ നിര്‍ത്തുക സ്വന്തം ദൗത്യമായി ഏറ്റെടുത്തുകൊണ്ട് അദ്ദേഹം തിരിച്ച് ബംഗാളിലേക്ക് പോയി.
അവിടെ നെഹ്രുവിന്റെ പ്രവൃത്തിയില്‍ മുഖര്‍ജി പ്രകടിപ്പിച്ച രോഷവും രാജിയും അദ്ദേഹത്തെ പടിഞ്ഞാറന്‍ ബംഗാളിലെ യഥാര്‍ത്ഥ ഹീറോ ആക്കി. പാര്‍ലമെന്റിലെ സിംഹം എന്നാണ് രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഹിന്ദു മഹാസഭയുടെ ആശയം സങ്കുചിതമായപ്പോള്‍ മുഖര്‍ജി അതില്‍നിന്നും രാജിവെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയങ്ങളോട് അടുപ്പം പ്രകടിപ്പിച്ചു. സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപവല്കരിക്കാന് തീരുമാനിക്കുകയും ചെയ്തു.
1951 ഒക്ടോബര്‍ 21 ഭാരതീയ ജനസംഘം എന്ന പേരില്‍ ദല്‍ഹിയില്‍ രൂപീകരിച്ചു. ഭദ്രദീപം ആയിരുന്നു ജനസംഘത്തിന്റെ ചിഹ്നം. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി. വികസനോന്മുഖവും പുരോഗമനപരവുമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഭാരതീയ ജനസംഘം രാഷ്ട്രപുനര്‍നിര്‍മാണത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാമുഖ്യം നല്കി.1952 ലെ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘം മൂന്ന് സീറ്റ് നേടുകയും ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം ഭാരതീയ ജനസംഘം പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധിയുടെ കിരാത ഭരണത്തിനെതിരെ പൊരുതിയ കക്ഷികള്‍ ചേര്‍ന്ന് രൂപംകൊണ്ട ജനതാപാര്‍ട്ടി ജനസംഘം ഉള്‍പ്പെടെയാണ്. ജനതാ മന്ത്രിസഭയില്‍ അടല്‍ബിഹാരി വാജ്പേയി, എല്‍.കെ.അദ്വാനി തുടങ്ങിയ പ്രമുഖ ജനസംഘം നേതാക്കള്‍ മന്ത്രിമാരായി. ഭരണം രണ്ടുവര്‍ഷം തികയും മുന്‍പേ ആര്‍എസ്എസ് ബന്ധമുള്ളവര്‍ ഭരണത്തില്‍ തുടരാന്‍ പറ്റില്ലെന്ന നിലപാട് അംഗീകരിക്കാതെയാണ് ബിജെപിക്ക് രൂപംനല്കിയത്.
ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് ലോകത്തിലെ തന്നെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയാണ്. 30 വര്‍ഷത്തിനുശേഷം കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയ രാഷ്ട്രീയ പാര്‍ട്ടി. 25 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുള്ള ബിജെപി ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു.
ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനവും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന ലക്ഷോപലക്ഷം പേരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുമാണ് ബിജെപിയുടെ വന്‍ മുന്നേറ്റത്തിന് വഴിവച്ചത്. ഈ നേട്ടം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ദേശീയ ജനതയുടെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്തിയതില്‍ ആഹ്ലാദിക്കുന്നത് ഡോ. ശ്യാംബാബുവിന്റെ പാദാരവിന്ദങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: