ന്യൂദല്‍ഹി: എസ്സാര്‍ ഗ്രൂപ്പ് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മുംബൈ പോലീസിന്റെ പങ്ക് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തും. പോലീസിന്റെ സഹായമില്ലാതെ പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ സാധിക്കില്ലെന്ന നീരിക്ഷണത്തെ തുടര്‍ന്നാണ് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്.
എസ്സാര്‍ ഗ്രൂപ്പ് നിയമവിരുദ്ധമായി ഫോണ്‍വിളികള്‍ ചോര്‍ത്തുന്നതായി സുപ്രീംകോടതി അഭിഭാഷകനായ സുരന് ഉപ്പല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഈ പരാതി കൈമാറിയിട്ടുണ്ട്.
2001നും 2006നും ഇടയില്‍ എ. ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെതടക്കം പലരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഫോണ്‍ വിളികള്‍ ചോര്‍ത്തുന്നതിനായി മുംബൈയിലെ എസ്സാര്‍ ഹൗസിന്റെ താഴത്തെ നിലയിലും ഡല്‍ഹിയിലെ കമ്പനി ഗസ്റ്റ് ഹൗസിലും അതിനുള്ള സൗകര്യമൊരുക്കി. എസ്സാര്‍ ഗ്രൂപ്പ് ഉപ സ്ഥാപനമായ ബിപിഎല്‍ കമ്യൂണിക്കേഷന്‍, ഹച്ചിസണ്‍ സെലുലാര്‍ സര്‍വീസ് ഉപയോഗിച്ചാണു ഫോണ്‍ ചോര്‍ത്തിയത്.
എസ്സാറിലെ മുന്‍ സെക്യൂരിറ്റി തലവന്‍ അല്‍ബാസിത് ഖാന് എന്നയാളാണു ഫോണ്‍ ചോര്‍ത്തലിനു മേല്‍നോട്ടം വഹിച്ചതെന്ന് ഉപ്പലിന്റെ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: