ഒറ്ററോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് നിക്ഷേപിച്ച് ഐഎസ്ആര്‍ഒയും ഭാരതവും ചരിത്രനേട്ടം കൊയ്തിരിക്കുകയാണ്. പിഎസ്എല്‍വി 34 വിക്ഷേപണവാഹനത്തില്‍ 17 വിദേശരാജ്യ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റ്-2 അടക്കം നമ്മുടെ ഉപഗ്രഹങ്ങളുമാണ് ഐഎസ്ആര്‍ഒ ബുധനാഴ്ച വിക്ഷേപിച്ചത്.
കുറഞ്ഞ ചെലവില്‍, ഭാരമുള്ള ഉപഗ്രഹങ്ങള്‍ കൃത്യതയോടെ ഭ്രമണപഥത്തിലെത്തിക്കാന്‍ വെറും 26 മിനിറ്റ് മാത്രമെടുത്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര് ഭാരതത്തിനഭിമാനമായി. ഉപഗ്രഹവിക്ഷേപണരംഗത്ത് നേട്ടം കൊയ്യാനുള്ള ഭാരതത്തിന്റെ സാധ്യതകളാണ് പിഎസ്എല്‍വി 34 തെളിച്ചിരിക്കുന്നത്.
വാണിജ്യവിക്ഷേപണ രംഗത്ത് വന്‍നേട്ടം കൊയ്യാന്‍ ഈ വിക്ഷേപണം വഴിവെക്കും. ഭാരതത്തിന് ബഹിരാകാശ സാങ്കേതികവിദ്യ കൈമാറാന്‍ വൈമുഖ്യം കാണിച്ച രാജ്യങ്ങളുടെ 17 ഉപഗ്രഹങ്ങള്‍കൂടി പിഎസ്എല്‍വിയില്‍ ഘടിപ്പിച്ച് ഭാരതം കൊയ്ത നേട്ടം ബഹിരാകാശ സാങ്കേതികരംഗത്ത് നമുക്ക് എത്ര പുരോഗതി കൈവരിക്കാന്‍ സാധിക്കും എന്നതിന്റെ സൂചനകൂടിയാണ്. കാര്‍ട്ടോസാറ്റ്-2 അടക്കം മൂന്ന് ഉപഗ്രഹങ്ങള്‍ ഭാരതനിര്മിതമാണല്ലോ. കൃഷി, ജലവിതരണം, ആസൂത്രണം, സുരക്ഷ തുടങ്ങി ഒട്ടേറെ മേഖലകളില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതകൂടി തെളിയിക്കുന്നതാണ് ഈ ഉപഗ്രഹവിക്ഷേപണം.
710 കിലോഗ്രാം ഭാരമുള്ള നിരീക്ഷണ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-2. അയല്‍രാജ്യങ്ങളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ബഹിരാകാശദൃഷ്ടികൂടിയാണിത്. വിവരങ്ങള്‍ ചിത്രങ്ങളിലൂടെയും വീഡിയോകൡലൂടെയും ഭൂമിയിലെ നിയന്ത്രണമുറിയില്‍ എത്തിക്കാനുള്ള സൗകര്യം ഇതിലുണ്ട്.
റോഡ്ശൃംഖലയുടെ ചിത്രം, തീരദേശഭൂമി ഉപയോഗം, അതിന്റെ നിയന്ത്രണം, കുടിവെള്ള വിതരണം, ഭൂപ്രദേശ ഉപയോഗത്തിന്റെ ചിത്രം മുതലായവ ഈ ഉപഗ്രഹത്തിന് എടുത്തയക്കാന്‍ സാധിക്കും. വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിലൂടെ എത്തിക്കാന്‍ സാധ്യമാകുമെന്നും ഈ പരീക്ഷണത്തിലൂടെ ഭാരതം ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. 1993 മുതല്‍ ഭാരതം 74 വിദേശ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. 2015 ല്‍ മാത്രം 15 വിദേശ ഉപഗ്രഹങ്ങള്‍ അയച്ചിരുന്നു.
സ്വകാര്യ ബഹിരാകാശ ഏജന്‍സികളുടെ എതിര്‍പ്പിനെ മറികടന്നാണ് അമേരിക്ക ഐഎസ്ആര്‍ഒയുമായി സഹകരിച്ചത്. ഭാരതത്തിന്റെ പദവി ആഗോള തലത്തില്‍ ഉയര്‍ത്താനും ഇപ്പോഴത്തെ വിക്ഷേപണം സഹായകരമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1349 കിലോഗ്രാം ഭാരമുള്ള അഞ്ച് ബ്രിട്ടീഷ് ഉപ്രഗഹങ്ങളെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യങ്ങളില്‍ ഭാരതം മൂന്നാമതെത്തി. വിക്ഷേപണത്തെ മഹത്തായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്രനേട്ടം സാധ്യമാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുകയുംചെയ്തു. ബഹിരാകാശ പരീക്ഷണങ്ങളില്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള കഴിവ് ഭാരത ശാസ്ത്രജ്ഞര്‍ നേടിയെന്നും മോദി പറയുകയുണ്ടായി.
ഐഎസ്ആര്‍ഒയുടെ വാണിജ്യകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ആന്‍ട്രിക്സ് കോര്‍പ്പറേഷനാണ് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള കരാര്‍ ഭാരതത്തിന് നേടിക്കൊടുത്തത്. ഈ വിജയകരമായ വിക്ഷേപണം ഐഎസ്ആര്ഒവിന് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നുറപ്പാണ്. 2014 ല്‍ 33 ഉപഗ്രഹങ്ങള്‍ റഷ്യയും 29 ഉപഗ്രഹങ്ങള്‍ നാസയും ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ തൊട്ടുപുറകില്‍ ഭാരതമാണ്. ഭാരതം ഇപ്പോള്‍ 1288 കിലോഗ്രാം ഭാരം വരുന്ന 20 ഉപഗ്രഹങ്ങളെയാണല്ലൊ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ഇതുവരെ ഭാരതം 113 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.
ഉപഗ്രഹവിക്ഷേപണ മേഖലയിലെ എത്ര സങ്കീര്‍ണമായ ദൗത്യവും ഏറ്റെടുക്കാനുള്ള സാങ്കേതികവിജ്ഞാനവും ഇച്ഛാശക്തിയും ഭാരതത്തിനുണ്ടെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര് സംശയലേശമെന്യേ വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ശാസ്ത്രസാങ്കേതിക പുരോഗതി നേടിയെന്ന് അഭിമാനിക്കുമ്പോഴും വന്‍ശക്തികളായ വികസിതരാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭാരതത്തിന് വളരെയേറെ മുന്നേറാനുണ്ട്. സ്വന്തം കരുത്തിലും വിശ്വാസമില്ലാത്ത ഒരു ഭരണസംവിധാനം രാജ്യത്ത് ഇല്ലാതിരുന്നതാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് അഗ്നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിവെച്ച ചരിത്രമുണ്ടല്ലോ. എന്നാല്‍ ഇതേ അമേരിക്കയുടെ സമ്മര്‍ദ്ദം മറികടന്നാണ് അടല്‍ബിഹാരി വാജ്പേയി നേതൃത്വം നല്കിയ ബിജെപി സര്‍ക്കാര്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തി കരുത്തറിയിച്ചത്.
വാജ്പേയിയുടെ പിന്‍ഗാമിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ പല മേഖലയിലും നവോന്മേഷവും ആത്മവിശ്വാസവും പ്രകടമാണ്. ഐഎസ്ആര്‍ഒ നേടിയ തിളക്കമേറിയ ഇപ്പോഴത്തെ വിജയത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: