പാരീസ്: യൂറോ 2016-ലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് കൊടിയിറങ്ങി. ഇനി നോക്കൗട്ട്. 24 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കുശേഷം ബാക്കിയായത് 16 ടീമുകള്‍. ഇനിയാണ് യഥാര്‍ത്ഥ അങ്കം. അധികസമയവും ഷൂട്ടൗട്ടുമെല്ലാം ഉള്‍പ്പെടുന്ന പോരാട്ടങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍.
പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ 25, 26, 27 തീയതികൡ നടക്കും. ആറ് ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീ ക്വാര്‍ട്ടറില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടങ്ങളിലെപ്പോലെ ഒരു കളിയില്‍ പരാജയപ്പെട്ടാലും ബാക്കിയുള്ള മത്സരങ്ങളില്‍ വിജയിച്ച് മുന്നേറാമെന്ന പ്രതീക്ഷ ഇനി ടീമുകള്‍ക്ക് ഇല്ല. ഒരൊറ്റ മത്സരം. ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ പുറത്ത്. അതുകൊണ്ടുതന്നെ ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് വീറും വാശിയും കൂടും.
സ്വീഡന്, റഷ്യ, ഉക്രെയിന് എന്നിവരൊഴികെ യൂറോപ്പിലെ പ്രമുഖ ടീമുകളെല്ലാം പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേയരായ ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രൂപ്പ് ബിയില്‍ നിന്ന് വെയ്ല്‍സ്, ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയില്‍ നിന്ന് ജര്‍മ്മനി, പോളണ്ട്, ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്രൊയേഷ്യ, സ്പെയിന്, ഗ്രൂപ്പ് ഇയില്‍ നിന്ന് ഇറ്റലി, ബെല്‍ജിയം, ഗ്രൂപ്പ് എഫില്‍ നിന്ന് ഹംഗറി, ഐസ്ലന്ഡ് എന്നീ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി.
മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ബിയില്‍ നിന്ന് സ്ലൊവാക്യയും ഗ്രൂപ്പ് സിയില്‍ നിന്ന് വടക്കന്‍ അയര്‍ലന്‍ഡും ഗ്രൂപ്പ് ഇയില്‍ നിന്ന് അയര്‍ലന്‍ഡ് റിപ്പബ്ലിക്കും ഗ്രൂപ്പ് എഫില്‍ നിന്ന് പോര്‍ച്ചുഗലും നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. 25ന് വൈകിട്ട് 6.30ന് സ്വിറ്റ്സര്‍ലന്‍ഡ്-പോളണ്ട് പോരാട്ടത്തോടെയാണ് പ്രീ ക്വാര്‍ട്ടറിന് തുടക്കം. പ്രീ ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടം ഇറ്റലിയും സ്പെയിനും തമ്മില്‍. 27ന് രാത്രി 9.30നാണ് ഈ സൂപ്പര്‍ പോരാട്ടം. ആതിഥേയരായ ഫ്രാന്‍സിന് അയര്‍ലന്‍ഡാണ് എതിരാളികള്‍.
വെയ്ല്‍സും ഹംഗറിയും പ്രീ ക്വാര്ട്ടറിനെത്തുമ്പോള് അട്ടിമറികള്‍ ഏറെ പ്രതീക്ഷിക്കാം. ആദ്യമായി യൂറോകപ്പില്‍ കളിക്കാനിറങ്ങിയ അയര്‍ലന്‍ഡ്, സ്ലൊവാക്യ, ഐസ്ലന്ഡ് അടക്കമുള്ള കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള കുഞ്ഞന്‍ ടീമുകള്‍ ഏറെയുണ്ട് പട്ടികയില്‍.
ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ 69 ഗോളുകളാണ് പിറന്നത്. 36 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. മൂന്ന് ഗോളുകള്‍ വീതം നേടി സ്പാനിഷ് താരം ആല്‍വാരോ മൊറാട്ടയും വെയ്ല്‍സിന്റെ ഗരെത് ബെയ്ലും ടോപ്സ്കോറര്‍മാര്‍. ചില വമ്പന്‍ അട്ടിമറികള്‍ക്കും ഗ്രൂപ്പ് മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചു. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ഇറ്റലി അയര്‍ലന്‍ഡിനോടും സ്പെയിന് ക്രൊയേഷ്യയോടും പരാജയപ്പെട്ടത് ടൂര്‍ണമെന്റിലെ ഏറ്റവും വമ്പന്‍ അട്ടിമറികള്‍. ഗ്രൂപ്പ് ഇയില്‍ ഒരു മത്സരം പോലും ജയിക്കാതെ സ്വീഡന് പ്രാഥമിക റൗണ്ടില്‍ പുറത്തായതും ഉക്രെയിന് ഗ്രൂപ്പ് സിയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതും ഏറെ ശ്രദ്ധേയമായി.
ഒരു മത്സരത്തില്‍ പോലും സമനില പാലിക്കാന്‍ കഴിയാതെ പോയിന്റൊന്നും നേടാതെയായിരുന്നു ഉക്രെയിന്റെ മടക്കം. എന്നാല്‍ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഒരു ടീമിനും മൂന്ന് കളികളും ജയിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും നോക്കൗട്ട് തുടങ്ങുന്നതോടെ വിജയിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്നതിനാല്‍ വാശിയേറിയ പോരാട്ടങ്ങള്‍ക്കായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: