കോഴിക്കോട്: വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും തെറ്റുകളും അപാകതകളും ഒഴിവാക്കുക, പോളിങ്ങ് സ്റ്റേഷനുകള്‍ വോട്ടര്‍മാരുടെ എണ്ണമനുസരിച്ച് പുന:ക്രമീകരിക്കുക, ബൂത്തുകളുടെ അതിര്‍ത്തി തിട്ടപ്പെടുത്തി മാപ്പിംങ്ങ് നടത്തുക തുടങ്ങിയവയോടെ പട്ടിക പുന:പ്രസിദ്ധീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പിലാക്കുന്ന ദേശീയ വോട്ടര്‍പട്ടിക സംശുദ്ധീകരണം (എന്‍.ഇ. ആര്.പി 2016) ന്റെ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന 18-19 പ്രായപരിധിയിലുള്ള വോട്ടര്‍മാരുടെ കുറവ്, സ്ത്രീ-പുരുഷ അനുപാതത്തിലുള്ള കുറവ് തുടങ്ങിയവ അപഗ്രഥിച്ച് പരിഹാര നടപടി സ്വീകരിക്കും. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകള്‍, സ്ഥലത്തില്ലാത്തവരുടെ പേരുകള്‍, സ്ഥലംമാറിപ്പോയവരുടേയും മരിച്ചുപോയവരുടേയും പേരുകള്‍, മറ്റ് പ്രകടമായ തെറ്റുകള്‍ എന്നിവ നേരിട്ട് അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും. ഗുണനിലവാരമില്ലാത്ത ഫോട്ടോകള്‍, ആവര്‍ത്തിച്ചുവരുന്ന ഐ.ഡി കാര്‍ഡ് നമ്പറുകള്‍ എന്നിവ കണ്ടെത്തി തിരുത്തും. അടുത്തവര്‍ഷത്തെ പട്ടികപുതുക്കല്‍ സമയത്ത് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് യോഗ്യരായവരുടെ വിവരങ്ങളും കുടുംബത്തിലെ മറ്റംഗങ്ങളുടെ വിവരങ്ങളും ബി.എല്‍.ഒമാര്‍ മുഖേന ശേഖരിക്കും. തെറ്റുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് മുമ്പ് അതിന്റെ വിവരങ്ങള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് നോട്ടീസ് ബോര്‍ഡിലും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുകയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശോധനക്ക് നല്‍കുകയും ചെയ്യും.
എന്‍.ഇ.ആര്.പി 2016 നടപടികളുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എന്‍.ഇ. ആര്.പിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കംചെയ്യുന്ന പേരുകള്‍ അടങ്ങിയ ലിസ്റ്റ് ബൂത്ത് തലത്തില്‍ ബി.എല്‍.ഒ- ബി.എല്‍.എ മീറ്റിംഗുകള്‍ നടത്തി ഉറപ്പുവരുത്തും. ഇതിന് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാ ബൂത്തുകളിലും ബി.എല്‍.എമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണന്ന് കലക്ടര്‍ അിറയിച്ചു.
വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 30 ന് കോഴിക്കോട് മലപ്പുറം ജില്ലകളിലെ തഹസില്‍ദാര്‍മാര്‍ക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: