കൊല്ലം: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ബാങ്ക് ദേശസാല്കരണത്തിന് വേണ്ടി പാര്‍ലമെന്റില്‍ അനുകൂലിച്ചതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നതായി ആര്.ബാലകൃഷ്ണപിള്ള. എസ്ബിഐയില്‍ എസ്ബിടി ലയിക്കുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാര്‍ പ്രസ് ക്ലബ് ഹാളില്‍ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് ദേശസാല്‍ക്കരണം പരാജയമായിരുന്നു. വന്‍കിടക്കാര്‍ക്ക് മാത്രമാണ് അതിന്റെ പ്രയോജനം കിട്ടിയത്. സാധാരണക്കാരന് ബാങ്കിന്റെ പ്രയോജനം കിട്ടിയില്ല.
രാഷ്ട്രീയമായ സമ്മര്‍ദ്ദവും സ്വാധീനവുമാണ് ഇന്ത്യയിലെ ബാങ്കുകളെ നശിപ്പിച്ചത്. ചോദിച്ചയുടന്‍ ലോണ്‍ കൊടുക്കുന്നതല്ല ബാങ്കിന്റെ രീതി. പല സമ്മര്‍ദ്ദങ്ങളുടെയും ഫലമായാണ് നിരവധി ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യം വിജയ് മല്യക്ക് ലോണ്‍ കൊടുത്തത്. അതാകട്ടെ കിട്ടാക്കടവുമായി. ബാങ്കിന്റെയല്ല, പൊതുജനങ്ങളുടെ പണമാണ് അയാള്‍ കവര്‍ന്ന് നാടുവിട്ടത്. വി.പി. സിംഗിന്റെ കാലം മുതലുള്ള മര്യാദകേടാണ് ബാങ്കുകളെ തകര്‍ത്തത്.
എസ്ബിഐ-എസ്ബിടി ലയനം സംസ്ഥാനത്തിന് അപകടമുണ്ടാക്കും. ബാങ്കിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതപൂര്‍ണമായ ഭാവിയായിരിക്കും ഇതിലൂടെ ഉണ്ടാകുക. നൂറ് ശതമാനം വിദേശനിക്ഷേപം ഏത് മേഖലയിലും തകര്‍ച്ചയുണ്ടാക്കുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. രാജു മാത്യു മോഡറേറ്ററായിരുന്നു.
അനില്‍മാത്യു, എന്‍.അനിരുദ്ധന്, ഷാജി, പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, സെക്രട്ടറി ഡി.ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: