കൊട്ടാരക്കര: മൈലം വില്ലേജ് ഓഫീസ് തകര്‍ച്ചയുടെ നടുവില്‍. മഴപെയ്താല്‍ ഒരു തുള്ളിവെള്ളം പോലും വെളിയില്പോകില്ല.
വില്ലേജ് ഓഫീസില്‍ വരുന്ന അപേക്ഷകളും റിക്കാര്‍ഡുകളും സൂക്ഷിക്കുവാന്‍ അലമാരകളോ റാക്കോ ഇവിടെയില്ല. സ്റ്റോര്‍മുറിയില്‍ ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. കൂട്ടിന് എലികളും, ഇഴജന്തുക്കളും ഉണ്ട്. മഴപെയ്താല്‍ ഓഫീസിനകത്തു വീഴുന്ന വെള്ളം ബക്കറ്റ് ഉപയോഗിച്ച് കോരികളയേണ്ട അവസ്ഥയാണ്. 20 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയിലായിരിക്കുകയാണ്. മഴ പെയ്താല്‍ തുള്ളിപോലും പുറത്തു പോകാതെ ഓഫീസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്.
കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ചോര്‍ച്ച ഇല്ലാത്ത ഭാഗങ്ങള്‍ കുറവാണ്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഈ ഓഫീസില്‍ കിണറും മോട്ടോറും ഉണ്ടായിരുന്നു. ഇപ്പോള്‍ കിണറ് ഇടിഞ്ഞുവീണ് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുന്നു. വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും കരം അടയ്ക്കുവാനും മറ്റും വരുന്ന ആളുകള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാന്‍ സൗകര്യമില്ല.
ശുചിമുറി ഉള്ളത് ഓഫീസിനകത്ത് ആയതിനാല്‍ അവിടെ ജീവനക്കാര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. കമ്പ്യൂട്ടര്‍വത്ക്കരണം എല്ലാ സര്‍ക്കാര്‍ ഓഫീസിലും വന്നതുപോലെ ഇവിടെയും ഉണ്ടെങ്കിലും മാനത്തു മഴ വന്നാല്‍ പിന്നെ ഇവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്ന് വില്ലേജില്‍ എത്തുന്നവര്‍ പരാതിപ്പെടുന്നു.
റെയില്‍വേ ലൈനിന്റെ സമീപമുള്ള ഈ കെട്ടിടം സന്ധ്യസമയത്ത് സാമൂഹ്യവിരുദ്ധര്‍ കൈയടയ്ക്കുകയാണ്. മദ്യസേവയ്ക്ക് പറ്റിയ കേന്ദ്രമായി ഓഫീസ് പരിസരം മാറിയിരിക്കുന്നു. ചുറ്റുമതില്‍ കെട്ടിടത്തിനില്ല. കാടുപിടിച്ചു കിടക്കുന്ന കെട്ടിടത്തിന് സമീപമുള്ള പ്രദേശം സാമൂഹ്യവിരുദ്ധരുടെ സേവാകേന്ദ്രമായി മാറിയിരിക്കുകയാണ്. മദ്യപിച്ചു ലക്കുകെടുന്ന മദ്യപന്മാര് ഓഫീസ് കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവവും ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്കൂള്‍ തുറന്നതോടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിനും, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
ജീവനക്കാര്‍ക്ക് പോലും ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമില്ലാത്തിടത്ത് പൊതുജനത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എംപി, എംഎല്‍എ, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വില്ലേജാഫീസിന്റെ ശോചനീയവസ്ഥയെകുറിച്ച് പരാതി നല്‍കിയെങ്കിലും നടപടി ഇല്ല.
സ്ഥിരമായി വില്ലേജാഫീസര്‍ ഇവിടെ ജോലിക്ക് നില്‍ക്കാറില്ല. വില്ലേജാഫീസറായി ഇവിടെ എത്തുന്ന ഉദ്യോഗസ്ഥന് ആറുമാസത്തിനകം മറ്റേതെങ്കിലും വില്ലേജിലേക്ക് മാറ്റം വാങ്ങിപോകുന്നതാണ് പതിവ്. ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ലഭിക്കുവാന്‍ കാലതാമസം വരുന്നതായി പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: