കൊട്ടാരക്കര: എംസി റോഡ് കൊട്ടാരക്കര മുട്ടമ്പലം റയില്‍വേ മേല്‍പാലത്തിന് സമീപം അപകടങ്ങള്‍ തുടര്‍കഥയാവുന്നു.
കഴിഞ്ഞ ഒരു മാസത്തിനകം 12 വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. മൂന്നുപേരുടെ ജീവന് പൊലിയുകയും ചെയ്തു.
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ഒന്നര കിലോമീറ്റര്‍ അകലെയാണ് മുട്ടമ്പലം ജംഗ്ഷന്. റെയില്‍വേ ലൈനിന്റെ നവീകരണത്തിന്റെ ഭാഗമായി മുട്ടമ്പലം ഭാഗത്ത് റയില്‍വേ മേല്‍പ്പാലം പുതുക്കി പണിതിരുന്നു.
അശാസ്ത്രീയമായ രീതിയിലാണ് മേല്‍പാലം രൂപകല്‍പ്പന ചെയ്തതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. പഴയ എംസി റോഡിന് സമീപത്തുകൂടി വളച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അധികവും ഈ ഭാഗത്ത് അപകടത്തില്‍പെടുന്നത്. അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ രീതിയിലുള്ള റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവും കുന്നങ്കര പമ്പിന്റെ ഭാഗം മുതല്‍ കലയപുരം ഭാഗം വരെ വഴിവിളക്കില്ലാത്തതുമാണ്. കെഎസ്ടിപിയുടെ അധീനതയിലുള്ള എംസി റോഡില്‍ ഇരുവശവും വഴിവിളക്കുകള്‍ ഉണ്ട്. എന്നാല്‍ കഴിഞ്ഞ ആറുമാസകാലമായി ഈ മേഖലകളില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിരിക്കുകയാണ്.
പാലത്തിന് സമീപം രാത്രികാലങ്ങളിലാണ് അധികവും അപകടങ്ങള്‍ ഉണ്ടാകുന്നത്. വെളിച്ചകുറവാണ് അപകടത്തിന് കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരുമായി വന്ന ഇന്നോവ കാര്‍ രാത്രി പത്തരയോടെ ഇവിടെ അപകടത്തില്‍പ്പെട്ട് സമീപമുള്ള കുഴിയിലേക്ക് മറിഞ്ഞു.
നിസാരപരിക്കുകളോടെ കാര്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വെളിച്ചകുറവുള്ളതിനാല് കൃത്യമായി പാലത്തിലേക്കുള്ള റോഡ് കാണുവാന്‍ സാധിക്കുകയില്ലെന്നാണ് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പറയുന്നത്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയായിരുന്നതിനാല്‍ എംസി റോഡിന് സമീപമുള്ള വീട്ടുകാര്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: