ആലപ്പുഴ: കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തിയും കേക്കു മുറിച്ചും പായസം നല്‍കിയും കെ.ആര്. ഗൗരിയമ്മയുടെ പിറന്നാളാഘോഷം. രാവിലെ പത്തുമണിയോടെ കേക്കുമുറിച്ചാണ് ഗൗരിയമ്മ 97-ാം പിറന്നാള്‍ ആഘോഷിച്ചത്. പതിവുപോലെ രാവിലെ തന്നെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി. തുടര്‍ന്ന് വീട്ടില്‍ വന്നവര്‍ക്കെല്ലാം പായസം നല്കി. പിന്നീട് തൊട്ടടുത്ത റോട്ടറിക്ലബ്ബ് ഹാളില്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഇത്തവണ രാഷ്ട്രീയരംഗത്തെ പ്രമുഖരാരുംതന്നെ ഗൗരിയമ്മയ്ക്ക് പിറന്നാളാശംസയര്പ്പിക്കാനെത്തിയില്ല. സിപിഎം, സിപിഐ ജില്ലാ നേതാക്കളും ജെഎസ്എസ്സിന്റെ നേതാക്കളും പ്രവര്ത്തകരുമാണുണ്ടായിരുന്നത്. ഗൗരിയമ്മയെ സ്നേഹിക്കുന്ന നൂറുകണക്കിന് ആളുകള്‍ രാവിലെ മുതല്‍തന്നെ സമ്മാനങ്ങളുമായി തങ്ങളുടെ കുഞ്ഞമ്മയ്ക്ക് ആശംസ നേരാനെത്തിയിരുന്നു.
നൂറാം പിറന്നാളാഘോഷം പ്രധാനമന്ത്രിയെ വരെ പങ്കെടുപ്പിച്ച് വിപുലമായി നടത്താനാണ് ഗൗരിയമ്മയുടെ ആരാധകരുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടുദിവസം മുമ്പ് വീട്ടിലെത്തി പിറന്നാളാശംസ നേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: