അന്നും അവിശുദ്ധ സഖ്യം… അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കും കെ. കരുണാകരനുമൊപ്പം സിപിഐ നേതാവും, മുഖ്യമന്ത്രിയുമായ സി. അച്ചുതമേനോന്
( ഇടത്തേയറ്റം)
വീണ്ടും ഒരു ജൂണ്‍ 25. കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ നാല്പത്തി ഒന്നാം വാര്‍ഷികം.എന്തായിരുന്നു അടിയന്തരാവസ്ഥ? സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇങ്ങനെയൊക്കെ നടന്നിരുന്നു എന്ന് പുതിയ തലമുറക്ക് വിശ്വസിക്കാനാവാത്തവിധം ക്രൂരവും പൈശാചികവും ഭീകരവും ആയിരുന്നു അത്. ഭരണഘടനയുടെ 352-ാം വകുപ്പ് ദുരുപയോഗം ചെയ്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്പിക്കുകയായിരുന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദിന്‍ അലി അഹമ്മദിന് ഇന്ദിര കൊടുത്തയച്ച കടലാസുകളില്‍ ഒപ്പുവക്കുകയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
അതോടെ സപ്തസ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടു. സമുന്നതരായ ജയപ്രകാശ് നാരായണ്‍, മോറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയി, ചന്ദ്രശേഖര്‍, ചരണ്‍സിംഗ്, മധു ലിമായെ, ലാല്‍ കൃഷ്ണ അദ്വാനി, ആചാര്യ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, രാജ് നാരായണ്‍ തുടങ്ങി അനേകായിരംപേരെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റുചെയ്തു. ഒറ്റരാത്രികൊല്പ് ഇവരെല്ലാം രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫാസിസ്റ്റുകളും ഇന്ദിരാ ഗാന്ധി ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയുമായി!
ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട് കുല്‍ദീപ് നയ്യാര്‍, ബി.ജി.വര്‍ഗീസ്, കെ.ആര്.മല്‍ക്കാനി തുടങ്ങിയ സമുന്നത മാധ്യമപ്രവര്‍ത്തകരും ഇരുമ്പഴിക്കുള്ളിലായി. ആര്‍എസ്എസ് പോലുള്ള സംഘടനകളെ നിരോധിച്ചു.
എന്തിനായിരുന്നു അടിയന്തരാവസ്ഥ? തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി എന്നാരോപിച്ച് രാജ്നാരായണ്‍ കൊടുത്ത ഹര്‍ജിയില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് കണ്ട് അവരുടെ തെരഞ്ഞെടുപ്പ് അലഹബാദ് കോടതി അസാധുവാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അവരെ ആറുവര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇന്ദിരാ ഭരണത്തിന്റെ ഏകാധിപത്യത്തിനും നീതിന്യായധ്വംസനത്തിനും അഴിമതിക്കുമെതിരെ ജയപ്രകാശ് നാരായണന് നയിച്ച ഐതിഹാസികസമരം യുവജനങ്ങളെ ഹഠാദാകര്ഷിച്ചതും പതിനായിരക്കണക്കിനാളുകള്‍ സമ്പൂര്ണവിപഌവത്തിനായി അദ്ദേഹത്തിന്റെ പിറകില്‍ അണിനിരന്നതും അക്കാലത്തായിരുന്നു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തറപറ്റുകയുംകൂടി ചെയ്തതോടെ ജനവിധിയും എതിരായി. അതോടെ ഇന്ദിരാ ഗാന്ധി ജനാധിപത്യത്തിന്റെ ആവരണം അഴിച്ചുവച്ച് അടിയന്തരാവസ്ഥ അടിച്ചേല്പിച്ചുകൊണ്ട് തന്റെ യഥാര്‍ത്ഥ ഫാസിസ്റ്റുമുഖം പുറത്തെടുക്കുകയായിരുന്നു.
അടിയന്തരാവസ്ഥ 19 മാസക്കാലമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ ഭരണകക്ഷി അത് രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാനുള്ള സുവര്ണാവസരമായെടുക്കുകയായിരുന്നു. അന്ന് സിപിഐ നേതാവ് സി.അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നു. രാജ്യത്താകെ അടിയന്തരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിന്റെ നേതാവ് കെ.കരുണാകരന് ആഭ്യന്തര മന്ത്രിയും. ഭരണകക്ഷിയിലല്ലാത്ത മറ്റു പ്രസ്ഥാനങ്ങളുടെ നേതാക്കളില്‍ പലരെയും വിശദീകരണങ്ങളൊന്നുമില്ലാതെ കരുതല്‍ തടങ്കലിലാക്കി. മിസയും ഡിഐആറും വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സിപിഎമ്മിന്റെയും ആര്‍എസ്എസ്-ജനസംഘം, സംഘടനാ കോണ്‍ഗ്രസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലെയും അനേകം നേതാക്കളെ അങ്ങനെ അറസ്റ്റു ചെയ്യുകയുണ്ടായി.
ആദ്യനാളുകളില്‍ സിപിഎം, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സോഷ്യലിസ്റ്റു പാര്‍ട്ടി, വിമത ലീഗ്, കേരള കോണ്‍ഗ്രസ്, സര്‍വോദയ എന്നീ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ അടിയന്തരാവസ്ഥാ വിരുദ്ധ പ്രതിഷേധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ജൂലായ് 11ന് സംസ്ഥാനവ്യാപകമായി ബന്ദു നടത്തുകയുണ്ടായി. പോലീസിനെ ഉപയോഗിച്ച് അതുവരെ കാണാത്ത മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടതോടെ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളില്‍നിന്ന് പിന്മാറി.
ലോകസംഘര്‍ഷ സമിതിയാണ് അഖിലേന്ത്യാതലത്തില്‍ അടിയന്തരാവസ്ഥാവിരുദ്ധ സമരം നയിച്ചത്. 1975 നവമ്പര്‍ 14 മുതല്‍ 1976 ജനുവരി 16വരെ ആ സമരപരമ്പര നീണ്ടുനിന്നു. ജനാധിപത്യധ്വംസനത്തിനെതിരെ ലക്ഷാവധി പ്രവര്‍ത്തകര്‍ നൂറുശതമാനവും അക്രമരഹിതമായി നടത്തിയ മറ്റൊരു സമരം ലോകചരിത്രത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ഒരിടത്തുപോലും പോലീസുകാരെ അക്രമിച്ചില്ല, പോലീസ് സ്റ്റേഷന് കത്തിച്ചില്ല, പൊതുമുതല്‍ നശിപ്പിച്ചില്ല. മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി, അഹിംസയിലൂന്നിയ ഗാന്ധിയന്‍ സമരമുറയായിരുന്നു അത്. ഭാരതത്തിലൊട്ടാകെ ഒരു ലക്ഷത്തി എഴുപത്തിനാലായിരം പേരും, കേരളത്തില്‍ ഏഴായിരത്തിലധികം പേരും ഔദ്യോഗിക കണക്കനുസരിച്ച് തടവറയിലായി.
ജയിലുകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ അനേകായിരം സത്യാഗ്രഹികളെ കൊടിയ പോലീസ് മര്‍ദ്ദനങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കാതെ വിട്ടയക്കുകയായിരുന്നു.
അടി, ഇടി, തൊഴി ചവിട്ട്, വെട്ട്, കുത്ത്, ചൂരല്‍- ലാത്തികൊണ്ടുള്ള പ്രഹരം തുടങ്ങിയ സ്ഥിരം മര്‍ദ്ദനമുറകള്‍ കൂടാതെ ഉരുട്ടല്‍, പട്ടിപ്പൂട്ട്, കസേരയിരുത്ത്, ഡബിള്‍ ആക്ഷന്‍, വിമാനം പറത്തല്‍, കാവടിയാട്ടം തുടങ്ങിയ പുതിയ ഇനങ്ങളും സത്യാഗ്രഹികളുടെമേല്‍ വ്യാപകമായി പ്രയോഗിച്ചു.
1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. അതോടൊപ്പം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയടക്കം പല വമ്പന്‍ നേതാക്കളും തോറ്റു. മോറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു.
രാജ്യത്തിനകത്തും പുറത്തും ഏകാധിപത്യത്തിനെതിരെ നടത്തിയ പ്രചാരണവും ചെറുത്തുനില്പും താങ്ങാനാവാതെ ഇന്ദിരാ ഗാന്ധി 19 മാസം കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സപ്തസ്വാതന്ത്ര്യങ്ങള്ക്കുവേണ്ടി പടപൊരുതി അടിയന്തരാവസ്ഥയുടെ ആഘാതങ്ങളേറ്റ് മരിച്ചുജീവിക്കുന്ന അനേകായിരങ്ങള്‍ക്ക് കഴിഞ്ഞ 41 വര്‍ഷമായിട്ടും അടിയന്തരാവസ്ഥ അവസാനിച്ചിട്ടില്ല.
ശരീരം തളര്‍ന്നും ജോലിചെയ്യാനാകാതെയും രോഗങ്ങളോട് മല്ലടിച്ചും കഴിയുന്ന ആ ധീരസേനാനികള്‍ നല്കിയ ഭിക്ഷയാണ് ഇന്ന് നാം ഊറ്റം കൊള്ളുന്ന ജനാധിപത്യമെന്ന് ആരോര്‍ക്കുന്നു?
കൈക്കുഞ്ഞുങ്ങളേയുമേന്തി സമരം നടത്തിയ ധീരവനിതകള്ക്കുപോലും അന്ന് മര്ദ്ദനമേല്ക്കുകയുണ്ടായി. ആ കുഞ്ഞുങ്ങള്‍ ഇന്ന് വളര്‍ന്നിരിക്കുന്നു. അന്ന് അതിന് നേതൃത്വം കൊടുത്ത ഡോ.വിമലയുടെ മകള്‍ ഗീത ഇന്ന് ഡോക്ടറാണ്. ജനസംഘം സംസ്ഥാന നേതാവായിരുന്ന രാധാ ബാലകൃഷ്ണന്റെ മകള്‍ നിവേദിത അഡ്വക്കേറ്റാണ്. നിവേദിതയായിരുന്നു ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് സമരത്തില്‍ പങ്കെടുത്ത ലീല കുഞ്ഞുമോന്റെ മകന് പ്രസാദ് സജീവ ബിജെപി പ്രവര്‍ത്തകനാണ്.
സമരത്തില്‍ പങ്കെടുക്കകയോ അറസ്റ്റുചെയ്യപ്പെടുകയോ മര്ദ്ദനമേല്ക്കുകയോ ചെയ്ത മറ്റുള്ളവര്‍ക്ക് അത്രമേല്‍ സൗഭാഗ്യമുണ്ടായില്ല.
ഉരുട്ടല്‍ പോലെയുള്ള ഭീകര മര്‍ദ്ദനത്തെത്തുടര്‍ന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജന് മരിച്ചത്. നക്സല്‍ എന്ന ലേബല്‍ ചാര്‍ത്തിയാണ് രാജനെ പോലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
മണ്ണാര്‍ശാല വാസുദേവനെ അറസ്റ്റുചെയ്ത് രാത്രിയില്‍ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റുമ്പോള്‍ മര്‍ദ്ദനങ്ങളുടെ ഭീകരതയില്‍ ഭാര്യയുടെ മാനസികനില തെറ്റി. ആ രംഗത്തിന് സാക്ഷിയകേണ്ടിവന്ന രണ്ടു പിഞ്ചു മക്കള്‍ അതിന്റെ ആഘാതത്തില്‍നിന്ന് വിടുതലാകാന് വളരെ വര്‍ഷങ്ങള്‍ എടുത്തു. വാസുദേവനെ ‘മിസ’ നിയമമനുസരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഭാര്യ 35 വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. മരിക്കുന്നതുവരെ മാനസികവിഭ്രാന്തിയിലായിരുന്നു.
ആരെങ്കിലും വീട്ടില്‍ വന്നാല്‍ വാസുദേവനെ മുറിക്കകത്താക്കി പൂട്ടും. വരുന്നവര്‍ അവരെ സംബന്ധിച്ച് പോലീസുകാരായിരുന്നു.
കോട്ടയത്ത് അനിയന്‍കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന കൃഷ്ണകുമാറിനെ പോലീസിന്റെ ഭാഷയില്‍ ‘ക്ലിപ്പി’ട്ടതോടെ വായിലെ പല്ലുകളെല്ലാം പോയി. തൂവലിന്റെ കൂര്‍ത്തവശം ചെവിട്ടില് കയറ്റി കേള്‍വി നഷ്ടപ്പെടുത്തി. ഇന്ന് പുട്ടപര്‍ത്തിയിലെ അടുക്കളക്കാരനായി കഴിയുന്നു. ഭക്ഷണം വെള്ളമാക്കി ജീവിതം കഴിക്കുന്നു.
സത്യാഗ്രഹത്തിനുപോയ വെണ്മണി ഗോപാലകൃഷ്ണനും അനന്തരവനും അമ്മാവനും മരുമകനും ആണെന്നറിഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് രസം. പരസ്പരം തല്ലാന്‍ പറഞ്ഞു. വിസമ്മതിച്ചതിന് പോലീസുകാര്‍ നെഞ്ചിന്കൂടുനോക്കി കയ്യുടെ നടുവിരല്‍ മടക്കി ‘ആണിയടിക്കുക’ എന്ന പ്രയോഗം നടത്തി. ഗോപാലകൃഷ്ണന് ബോധം കെട്ടുവീണു. കുറച്ചുകാലം ജീവിച്ചു ക്ഷയരോഗം വന്നു മരിച്ചു.
തൊടുപുഴ കരുണാകരനെ പോലീസ് സ്റ്റേഷന്റെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി ‘ഡബിള്‍ ആക്ഷ’ന് വിധേയനാക്കി. ചെകിട്ടത്ത് ആഞ്ഞടിച്ചു. മറുവശം ഭിത്തിയില്‍ ചെന്നടിച്ചു. തടവറയില്‍നിന്ന് പുറത്തുവന്ന് തല പഴുത്ത് മരിച്ചു.
കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനുമുമ്പില്‍ ഓടാന്‍ കൂട്ടാക്കാതിരുന്ന സത്യാഗ്രഹികളെ പുലിക്കോടന് നാരായണന് ലാത്തികൊണ്ട് തല്ലിച്ചതച്ചു. ലാത്തി ഒടിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന്റെ ലാത്തി വാങ്ങി അടിക്കുകയായിരുന്നു.
ബാലന് വാര്യരെ ലിംഗംകൊണ്ട് ഇന്ദിരാ ഗാന്ധി കീ ജയ് എന്നെഴുതിച്ചു. മറ്റു പലരുടെയും ലിംഗത്തില്‍ ചെറുചൂരല്കൊണ്ട് പോലീസ് അടിച്ചുരസിക്കുമായിരുന്നു.
പോലീസ് വയറിന് ക്ലിപ്പിട്ടതിന്റെ ഫലമായി വയനാട് പനമരത്തെ പ്രസാദ് ചെറുകുടല്‍ പഴുത്ത് ഛര്‍ദ്ദി വന്ന് മാറാരോഗിയായി പാനീയാഹാരങ്ങള് മാത്രം കഴിച്ചു ജീവിക്കുന്നു.
അടിയന്തരാവസ്ഥക്കെതിരെ കൊടിയമര്‍ദ്ദനത്തിനിരയായി രണ്ടുവര്‍ഷം തടവില്‍ കിടന്ന പുരുഷോത്തമനും ഭാര്യയും ജീവിതവ്യഥകള്‍ താങ്ങാനാവാതെ 2015 നവമ്പര്‍ 30ന് ആത്മഹത്യ ചെയ്തു. പത്തു വര്‍ഷത്തിലേറെ പ്രചാരകനായിരുന്നു പുരുഷോത്തമന്.
മൂന്നുപ്രാവശ്യം പിടിയിലായ കൊച്ചി സ്വദേശി പുരുഷോത്തമനെ കൈയ്യും കാലും കൂട്ടിപ്പിടിച്ച് പോലീസ് ഭിത്തിയില്‍ അടിച്ചു. ചെവി പൊത്തി അനേകവട്ടം അടിച്ചു. കേഴ്വി നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇപ്പോള്‍ അനിയന്ത്രിതമായി മൂത്രം പോകുന്നു. പാര്ക്കിന്സണ് രോഗബാധിതനായ പുരുഷോത്തമന്റെ ജീവിതം വീല്‍ചെയറിലും ക്രച്ചുകളിലുമായി ഇഴഞ്ഞു നീങ്ങുന്നു.
ശ്രംഗേരി മഠത്തിലെ ഭിത്തികളില്‍ ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധപ്പെട്ട മുപ്പതോളം വ്യത്യസ്ത ചിത്രങ്ങള്‍ വരച്ചുപ്രദര്ശിപ്പിച്ച പെരുമ്പാവൂര്ക്കാരന് ആര്‍ട്ടിസ്റ്റ് സുകുമാരന്‍ മര്‍ദ്ദനഫലമായി ശരീരം തളര്‍ന്ന് വീല്‍ ചെയറിലായി. പെരുമ്പാവൂരിലെ ശംഭു നമ്പൂതിരിയും മര്‍ദ്ദനഫലമായി വീല്‍ചെയറിലാണ്.
പാലാ പോലീസ് സ്റ്റേഷനില്‍ പട്ടിപ്പൂട്ടിനു വിധേയരായ 13 സത്യാഗ്രഹികളില്‍ ആറുപേര്‍ ലിംഗ-വൃഷണ രോഗങ്ങള്‍ ബാധിച്ച് മരിച്ചു. ബാക്കിയുള്ളവര്‍ പലവിധ രോഗപീഡകളുമായി കഴിയുന്നു.
വൈക്കം ഗോപകുമാറിന്റെ ശരീരം പോലീസുകാര്‍ നടപ്പാക്കിയ ഉരുട്ടല്‍, കാവടിയാട്ടം തുടങ്ങിയ അനേകം മര്‍ദ്ദനമുറകളുടെ പരീക്ഷണശാലയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട സമരസേനാനികളുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് ഗോപകുമാര്‍. അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികമാചരിക്കുമ്പോള്‍ ഗോപകുമാര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടു വൃഷണങ്ങളും നീക്കംചെയ്യുന്നതിനുള്ള ഓപ്പറേഷന് വിധേയനാവുകയായിരുന്നു.
വൈക്കം ഗോപകുമാര്‍ ഒളിവില്‍ താമസിച്ചിരുന്ന ആലപ്പുഴയിലുള്ള വീട് ജനാധിപത്യം കാടരിച്ചുപോയ ആ ദുരന്തസ്മൃതികളും പേറി ഇന്നും കാടുപിടിച്ചു കിടക്കുന്നു. ഗൃഹനാഥനായ നീലകണ്ഠന് കൊടുംമര്ദ്ദനത്തിന്റെ ആഘാതത്തില്‍ ഭ്രാന്തനായി പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടി. മൂത്ത മകന് മണി സത്യാഗ്രഹം അനുഷ്ഠിച്ചു ജയിലിലായി. ”അച്ഛനും ജേഷ്ഠനും ജയിലില്‍ പോയതുകൊണ്ടല്ലേ ഞങ്ങള്‍ക്കീ ഗതി വന്നതെന്ന” അനുജന്മാരുടെ ചോദ്യം പോലീസ് മര്‍ദ്ദനത്തെക്കാള്‍ ഭീകരമായി മണിയെ വേട്ടയാടുന്നു.
ഈ പേരുകള്‍ ഇവിടെ അവസാനിക്കുന്നില്ല. കേട്ടതിനേക്കാള്‍ ഭീകരമാണ് കേള്‍ക്കാത്ത ദുരന്തകഥകള്‍.
ജീവിച്ചിരിക്കുന്ന ഇവരെ സംബന്ധിച്ച് ഇന്നും അടിയന്തരാവസ്ഥയാണ്. ഭരണഘടന നോക്കുകുത്തിയാക്കി നിരപരാധികളായ ജനങ്ങളുടെമേല്‍ അടിച്ചേല്പിച്ച ഭരണകൂടഭീകരതയുടെ രക്തസാക്ഷികളാണിവര്‍. ഈ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് അനിവാര്യമായ ധര്‍മമാണ്. ഇത് സര്‍ക്കാരിന്റെ ഔദാര്യമല്ല, ഇരകളുടെ അവകാശമാണ്. ശ്രീലങ്കയിലെ വംശീയപോരാട്ടത്തെക്കുറിച്ചന്വേഷിക്കാന് ഐക്യരാഷ്ട്ര സഭക്ക് അന്വേഷണ കമ്മീഷനെ നിയോഗിക്കാമെങ്കില് അടിയന്തരാവസ്ഥയിലെ ഭീകരതയെക്കുറിച്ചും അന്വേഷിക്കേണ്ടതാണ്.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് വിവരാവകാശനിയമപ്രകാരം നാലായിരത്തോളം അടിയന്തരാവസ്ഥക്കാലത്തെ തടവുകാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 2015 ഒക്ടോബര്‍ 2ന് ആലുവ ടൗണ്‍ഹാളില്‍ ആയിരത്തോളം സമരസേനാനികളും ബന്ധുക്കളും പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് ആയിരത്തോളം പേരുടെ അനുഭവങ്ങള്‍ വീഡിയോ റെക്കാഡിംഗ് ചെയ്തുകഴിഞ്ഞു. ഒരുപക്ഷെ ലോകചരിത്രത്തില്‍ തന്നെ ഏതെങ്കിലും സമരത്തില്‍ പങ്കെടുത്ത ഇത്രയധികം പേരുടെ അനുഭവങ്ങള്‍ വീഡിയോയിലാക്കുന്നത് ആദ്യമായിരിക്കും.
അടിയന്തരാവസ്ഥയുടെ 40 വര്‍ഷങ്ങളില്‍ 20 കൊല്ലം കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഭരണകൂടമാണ് കേരളം ഭരിച്ചത്. 20 കൊല്ലം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിയും. കോണ്‍ഗ്രസില്‍നിന്ന് അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് പെന്‍ഷനോ ചികിത്സാ സൗകര്യങ്ങളോ മറ്റെന്തെങ്കിലും സാമ്പത്തിക സഹായങ്ങളോ പ്രതീക്ഷിക്കാനില്ല. ഇടതുപക്ഷത്തിന് അപ്രകാരമൊരു തീരുമാനമെടുക്കാന്‍ 41-ാം വര്‍ഷത്തിലെങ്കിലും കഴിയണം.
മാപ്പിള ലഹള, ഖിലാഫത്ത്, പുന്നപ്ര വയലാര്‍, കാവുംബായ്, കരിവെള്ളൂര്‍, കയ്യൂര്‍, മൊറാഴ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് കേന്ദ്ര-സംസ്ഥാന പെന്‍ഷനുകള്‍ ലഭിക്കുന്നുണ്ട്. പൗരാവകാശങ്ങള്‍ക്കായി സമരം ചെയ്ത് ഇന്നും നരകയാതനകള്‍ അനുഭവിക്കുന്നവര്‍ക്കായി പെന്ഷന് അനുവദിക്കേണ്ടത് ചരിത്രത്തോടു ചെയ്യുന്ന നീതി മാത്രമായിരിക്കും.
അവര്‍ നയിച്ച സമരത്തിന്റെ ഗുണഭോക്താക്കളായ ഈ തലമുറ അവരോട് നീതി കാട്ടണം. അടിയന്തരാവസ്ഥക്കെതിരെ സമരം നയിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രിയാണ്. അടിയന്തരാവസ്ഥയുടെ ഭീകരത അനുഭവിച്ച പിണറായി വിജയന് സംസ്ഥാന മുഖ്യമന്ത്രിയാണ്. അടിയന്തരാവസ്ഥയുടെ അതിക്രമത്തെക്കുറിച്ചന്വേഷിക്കാന് ജനതാപാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ കണ്‍വീനര്‍ ഒ.രാജഗേഗേപാലും ബിജെപിയുടെ ആദ്യ നിയമസഭാംഗമായിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷയോടെയാണ് സമരസേനാനികള്‍ കാണുന്നത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പു കണ്വെന്ഷന് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉല്‍ഘാടനം ചെയ്തത് അടിയന്തരാവസ്ഥാ പീഡിതര്‍ ചേര്‍ന്നായിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യത്ത ഓര്‍ഡര്‍ അടിയന്തരാവസ്ഥാ പീഡിതര്‍ക്ക് പെന്ഷന് നല്കുന്നതായിരിക്കുമെന്ന് അന്ന് കുമ്മനം പറയുകയുണ്ടായി. ബിജെപിയുടെ ആദ്യ എംഎല്‍എയുടെ ആദ്യത്തെ ശ്രദ്ധ ക്ഷണിക്കല്‍ അടിയന്തരാവസ്ഥാ പീഡിതരുടെ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ കേരള സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നായാല് അത് ചരിത്രത്തോടു ചെയ്യുന്ന നീതി മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: