ശബരിമല അയ്യപ്പന് കൊടുംവനത്തിനുള്ളിലാണ് അധിവസിക്കുന്നത്. യാത്രാക്ലേശം സഹിച്ചെത്തുന്ന ഭക്തര്‍ക്കാണ് ദര്‍ശനം നല്‍കുന്നത്. ആധുനികവാഹനസൗകര്യവും ധനവര്‍ദ്ധനയും കാരണം നാടിന്റെ നാനാഭാഗത്തുനിന്നു ഭക്തന്മാര് വരുന്നു. അവരുടെ സുഖസൗകര്യത്തിനുവേണ്ടി കൂടുതല്‍ കെട്ടിടങ്ങളും സൗകര്യങ്ങളുമൊരുക്കുന്നത് ശബരിമലയുടെ സങ്കല്പത്തിനു വിരുദ്ധമാകരുത്.
കേരളത്തില്‍ വനംകയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുകയും വനനശീകരണം കേരളത്തിന്റെ പ്രകൃതിസമ്പത്തിനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഭക്തന്മാരുടെ പേരില്‍ കൂടുതല്‍ വനഭൂമിയാവശ്യപ്പെടുന്നത് ശരിയല്ല. ശ്രീഅയ്യപ്പദര്ശനത്തിന്റെ സങ്കല്പത്തിനനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ഭക്തജനപ്രവാഹത്തിനനുസരിച്ച് ആരാധനാവ്യവസ്ഥകള് ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്.
ഇപ്പോള്‍ എല്ലാ ഒന്നാംതീയതിയും പൂജ നടക്കുന്നതുപോലെ 365 ദിവസവും ക്ഷേത്രദര്ശനമനുവദിച്ചാല് ഭക്തജനങ്ങള്‍ക്ക് അവരവരുടെ വ്രതാനുഷ്ഠാനത്തോടെ എന്നുവേണമെങ്കിലും അയ്യപ്പദര്‍ശനം നടത്താം. ക്ഷേത്രവരവ് വര്‍ദ്ധിക്കുകയും ചെയ്യും. തിരക്കുകാരണം മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ ക്ഷേത്രദര്‍ശനം സാദ്ധ്യമാക്കുകയും ചെയ്യാം.
കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതുകൊണ്ട് ദേശീയതീര്ത്ഥാടനകേന്ദ്രമാക്കണമെന്ന് പറയുന്നത് കൂടുതല്‍ ഭൂമി കൈയടക്കാനും അവിടെ വ്യവസായം വര്‍ദ്ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശബരിമല സങ്കല്പത്തിനു വിരുദ്ധമാണ്. യാതൊരു കാരണവശാലും സുഖവാസകേന്ദ്രമാക്കരുത്. മലയാത്ര കുറച്ചെങ്കിലും നടന്നുതന്നെയാകണം. സിമന്റ് മന്ദിരങ്ങള്‍ പരമാവധി ഒഴിവാക്കാനും അത്യാവശ്യത്തിന് ഇടത്താവളങ്ങളില്‍ ശൗചാലയവും വിശ്രമകേന്ദ്രവും അന്നദാനവും ഒരുക്കണം.
പടവുകള്‍ ആവശ്യമുള്ളിടത്ത് കരിങ്കല്ലില്തന്നെ നിര്‍മ്മിക്കണം.
മകരവിളക്കിനും മണ്ഡലകാലത്തും ജനബാഹുല്യമൊഴിവാക്കിയും അപകടംവരാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുമുള്ള വിധം പൂജാവിധി ക്രമീകരിക്കുകയാണ് വേണ്ടത്. അയ്യപ്പന്റെ പേരില്‍ 500 ഏക്കര്‍ വനഭൂമി കയ്യടക്കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കരുത്. വന്യമൃഗങ്ങളും വനവാസികളും വനസങ്കല്‍പത്തിന്റെ ഭാഗമാണ്.
അവരെ ബുദ്ധിമുട്ടിക്കരുത്. ശ്രീഅയ്യപ്പന്റെ അധിവാസവും അവിടെത്തന്നെയാണ്. പരിഷ്കൃതമനുഷ്യന്റെ ദുര്ന്നടപടികള്ക്ക് ശബരിമല സങ്കേതം ഒരിക്കലും അനുവദിക്കരുത്. ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമ്പോള്‍ ഭരണഘടനയ്ക്കു വിധേയമായ കേന്ദ്രഭരണസമിതിയെ നിയമിക്കേണ്ടിവരും.
എം.ഏ. കൃഷ്ണന്, മാധവനിവാസ്, എളമക്കര, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: