ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേറിട്ടതോടെ ഏക യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കുക ഇനി ബ്രിട്ടന് ബുദ്ധിമുട്ടാകുമെന്ന് ആശങ്കയുണ്ട്. യൂറോപ്യന്‍ യൂണിയന് ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായി വാണിജ്യക്കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതു പ്രകാരം ആ രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍ ഇതിലെ അംഗങ്ങള്‍ക്കേ കഴിയൂ. ബ്രിട്ടന് പുറത്തായതോടെ ഇനി ഈ രാജ്യങ്ങളുമായെല്ലാം ബ്രിട്ടന് പ്രത്യേകം പ്രത്യേകം കരാറുകള്‍ ഉണ്ടാക്കേണ്ടിവരും. ഇത് വ്യാപാര വാണിജ്യ രംഗങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും തടസങ്ങളും വളരെ വലുതായിരിക്കും.
യൂറോപ്യന്‍ യൂണിയനുള്ളില്‍ ബ്രിട്ടന് ശക്തവും സുരക്ഷിതവും ആയിരിക്കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നതെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞതും. പുറത്തു പോയതോടെ ഈ സുരക്ഷിതത്വം ഇല്ലാതായി.
യുഎന്‍ രക്ഷാ സമിതി അംഗത്വമുള്ള ലോകത്തെ പ്രബല രാജ്യമായ ബ്രിട്ടന് പുറത്തുപോകുന്നതോടെ യൂറോപ്യന്‍ യൂണിയന് തകരുമെന്ന ആശങ്ക ശക്തമാണ്. വലിയ സാമ്പത്തിക, വാണിജ്യ ശക്തിയാണ് പുറത്തു പോകുന്നത്. ഇവരുടെ സഖ്യകക്ഷികളും ഈ മാര്‍ഗം പിന്തുടര്ന്നേക്കാം. യൂറോപ്പിലെ വലിയ സാമ്പത്തിക ശക്തിയെന്നതിനു പുറമേ സൈനികപരമായും ബ്രിട്ടനാണ് മുന്പില്. ലോകത്തേറ്റവും കൂടുതല്‍ സ്വാധീനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്.
1973 ലാണ് യൂറോപ്യന്‍ എക്കണോമിക് കമ്മ്യൂണിറ്റിയില്‍ ബ്രിട്ടന് അംഗമായത്. ബ്രിട്ടന്റെ നിലപാടില്‍ യൂറോപ്യന്‍ യൂണിയന് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇനി യൂണിയനോടുള്ള ബ്രിട്ടന്റെ നിലപാട് എന്തായിരിക്കുമെന്നതിലും ആശങ്ക കനക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന് ഭാരവാഹികള്‍ ബ്രിട്ടന്റെ വേറിടല്‍ ഇനി ഔദേ്യാഗികമായി പ്രഖ്യാപിക്കും. ഹിതപരിശോധനാ ഫലം ചര്‍ച്ച ചെയ്യാനും ഭാവി നടപടികള്‍ തീരുമാനിക്കാനും യൂറോപ്യന്‍ യൂണിയനില്‍ പെട്ട മറ്റു രാജ്യങ്ങളുടെ മന്ത്രിമാര്‍ ഉടന്‍ യോഗം ചേരുന്നുണ്ട്. ലക്സംബര്ഗിലാകും യോഗം. ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി ബെല്‍ജിയം, ലക്സംബര്‍ഗ് തുടങ്ങി മിക്ക യൂറോപ്യന്‍ യൂണിയന് അംഗങ്ങളും ഇതില്‍ പങ്കെടുക്കും.
ബ്രിട്ടന്റെ തീരുമാനം വന്നതോടെ ബ്രിട്ടീഷ് നാണമായ പൗണ്ടും യൂറോപ്യന്‍ യൂണിയന് നാണമായ യൂറോയും തകര്‍ന്നു.
1985നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് പൗണ്ട് നേരിട്ടത്. യൂറോയ്ക്ക് മൂന്നു ശതമാനം ഇടിവാണ് ഉണ്ടായത്. ബ്രിട്ടന്റെ തീരുമാനം വമ്പന്‍ കമ്പനികളെയും ബാധിക്കും. ബ്രിട്ടന്റെ വ്യാപാര വാണിജ്യബന്ധങ്ങളെ ഇത് വല്ലാതെ ബാധിക്കും.
28 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. രണ്ടാം ലോകമഹായുദ്ധ ശേഷം രൂപം കൊണ്ടതാണ് ഇത്. യൂറോപ്പിനെ സാമ്പത്തികമായി രക്ഷിച്ചു നിര്‍ത്തുകയെന്നതും വീണ്ടുമൊരു ലോകയുദ്ധം തടയുകയെന്നതുമായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: