ബാകു (അസര്ബെയ്ജാന്): ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ വികാസ് കൃഷ്ണനും മനോജ് കുമാറും റിയോ ഒളിമ്പിക്സിന് യോഗ്യത നേടി. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന് ഒളിമ്പിക് യോഗ്യത ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇരുവരും ഒളിമ്പിക്സിനുള്ള അര്‍ഹത നേടിയത്. എന്നാല്‍ സെമിയില്‍ ഇരുവരും വെങ്കലം കൊണ്ട് തൃപ്തരായി.
സെമിയില്‍ മനോജ് കുമാര്‍ ബ്രിട്ടന്റെ പാറ്റ് മക്കോര്മാക്കിനോട് 3-0ന് പരാജയപ്പെട്ടാണ് വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞത്. അതേസമയം വികാസ് കൃഷ്ണന് സെമിയില്‍ മത്സരിച്ചില്ല. ക്വാര്‍ട്ടറില്‍ തലക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് വികാസ് തുര്‍ക്ക്മെനിസ്ഥാന്റെ അചിലോവ് അര്സ്ലാന്ബെക്കുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
വികാസ് മിഡില്‍വെയ്റ്റ് (75 കി.ഗ്രാം) വിഭാഗത്തിലും മനോജ് 64 കി.ഗ്രാം വിഭാഗത്തിലുമാണ് ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. നേരത്തെ 56 കി.ഗ്രാം വിഭാഗത്തില്‍ ശിവ് ഥാപ്പ യോഗ്യത നേടിയിരുന്നു. ചൈനയില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മല്‍സരത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശിവഥാപ്പ റിയോ ടിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലും മനോജ്കുമാര്‍ മത്സരിച്ചിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ പുറത്തായി.
2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ലൈറ്റ്വെയ്റ്റ് വിഭാഗത്തിലും 2010ലെ യൂത്ത് ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും വികാസ് കൃഷ്ണന് സ്വര്‍ണ്ണം നേടിയിരുന്നു. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലവും കഴിഞ്ഞവര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ വികാസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.
2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മനോജ് കുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: