ചെറുതോണി: കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് കിടപ്പുരോഗികളായ സ്ത്രീകള്‍ മാത്രം കഴിയുന്ന വീട് അപകടാവസ്ഥയില്‍. തടിയമ്പാട് പെരുമ്പാട്ട് പരേതനായ കുര്യാക്കോസിന്റെ ഭാര്യ അച്ചാമ്മ, 27 വര്‍ഷം മുമ്പ് നടന്ന മുരിക്കാശ്ശേരി ബസപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ മകള്‍ സുജാത(43) എന്നിവര്‍ താമസിക്കുന്ന വീടാണ് അപകടാവസ്ഥയിലായത്. വ്യാഴാഴ്ച രാത്രിയാണ് വീടിന്റെ മുറ്റത്തെ കരിങ്കല്‍ കെട്ട് ഇടിഞ്ഞത്. അച്ചാമ്മയെയും സുജാതയെയും പരിചരിക്കുന്നതിന് കൂടെ താമസിക്കുന്ന സഹോദരി അനിത, ഇവരുടെ മകള്‍ അനുഷ്ക, മറ്റൊരു സഹോദരിയുടെ മകള്‍ അല്‍ക്ക എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ ഇടുക്കി ഫയര്‍ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കിടപ്പു രോഗികളായ അമ്മയെയും മകളെയും വീട്ടിലുണ്ടായിരുന്നവരെയും വാഴത്തോപ്പിലുള്ള ജില്ലാ വിമന്‍സ് കൗണ്‍സിലിന്റെ കെട്ടിടത്തിലേക്ക് രാത്രിതന്നെ മാറ്റി. സംഭവ സ്ഥലം സന്ദര്‍ശിച്ച ഇടുക്കി എ.ഡി.എം ഇവരെ കെ.എസ്.ഇ.ബി ജില്ലാ പഞ്ചായത്തിന് കൈമാറിയ ക്വാര്‍ട്ടേഴ്സിലേക്ക് അടുത്തദിവസം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: