കൊച്ചി: എറണാകുളം ഓള്‍ഡ് റെയില്വേസ്റ്റേഷന് വികസനം അട്ടിമറിക്കുകയാണെന്ന ലക്ഷ്യത്തോടെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ വികസനസമിതി. ഓള്‍ഡ് റെയില്വേസ്റ്റേഷന് നവീകരണം വൈകാതെ ആരംഭിക്കുമെന്ന കേന്ദ്ര റെയില്‍വെമന്ത്രി സുരേഷ്പ്രഭുവിന്റെ പ്രഖ്യാപനവും തുടര്‍ന്ന് വികസനസമിതിയുമായുള്ള കൂടിക്കാഴ്ചയില്‍ നല്കിയ ഉറപ്പും എല്ലാവര്ക്കും അറിവുള്ളതാണെന്ന് ഓള്‍ഡ് റെയില്വെസ്റ്റേഷന് വികസനസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിഹരകുമാര്‍ വ്യക്തമാക്കി. ലോകത്തെ ഒന്നാംക്ലാസ് ഹരിതസ്റ്റേഷനായി ഓള്‍ഡ് റെയില്വെസ്റ്റേഷനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞത് സ്ഥലത്തിന്റെ മനോഹാരിതയും ചരിത്രപ്രാധാന്യവും കണക്കിലെടുത്താണ്. വികസനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും പ്രവര്‍ത്തിയില്‍ അതിനുവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ജനപ്രതിനിധികളുടെ ലക്ഷ്യം ദുരൂഹമാണ്. ഓള്‍ഡ് റെയില്വേസ്റ്റേഷന് പരിസരത്ത് താമസിക്കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ കൊച്ചി കോര്പ്പറേഷന് അധികൃതര്‍ ക്രിയാത്മക സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. റെയില്‍വെക്കും ട്രെയിന്യാത്രക്കാര്ക്കും ഈ സ്റ്റേഷന്റെ വികസനം അനിവാര്യമാണ്. എറണാകുളം നോര്‍ത്ത്, ജംഗ്ഷന് സ്റ്റേഷനുകളുടെ ഔട്ടറുകളില്‍ വണ്ടികള്‍ ഏറെ സമയം പിടിച്ചിടുന്ന പ്രശ്നത്തിന് ഏക പരിഹാരം ഓള്‍ഡ് റെയില്വേസ്റ്റേഷന് വികസനം മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. റെയില്‍വെ ഉദ്യോഗസ്ഥരും ജനങ്ങളും വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് വികസനവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹരിഹരകുമാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: