ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കുന്നില്ല. പണം ദേവസ്വം ബോര്‍ഡിന്, വഴിപാട് അതാത് ക്ഷേത്രങ്ങളുടെ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വേണമെങ്കില്‍ നടത്തുകയെന്ന സമീപനമാണ് അധികൃതരുടേത്. വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ച് ഭക്തരെ തീവെട്ടിക്കൊള്ള നടത്തുന്ന ദേവസ്വം ബോര്‍ഡ്, വഴിപാടിന്റെ വിശ്വാസ്യത തന്നെ തര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
വഴിപാടുനിരക്ക് വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവ് കഴിഞ്ഞ മൂന്നാം തീയതിയാണ് നിലവില്‍ വന്നത്. പുതിയ ഉത്തരവ് പ്രകാരം ഭക്തര്‍ വഴിപാടിനായി അടയ്ക്കുന്ന മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡില്‍ അന്നന്ന് അടയ്ക്കണം. പിന്നീട് മാത്രമേ വഴിപാടു സാധനങ്ങള്‍ വാങ്ങിയതിനുള്ള പണം ദേവസ്വം ബോര്‍ഡ് നല്‍കുകയുള്ളൂ. അതായത് വഴിപാട് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള തുക ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ സ്വന്തം കയ്യില്‍ നിന്ന് ചെലവഴിക്കണം.
ചെറിയ തുകയ്ക്കുള്ള വഴിപാടുകള്‍ നടത്താനുള്ള ബാദ്ധ്യത ഏറ്റെടുക്കാന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ നിലവില്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ആയിരക്കണക്കിന് രൂപ നിരക്കുള്ള വഴിപാടുകള്‍ക്കുള്ള സാധനങ്ങള്‍ സ്വന്തം പണം മുടക്കി എങ്ങിനെ വാങ്ങുമെന്നാണ് അവര്‍ ചോദിക്കുന്നത്.
കടംവാങ്ങി വഴിപാട് സാധനങ്ങള്‍ വാങ്ങിച്ചാല്പോലും എന്നു തിരികെ നല്കാന് കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. പലപ്പോഴും വഴിപാട് നടത്താന്‍ സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ സ്വന്തം പണം മുടക്കേണ്ടിവരുന്നത് വഴിപാടുകളുടെ മേന്മയും നഷ്ടപ്പെടുത്തുന്നു. പായസം അടക്കമുള്ള വഴിപാടുകള്‍ക്ക് സാധനങ്ങള്‍ കുറച്ചുപയോഗിക്കാന്‍ നിലവില്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയാണ്.
മുന്‍കാലങ്ങളില്‍ ഭക്തര്‍ അടയ്ക്കുന്ന വഴിപാടു തുകയില്‍ ഒരു വിഹിതം ദേവസ്വം ബോര്‍ഡിനുള്ള മുതല്‍ക്കൂട്ടും ബാക്കിതുക സാധനങ്ങള്‍ വാങ്ങുന്നതിനും ആയിരുന്നു. പടിത്തരം പ്രകാരമുള്ള തുകയ്ക്ക് സാധനങ്ങള്‍ വഴിപാട് നടത്തുന്നതിന് വാങ്ങിയശേഷം മുതല്‍ക്കൂട്ട് ദേവസ്വം ബോര്‍ഡില്‍ അടച്ചാല്‍ മതിയായിരുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വഴിപാടു നിരക്ക് വര്‍ദ്ധിപ്പിക്കുകയും ഈ പണം യഥാസമയം വഴിപാടു നടത്താന്‍ നല്‍കാതിരിക്കുകയുമാണ്. പുതിയ ഉത്തരവ് വന്നതിന് ശേഷം വഴിപാടുകളുടെ മുഴുവന്‍ തുകയും അടച്ചെങ്കിലും ഇതുവരെ വഴിപാട് സാധനങ്ങളുടെ വില മടക്കി നല്കാന് ദേവസ്വംബോര്‍ഡ് തയ്യാറായിട്ടില്ലെന്ന് സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ പറയുന്നു.
നേരത്തെ പടിത്തരം എന്ന പേരില്‍ വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ നല്കിയിരുന്നതും തുച്ഛമായ തുകയായിരുന്നു. ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് അനുസരിച്ച് പടിത്തരംതുക വര്‍ദ്ധിപ്പിക്കാനും നടപടിയില്ല. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തലതിരിഞ്ഞ സമീപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇത്തരത്തില്‍ തലതിരിഞ്ഞ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: