തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിരാശാജനകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പറഞ്ഞു പഴകിയതും കേട്ടുമറന്നതുമായ പ്രഖ്യാപനങ്ങള്‍ വീണ്ടും അവതരിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന ക്രിയാത്മകമായ പദ്ധതികള്‍ ഒന്നുംതന്നെ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. തകര്‍ന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിന് പണമില്ലെന്ന് വിലപിക്കുന്നത് ഒളിച്ചോട്ടമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനം പക്ഷേ പുതിയ നയത്തെപ്പറ്റി നിശബ്ദത പാലിക്കുകയാണ്. ഈ സര്‍ക്കാരിന്റെ മദ്യനയം എന്തെന്ന് വ്യക്തമാക്കണം. സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം ഇടതുമുന്നണിയുടെ നയവ്യതിയാനമാണ്. പിണറായി വിജയന് വന്നതോടെ സ്വകാര്യ കുത്തകകളോടുള്ള സമീപനം മാറിയോ എന്ന് സിപിഎം വ്യക്തമാക്കണം. കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ വിവരിച്ച പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സിപിഎം മാപ്പുപറയാന്‍ തയ്യാറാകണം. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ അവസ്ഥ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെക്കാള്‍ രണ്ടരമടങ്ങ് അധികമാണെന്ന് നയപ്രഖ്യാപനം സമ്മതിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വ്യക്തമാക്കണം. ഭൂപരിഷ്കരണ നിയമത്തിന്റെ പ്രയോജനം ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് കിട്ടിയില്ലെന്ന് സമ്മതിക്കുന്നത് രണ്ടാം ഭൂപരിഷ്കരണം വേണമെന്ന ബിജെപിയുടെ ആവശ്യത്തെ സാധൂകരിക്കുന്നതാണ്. ഇതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: