സിയോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍എസ്ജി) അംഗത്വത്തിനുള്ള ഭാരതത്തിന്റെ അപേക്ഷയില്‍ തീരുമാനമായില്ല. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന്, വെള്ളിയാഴ്ച ചേര്‍ന്ന എന്‍എസ്ജി പഌനറി യോഗം തീരുമാനമാവാതെ പിരിഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സമ്മേളനത്തില്‍ ചൈന ആവശ്യപ്പെട്ടതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ചൈന തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചിട്ടില്ല.
മെയ് 12നാണ് ഭാരതം എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അംഗരാജ്യങ്ങളോട് പിന്തുണയും അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സിയോളിലെത്തി ഭാരതത്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ തേടി സമ്മേളന പ്രതിനിധികളെ കണ്ടിരുന്നു.
അമേരിക്കയും കാനഡയും ഫ്രാന്‍സും അടക്കം വലിയൊരു പറ്റം രാജ്യങ്ങള്‍ ഭാരതത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഭാരതത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ചൈന, ബ്രസീല്‍, ഓസ്ട്രിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍.
എന്‍എസ്ജി അംഗത്വത്തിനുള്ള ചൈനയുടെ എതിര്‍പ്പ് മറികടക്കാന്പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.
ഭാരതത്തിന്റെ അപേക്ഷയില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ നിലപാട് എടുക്കണമെന്ന് മോദി ചൈനീസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. 48 അംഗരാജ്യങ്ങളില്‍ നിന്നുള്ള 300 പേരാണു പ്ലീനറിയില്‍ പങ്കെടുത്തത്. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ.
എന്‍എസ്ജി അംഗത്വത്തിന് എല്ലാ രാജ്യങ്ങളുടേയും പിന്തുണ ആവശ്യമായതിനാല്‍ ഭാരതത്തിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഇനിയും വൈകിയേക്കും. പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് ചൈന ഭാരതത്തിന്റെ അംഗത്വത്തെ എതിര്‍ക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: