ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പായപ്പോഴാണ് രാജ്യത്ത് ഫാസിസം നടപ്പാക്കാന്‍ തീരുമാനിച്ചത്. അതിനായി അടിയന്തരാവസ്ത പ്രഖ്യാപിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നതാണ്. അത് റദ്ദാക്കിയതുവഴി കിരാതഭരണത്തിനുള്ള വഴി എളുപ്പമാക്കി. മിണ്ടാന്‍ പറ്റില്ല. പറയാന്‍ പറ്റില്ല. പ്രതികരിക്കാന്‍ പറ്റില്ല. ‘നാവടക്കൂ പണിയെടുക്കൂ’എന്ന മുദ്രാവാക്യം അതിന്റെഭാഗമായി ഉയര്ന്നതാണല്ലൊ.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാര്‍ഷികമാണ് 2016 ജൂണ്‍ 25. 41 വര്‍ഷം മുമ്പത്തെ ജൂണ്‍ 25 അര്‍ദ്ധരാത്രിയാണ് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി ഒപ്പുവച്ചത്. അതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സര്വാധിപത്യത്തിന് കീഴിലായി. ഇന്ന് 50 വയസ്സ് തികഞ്ഞവര്‍ക്കുപോലും അടിയന്തരാവസ്ഥയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് നേരിട്ടനുഭവമുണ്ടാകണമെന്നില്ല.
കൈക്കുഞ്ഞായിരിക്കെ അമ്മയോടൊപ്പം ജയിലില്‍ കഴിയേണ്ടിവന്നവരെ മറക്കുന്നില്ല. കേട്ടും വായിച്ചും അറിഞ്ഞവര്‍ക്ക് വസ്തുതകള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നുവരില്ല.
അടിയന്തരാവസ്ഥയുടെ ക്രൂരത അനുഭവിച്ചവരെന്ന് അവകാശപ്പെട്ട് ഇപ്പോള്‍ രംഗത്ത് വരുന്നവര്‍ പലരും ”ബോണസ്സിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ” എന്ന പ്രസ്താവന കേട്ട് തലയാട്ടിയവരാണ്.
യഥാര്‍ത്ഥത്തില്‍ അടികൊണ്ടവരും ഇടികൊണ്ടവരും ഉരുട്ടല്‍ പ്രയോഗം അനുഭവിച്ചവരും പല്ലുപോയവരും എല്ലൊടിഞ്ഞവരുമൊന്നും യഥാവിധി അറിയപ്പെട്ടില്ല. കേരളത്തിലാണെങ്കില്‍ അടിയന്തരാവസ്ഥയില്‍ ഉരുട്ടലിന് വിധേയനായി മരണപ്പെട്ടത് ഒരേ ഒരു വ്യക്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജനാണെന്നുപോലും പില്ക്കാലത്ത് അറിയപ്പെട്ടു. രാജന്റെ മരണവും അടിയന്തരാവസ്ഥയും തമ്മിലെന്ത് ബന്ധമെന്ന് അന്വേഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി, സമരം നയിച്ച് ജയിലില്‍ കിടന്നവരുടെ സംഖ്യ വലുതാണ്.
രണ്ടുലക്ഷത്തോളംപേര്‍ രാജ്യമെമ്പാടും വരും. ഒരേസമയം അത്രയുംപേര്‍ സ്വാതന്ത്ര്യസമരകാലത്തുപോലും ജയില്‍വാസം അനുഭവിച്ചിട്ടില്ല. കേരളത്തില്‍ അത് ഏഴായിരത്തിലധികംവരും. യഥാര്‍ത്ഥ കണക്കു വന്നാല്‍ അതിലും കൂടും.
രണ്ടാം സ്വതന്ത്ര്യസമരമെന്ന് പറയാവുന്ന ആ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. എന്നാല്‍ കേരളത്തില്‍ അതിന് ഇനിയും തീരുമാനമുണ്ടായിട്ടില്ല.
1921ലെ വംശഹത്യയില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്കുപോലും ആനുകൂല്യം നല്കുന്നു. പുന്നപ്ര വയലാറിലും മൊറാഴയിലും കയ്യൂരിലും പോലീസുദ്യോസ്ഥരെ അക്രമിച്ച് കൊന്നവര്‍ക്കുപോലും അംഗീകാരവും ആനുകൂല്യവും ലഭിക്കുന്നു. എന്നാല്‍ ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി ജീവച്ഛവമായി കഴിയുന്നവര്‍ക്ക് അംഗീകാരവും ആനുകൂല്യവും നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനുപിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് വ്യക്തമാണ്.
കോണ്‍ഗ്രസും കോണ്‍ഗ്രസ് മുന്നണിയും ഭരിക്കുമ്പോള്‍ അടിയന്തരാവസ്ഥാവിരുദ്ധസമരത്തെ അവഗണിക്കുന്നത് സ്വഭാവികമാണ്. അടിയന്തരാവസ്ഥ നീങ്ങിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞെങ്കിലും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ പിന്നില്‍ പാറപോലെ ഉറച്ചുനിന്നവരാണ്. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ആ ഗണത്തില്‍പ്പെടുന്നയാളല്ല.
അടിയന്തരാവസ്ഥാകാലത്ത് എ.കെ. ഗോപാലനെന്ന പടത്തലവന് അനാരോഗ്യത്താല്‍ അവശനായിരുന്നു. അതിനാല്‍ ജയിലില്‍ പിടിച്ച് കിടത്തിയില്ലെന്ന് പറയാം. അന്ന് പറയത്തക്ക അവശതയൊന്നുമില്ലാത്ത ഇഎംഎസിനെയും അടിയന്തരാവസ്ഥ അലോസരപ്പെടുത്തിയില്ല. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി ജീവിതം പാഴാക്കാന്‍ പാര്‍ട്ടിയില്ലെന്ന് തുറന്നുപറയാന്പോലും അദ്ദേഹം തയ്യാറായി.
പക്ഷേ പിണറായി വിജയന് അങ്ങനെയല്ലല്ലൊ. അന്ന് എംഎല്‍എ ആയിരുന്നിട്ടും പിണറായി വിജയനെ പോലീസിന്റെ ബഹുവിധ പീഡനമുറ ഒഴിവാക്കിയില്ല. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളുടെ മൂഷ്ക്ക് മുഴുവന്‍ പിണറായി വിജയനില്‍ പ്രകടിപ്പിച്ചു. പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു രോമകൂപവും പിണറായിയുടെ ദേഹത്തില്ല. എന്നിട്ടും അടിയന്തരാവസ്ഥയുടെ കിരാതമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ മാര്‍ഗം പിണറായിയും പിന്തുടരുന്നത് അത്ഭുതാവഹമാണ്.
മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാമേല്ക്കുമ്പോള് കമ്മ്യൂണിസ്റ്റ് വരട്ട് വാദത്തിനോട് വിടപറയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. കാഞ്ഞിരക്കുരുവിന് കയ്പില്‍നിന്നും വിമോചനമില്ലെന്നതിനുള്ള നിരവധി തെളിവുകള്‍ പിണറായി സര്‍ക്കാര്‍ ഒരുമാസംകൊണ്ട് ബാക്കിയാക്കിയിരിക്കുകയാണ്. സ്വന്തം വീട്ടുപരിസരത്തുള്ളവര്ക്കുപോലും ജീവിതസാഹചര്യം നിഷേധിക്കുന്നവരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, അടിയന്തരാവസ്ഥാ പീഡിതരോട് സഹാനുഭൂതി പ്രകടിപ്പിക്കുമോ? പ്രത്യേകിച്ചും അടിയന്തരാവസ്ഥയില്‍ പീഡിതരായവരില്‍ മഹാഭൂരിപക്ഷവും ആര്‍എസ്എസുകാരും ജനസംഘക്കാരുമാണെന്നറിയുമ്പോള്‍.
ആര്‍എസ്എസുകാരാണ് ഏറ്റവും കൂടുതല്‍ ശക്തിയോടെ അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതെന്നതിന് കൂടുതല്‍ പ്രചാരണം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ശക്തമായ സമരവുമായി ആര്‍എസ്എസ് മുന്നിട്ടിറങ്ങിയപ്പോള്‍ അനുനയ തന്ത്രവുമായി ഇന്ദിരാഗാന്ധി, മകന് സഞ്ജയനെ നിയോഗിച്ചത് വിക്കിലീക്സ് പുറത്തുവിട്ട രേഖയില്‍ പറയുന്നു.
”അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി സഹായം തേടി ആര്‍എസ്എസിനെ സമീപിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്ന അവസ്ഥയില്‍ സഞ്ജയ് ഗാന്ധി ആര്‍എസ്എസിനോട് സന്ധിക്ക് ശ്രമിച്ചിരുന്നതായി യുഎസ് എംബസിയില്‍ നിന്നുമയച്ച സന്ദേശത്തിലാണുള്ളത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ഉദ്ധരിച്ചുകൊണ്ടാണ് വിക്കിലീക്സിന്റെ ഈ വെളിപ്പെടുത്തല്‍. ആര്‍എസ്എസ് മാത്രമാണ് സംഘടിത രാഷ്ട്രീയശക്തിയായി നിന്ന് അടിയന്തരാവസ്ഥയെ ഫലപ്രദമായി ചെറുത്തത്. ആര്‍എസ്എസ് ഗ്രാമനഗര ഭേദമെന്യേ സംഘടന കെട്ടിപ്പടുത്തിട്ടുണ്ട്”.
ആര്‍എസ്എസിന്റെ വളര്‍ച്ച ഇന്ന് സിപിഎമ്മും സമ്മതിക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇത്രയും സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കെതിരെ ജീവന്‍പോലും നഷ്ടപ്പെടുമെന്നുറപ്പായിട്ടും ‘ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കി ജയ്’ വിളിച്ച് അറസ്റ്റ് വരിച്ചു. ഗാന്ധിജിക്കും ഭാരത് മാതാക്കും ജയ് വിളിക്കുന്നത് അന്ന് കുറ്റമായി പോലീസ് രേഖപ്പെടുത്തി. ആ മുദ്രാവാക്യം അടിയന്തരാവസ്ഥയില്ലാത്ത ഇന്നത്തെകാലത്തും പലരേയും അസ്വസ്ഥരാക്കുന്നു.
കോണ്‍ഗ്രസുകാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും ആ ചിന്താഗതിക്കാരായി. അടിയന്തരാവസ്ഥക്കെതിരെ സിപിഎം ശക്തിക്കൊത്ത് പ്രതികരിക്കാത്തതിന്റെ ദുരന്തമാണ് അവര്‍ നേരിടുന്നത്. ഇന്ന് ഫാസിസമെന്ന് ഊണിലും ഉറക്കത്തിലും അലറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ഫാസിസം ഇവിടെ ഇന്ദിരാഗാന്ധി നടപ്പാക്കിയപ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലന്ന നിലപാടെടുത്തിനെ എകെജിക്കുപോലും അപലപിക്കേണ്ടിവന്നു. പോലീസ് വേട്ടയെ തൃണവല്‍ഗണിച്ച് പൊരുതിയ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കാനും അദ്ദേഹം മടിച്ചില്ല. അന്ന് സിപിഎം സ്വീകരിച്ച നപുംസകനയം അണികള്‍ മാറിചിന്തിക്കുന്ന സ്ഥിതിയായി.
അടിയന്തരാവസ്ഥയ്ക്കുശേഷം സിപിഎമ്മിലെ നിരവധിയായ ചെറുപ്പക്കാര്‍ ആര്‍എസ്എസിലേക്ക് ഒഴുകി. അത് തടയാനായിരുന്നല്ലൊ കണ്ണൂര്‍ ജില്ലയില്‍ അക്രമ രാഷ്ട്രീയത്തിന്റെ വിത്തുപാകിയത്.
അതെന്തായാലും ഫാസിസത്തിനെതിരെ പൊരുതി ജീവിതം വഴിമുട്ടിയവരെ സഹായിക്കേണ്ടത് ഏതൊരു മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്. മനുഷ്യസ്നേഹമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്രയെന്ന് ആവര്ത്തിക്കുന്നവര് അടിയന്തരാവസ്ഥാ പീഡിതരുടെ ദയനീയസ്ഥിതി അറിയണം. അന്ന് ജയിലില്‍ കിടന്നവരാണെങ്കിലും പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ക്കും വി.എസ് അച്യുതാനന്ദനും പീഡാനുഭവമില്ല.
അവര്‍ രാഷ്ട്രീയ തടവുകാരെന്ന പരിഗണനയും പരിചരണവും അനുഭവിക്കുകയായിരുന്നല്ലൊ. മര്‍ദ്ദനമേറ്റ് നില്ക്കാന്പോലും പറ്റാത്ത അവസ്ഥയില്‍ ജയിലില്‍ കിടന്നയാളാണ് പിണറായി വിജയന്. പീഡിതരോട് സഹതാപമുണ്ടെങ്കില്‍ കക്ഷിനോക്കാതെ രാഷ്ട്രീയനിറം നോക്കാതെ അവശതയനുഭവിക്കുന്നവര്‍ക്ക് പിണറായി സര്‍ക്കാര്‍ ആശ്വാസം നല്‍കണം.
പൗരാവകാശത്തിനായി പൊരുതിയവര്‍ അംഗീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വരുംതലമുറയ്ക്ക് നല്കുന്ന സന്ദേശവുമാകുമത്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ചെയ്ത ക്രൂരതക്കെതിരെ പൊരുതാന്‍ കഴിയാത്തതിന്റെ പ്രായശ്ചിത്തം ചെയ്യാന്‍ കിട്ടിയ അവസരം. അത് വിനിയോഗിക്കാന്‍ പിണറായി വിജയന് സാധിക്കുമോ?
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: