തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതൊരു അടിയന്താരാവസ്ഥയക്ക് സോണിയ ശ്രമിച്ചതായി ഡോ സുബ്രഹ്മണ്യസ്വാമി എംപി. ഹിന്ദു ഭീകരത എന്ന ആരോപണം കബില്‍ സിബലും പി ചിദബരവും ഉയര്‍ത്തിക്കൊണ്ടുവന്നത് ഇതിനാണ്. 2013 ല്‍ രാജ്യം അടിയന്തരാവസ്ഥയുടെ അടുത്തെത്തിയതാണ്. സൈനിക അട്ടിമറിക്കു പോലും സോണിയയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. വി.കെ. സിംഗ് സൈനികമേധാവിയായിരുന്നതിനാലാണ് ശ്രമം വിജയിക്കാതെ പോയത്.
ടു ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നതോടെ യുപിഎ സര്‍ക്കാരിന് കുടില നീക്കങ്ങളില്‍ നിന്ന് സ്വയം പിന്മാറേണ്ടിവന്നു.തിരുവനന്തപുരത്ത് അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ സുബ്രഹ്മണ്യന് സ്വാമി.
2004 ല്‍ അധികാരമേറ്റ യുപിഎ സര്‍ക്കാര്‍ ആദ്യം ഇസ്ലാമിക ഭീകരസംഘടനയായ സിമിയെ നിരോധിച്ചു. 2006 ല്‍ യുഎസ് എംബസിയിലെത്തിയ രാഹുല്‍ഗാന്ധി ഹിന്ദുതീവ്രവാദമാണ് വലിയ അപകടമെന്ന് ആരോപിച്ചു. തുടര്‍ന്നാണ് സംഝോധാ എക്സ്പ്രസില്‍ സ്ഫോടനം നടന്നത്. കേസ് ആദ്യമന്വേഷിച്ച സംഘം സ്ഫോടനത്തിനു പുറകില്‍ ലഷ്കര്‍ ഇ തോയിബയാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ ആവശ്യം മാനിച്ച് ഐക്യരാഷ്ട്ര സഭ ലഷ്കറിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഷ്കറല്ല സംഭവത്തിന് പുറകില്‍ ഹിന്ദു തീവ്രവാദികളാണെന്ന തെറ്റിദ്ധാരണ മനഃപ്പൂര്‍വം പരത്തി. ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ലഷ്കര്‍ വനിതാ ഭീകരയായ ഇസ്രത്ത് ജഹാന്റെ കേസിലും സമാനമായ വ്യതിചലനമുണ്ടായി. ഇത് സോണിയയും അവരുടെ ഉപജാപക വൃന്ദവും ചേര്‍ന്നു നടത്തിയ നീക്കമായിരുന്നു. പക്ഷേ വിജയിച്ചില്ല. തൊട്ടു പുറകെ കലാപവിരുദ്ധമെന്ന പേരില്‍ ഭൂരിപക്ഷ ജനതയായ ഹിന്ദുക്കളെ നശിപ്പിക്കാന്‍ ഹിന്ദുവിരുദ്ധ ബില്‍ കൊണ്ടുവന്നു.
രാജ്യത്ത് ഇനിയൊരു അടിയന്തരാവസ്ഥ കൊണ്ടുവരല്‍ അസാധ്യമാണെന്ന് ഡോ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. 1976 ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ജനതാസര്‍ക്കാര്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഭേദഗതി വരുത്തി പഴുതില്ലാത്തവിധം ഇനിയൊരു അടിയന്തരാവസ്ഥ അസാധ്യമാക്കി.
2012-13 കാലത്ത് രാജ്യത്ത് വീണ്ടുമൊരു അടിയന്തരാവസ്ഥ കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെങ്കിലും വിജയിക്കാത്തിരുന്നതിന്റെ കാരണമിതാണ്. ഹിന്ദു തീവ്രവാദം ആരോപിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും അവരുടെ ഉപജാപകവൃന്ദവും ശ്രമിച്ചതെന്നും ഇതിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും സ്വാമി പറഞ്ഞു.
സ്വദേശത്തും വിദേശത്തും ഒരുപോലെ ശക്തമായ പ്രചാരം നടത്തിയിട്ടാണ് നമ്മള് അടിയന്തരാവസ്ഥയെയും ഇന്ദിരയെയും പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴാണ് ആര്‍എസ്എസിന്റെ കരുത്ത് എന്താണെന്ന് ഇന്ദിര അറിഞ്ഞത്. അത് പിന്നീടവര്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുത്തത് നിരക്ഷരരെന്ന് ലോകം പരിഹസിച്ചിരുന്ന ഉത്തരേന്ത്യക്കാരാണ്. എന്നാല്‍ സാക്ഷരരായ കേരളമുള്‍പ്പെടെയുള്ള ദക്ഷിണഭാരതം ജനാധിപത്യധ്വംസകരായ കോണ്‍ഗ്രസിനെ അനുകൂലിക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനം സാക്ഷരതയല്ലെന്ന് ഇതിലൂടെ തെളിഞ്ഞെന്നും സ്വാമി ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിന്റെ സഹായത്തോടെ രാജ്യത്തെ മുഴുവന്‍ ചാരന്മാരെയും പോലീസിനെയും വെട്ടിച്ച് പാര്‍ലമെന്റില്‍ രഹസ്യമായി കടന്നുവന്ന് പ്രസംഗിച്ചശേഷം രക്ഷപ്പെട്ട ഐതിഹാസിക ചരിത്രവും സ്വാമി ചടങ്ങില്‍ വിവരിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ ആദ്ധ്യക്ഷം വഹിച്ചു. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, കെ. രാമന്‍പിള്ള, അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് രക്ഷാധികാരി വൈക്കം ഗോപകുമാര്‍, പ്രസിഡന്റ് രാജശേഖരപ്പണിക്കര്‍, ബിജെപി നേതാക്കളായ
എം.ടി. രമേശ്, അഡ്വ ജെ.ആര്. പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈക്കം ഗോപകുമാറിനെ ഡോ സുബ്രഹ്മണ്യന് സ്വാമി പൊന്നാട അണിയിച്ച് ആദരിച്ചു. എം. ഗോപാല്‍ സ്വാഗതവും വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് മുമ്പ് അടിയന്തരാവസ്ഥാ പീഡിതരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: