തിരുവനന്തപുരം: ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കാന്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയുടെ ബുദ്ധികേന്ദ്രം ഇടതുപക്ഷ ബുദ്ധിജീവികളായിരുന്നെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനെ ഇല്ലായ്മ ചെയ്യലായിരുന്നു ഇതിനു പുറകിലെ ലക്ഷ്യമെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അസോസിയേഷന് ഓഫ് എമര്‍ജിന്‍സി വിക്ടിംസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 41-ാം വര്‍ഷാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ ഒരുദിവസം രാവിലെ ഇന്ദിരാഗാന്ധിയുടെ തലയ്ക്കുള്ളില്‍ വെളിപാടുണ്ടായി പ്രഖ്യാപിക്കപ്പെട്ടതല്ല. ഇന്ദിരയും അവരുടെ ഉപജാപകവൃന്ദവും ഇടതുബുദ്ധിജീവികളും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. ഇത് നെഹ്റുവിന്റെ കാലം മുതല്‍ ആരംഭിക്കുകയും തുടരുകയും ചെയ്ത പ്രവര്‍ത്തിയായിരുന്നു.
തങ്ങളുടെ വഴിയില്‍ തടസ്സം സൃഷ്ടിച്ചിരുന്ന ആര്‍എസ്എസിനെ ഇല്ലായ്മ ചെയ്യലായിരുന്നു ലക്ഷ്യം. അടിയന്തരാവസ്ഥയ്ക്കു മുമ്പ് ആര്‍എസ്എസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടന്നിരുന്നു. അതിനായി ലഭിച്ച അവസരങ്ങളൊന്നും കോണ്‍ഗ്രസ് പാഴാക്കിയിരുന്നില്ല. അതിന്റെ ഭാഗമായാണ് ഗാന്ധിവധം ആരോപിച്ച് ആര്‍എസ്എസിനെ നിരോധിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം നിന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത് നവസാമ്രാജ്യത്വത്തെ ഇല്ലാതാക്കാനാണെന്ന കള്ളം പ്രചരിപ്പിച്ചു. ഭാരതത്തെ തകര്‍ക്കാന്‍ അവര്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്ത് രംഗത്തു വന്ന ജയ്പ്രകാശ് നാരായണനെ അവര്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ഏജന്റാണെന്ന് ആക്ഷേപിച്ചു. ഇത്തരത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് രാജ്യത്തെ നശിപ്പിക്കാനാണ് ഇടതുപക്ഷവും അതിലെ ബുദ്ധിജീവികളും ശ്രമിച്ചതെന്നും നന്ദകുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: