രണ്ടാം ലോകമഹായുദ്ധത്തിന് ഒരു ക്രിയാത്മകവശം കൂടിയുണ്ട്. അന്ന് അണ്വായുധം പ്രയോഗിക്കപ്പെട്ടില്ലായിരുന്നങ്കില്, അതിനേക്കാള്‍ ഭീകരമായ യുദ്ധങ്ങളുണ്ടായേനെ. ഐക്യരാഷ്ട്രസഭ എന്നൊന്ന് ഉണ്ടാകുമായിരുന്നോ എന്നുതന്നെ സംശയം. പുതിയ ലോകക്രമങ്ങള്‍ ഉണ്ടായതും, ജനാധിപത്യം ആധുനികലോകത്തിന്റെ മുഖമുദ്രയായതും, സൗഹൃദങ്ങളുടെ കരങ്ങള്‍ ഭൂഖണ്ഡങ്ങള്ക്കുകുറുകെ നീണ്ടതും ആണവയുദ്ധമെന്ന ഭീതിയിലും , ഇനിയൊരു ലോകയുദ്ധം താങ്ങാനുള്ള ശേഷി മാനവരാശിക്കില്ല എന്ന തിരിച്ചറിവിലുമാണ്.
ആണവശാസ്ത്രത്തിന്റെ ശൈശവദശയില്‍ തന്നെ, ആ രംഗത്തെ മഹാശാസ്ത്രജ്ഞന്മാരുടെ കീഴില്‍ പഠിച്ച് അവഗാഹം നേടാന്‍ ഭാഗ്യമുണ്ടായത് ഒരു ഭാരതീയനാണ്. ഹോമി ജഹാന്ഗീര് ഭാഭ. പരമ്പരാഗതമായി ബിസിനസ്സുകാരനായ പാഴ്സി കുടുംബത്തില്‍നിന്ന് ആ യുവാവ് ഭൗതികശാസ്ത്രത്തില്‍ ആകൃഷ്ടനായി. സാക്ഷാല്‍ ഐസക് ന്യൂട്ടന് വിരാജിച്ച റോയല്‍ സൊസൈറ്റിയിലും കേംബ്രിഡ്ജിലും ഗവേഷണം നടത്തി, ഇന്നും ആധികാരികതയുള്ള പ്രബന്ധങ്ങള്‍ രചിച്ചു.
ആണവരംഗത്തെ കുലപതികളായ നീല്‍സ് ബോര്, ഡിറാക് എന്നിവരില്‍നിന്ന് നേരിട്ട് പരിശീലനം നേടിയ അദ്ദേഹം സി.വി. രാമനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അതോടെ ഉയര്‍ന്ന ശമ്പളവും പദവികളും കിട്ടാമായിരുന്ന ഒരു നോബല്‍ സമ്മാനംവരെ ഉപേക്ഷിച്ചാണ് അദ്ദേഹം പിച്ചവെച്ചുതുടങ്ങിയ ഭാരതത്തിന്റെ ശാസ്ത്രസ്വപ്നങ്ങളിലേക്ക് കൂടുമാറിയത്.
1940 കളില്‍ തന്നെ ആണവശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഹിരോഷിമയുടെ കരിമേഘങ്ങള്‍ അപ്പോഴും തങ്ങിനിന്നതിനാലും, ഈ രംഗത്തെ ഭാവനാപൂര്‍ണ്ണമായി സമീപിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാകാതിരുന്നതിനാലും ഒരു വിശ്വപൗരനാകാനുള്ള തത്രപ്പാടിലായിരുന്നതിനാലും ആണവായുധം എന്ന ആവശ്യം ഒരിക്കല്‍പോലും ചെവിക്കൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു തയ്യാറായില്ല.
തൊട്ടയല്പക്കത്ത്, കമ്മ്യൂണിസ്റ്റ് ചൈന വളരെ കഷ്ടപ്പെട്ട് കള്ളക്കടത്തു നടത്തിയും മോഷ്ടിച്ചും ആണവശക്തിയാകാനുള്ള വന്‍ തയ്യാറെടുപ്പുകള്‍ നടത്തവേ, നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ മഹാശാസ്ത്രജ്ഞന്മാരുടെ പ്രതിഭയ്ക്ക്മേല് അടയിരുന്നു.
നെഹ്റു ഇത്തിരി ദീര്‍ഘവീക്ഷണം കാട്ടിയിരുന്നെങ്കില്‍, 1950 കളില്‍തന്നെ നാം ആണവരാജ്യമാകുമായിരുന്നു . ആണവശക്തിയായ ഭാരതത്തെ തൊടാന്‍, 1964 ല്‍ ചൈനയോ പിന്നീട് പാകിസ്ഥാനോ ധൈര്യമുണ്ടാകുമായിരുന്നില്ല. നമ്മെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് വലിച്ച ആ മൂന്നു വന്‍യുദ്ധങ്ങള്‍ ഒഴിവാക്കപ്പെടുമായിരുന്നു. അണ്വയുധങ്ങള്‍ പ്രയോഗിക്കാനല്ല, പ്രയോഗിക്കാതിരിക്കാനാണ് .
അത് യുദ്ധത്തിന് വേണ്ടിയല്ല, സമാധാനത്തിനുവേണ്ടിയാണ് എന്ന ലളിതമായ സത്യം സമയത്ത് തിരിച്ചറിയപ്പെടാതെ പോയതിന്റെ വിലയാണ് ഈ മഹാരാജ്യം ഇന്നും നല്കിക്കൊണ്ടിരിക്കുന്നത്.
1974 ല്‍ ഭാരതം നടത്തിയ ആദ്യത്തെ ആണവസ്ഫോടനത്തെ തുടര്‍ന്നാണ് എന്‍എസ്ജി (ന്യൂക്ലിയര്‍ സപ്ലെയേഴ്സ് ഗ്രൂപ്പ്-ആണവ വിതരണ സംഘം) ഉണ്ടാകുന്നതുതന്നെ. കൂടുതല്‍ രാജ്യങ്ങളിലേക്ക് ആണവശക്തി എത്തുന്നത് തടയുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ആണവരംഗത്തെ അപ്രമാദിത്വം കുറച്ചുപേര്‍ക്ക് മാത്രമായി ഊട്ടിയുറപ്പിക്കുകയായിരുന്നു ഗൂഢലക്ഷ്യം.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് ഒരുതരത്തിലും ആണവ വസ്തുക്കളോ സാങ്കേതികവിദ്യയോ നല്‍കരുത് എന്നതാണിതിന്റെ കാതല്‍. തൊട്ടപ്പുറത്ത് ഒരു ശത്രുരാജ്യം ആണവായുധങ്ങള്‍ക്ക് മുകളില്‍ അടയിരിക്കുമ്പോള്‍, ഭാരതത്തിന് ഒരിക്കലും അങ്ങനെയൊരു കരാറില്‍ ഒപ്പിടാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ, ആണവ ഇന്ധനം വാങ്ങാനാവാതെ നമ്മുടെ ആണവ റിയാക്ടറുകള്‍ക്ക് സ്ഥാപിതശേഷിയുടെ പകുതിപോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഒരു വികസ്വരരാജ്യമായ ഭാരതത്തിനു സാങ്കേതികമായും വ്യാവസായികമായും മുന്നേറണമെങ്കില്‍ ആവശ്യത്തിന് വൈദ്യുതി ഉണ്ടായേ പറ്റൂ. വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികെളയും ഭീകരമായി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കല്‍ക്കരി നിലയങ്ങളെയും മാത്രം ആശ്രയിച്ച് ഈ രാജ്യത്തിനു മുന്പോട്ട് പോകാനാവില്ല. സോളാര്‍, കാറ്റ് എന്നിവയൊക്കെ വന്ഉത്പാദനത്തിന് ഉതകുന്നവയുമല്ല.
നമുക്കുവേണ്ടത് പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ പരമാവധി കുറവുള്ള, ആയിരക്കണക്കിന് മെഗാവാട്ട് ശേഷിയുള്ള ഊര്‍ജ ഉറവിടങ്ങളാണ്. അതിന് ആണവനിലയങ്ങള്‍ കൂടിയേ കഴിയൂ. ഇവിടെയാണ് നമുക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ആവശ്യമായുള്ളത്.
2008 ലെ ഭാരത- അമേരിക്ക ആണവകരാറിനെ തുടര്‍ന്ന് നടന്ന നയതന്ത്ര നീക്കങ്ങളില്‍, എന്‍എസ്ജിയിലെ സമ്പൂര്‍ണ അംഗത്വം ലഭിച്ചില്ലെങ്കിലും, നമുക്കാവശ്യമുള്ള ആണവ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള തടസ്സം ഒഴിവായി.
പക്ഷേ, പൂര്‍ണ അംഗത്വം എന്ന കടമ്പ അതിജീവിച്ചാല്‍ മാത്രമേ ആണവ സാമഗ്രികളും സാങ്കേതികവിദ്യയും റിയാക്ടറുകളും അംഗരാജ്യങ്ങള്‍ക്കിടയില്‍ യഥേഷ്ടം കയറ്റുമതി ചെയ്യാന്‍കൂടി സാധിക്കുകയുള്ളൂ. ചെലവ് കുറഞ്ഞ ഉന്നതസാങ്കേതിക വിദ്യയില്‍ നമ്മള് മുന്‍പന്തിയിലാണ്. ഈ തടസ്സം നീങ്ങിക്കിട്ടിയാല്‍ അത് നമ്മുടെ ഊര്‍ജമേഖലക്കും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക പുരോഗതിക്കും വന്‍കുതിപ്പാണ് നല്‍കുക.
രാജ്യത്തിന്റെ സുതാര്യ ജനാധിപത്യ വ്യവസ്ഥിതിയില്‍ താല്പര്യമുള്ള രാജ്യങ്ങള്‍ ഈ മേഖലയില്‍ ഇവിടെ വന്മുതല് മുടക്ക് നടത്താനും അതുവഴി, ഭാരതം ഈ മേഖലയിലെ ഒരു ഊര്‍ജ ഹബ്ബ് തന്നെയാകാനുമുള്ള സാധ്യതയാണ് ഇവിടെയുള്ളത്. അതുതന്നെയാണ്, നമ്മുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുന്ന അയല്‍രാജ്യങ്ങളുടെ പ്രശ്നവും.
എന്‍എസ്ജിയുടെ ഘടന അനുസരിച്ച് നൂറുശതമാനം അംഗരാജ്യങ്ങള്‍ അനുകൂലിച്ചാല്‍ മാത്രമേ പുതിയ അംഗത്വം ലഭിക്കുകയുള്ളൂ. 2004 ല്‍ മാത്രം പ്രവേശനം ലഭിച്ച ചൈനയാണ് എതിര്‍പ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്. ബ്രസീല്‍, ആസ്ട്രിയ, സ്വിട്സര്ലാന്ഡ്, ന്യൂസിലാന്‍ഡ് എന്നിവ ആദ്യമെതിര്ത്തങ്കിലും പതുക്കെ പിന്‍വാങ്ങി. ഭാരതത്തിലെ സാമ്പത്തിക സാഹചര്യവും സുതാര്യതയും മെച്ചപ്പെട്ടതും, ലോകരാജ്യങ്ങള്‍ പുതിയ മുതല്മുടക്കുകള്ക്കുവേണ്ടി ഭാരതത്തെ ഉറ്റുനോക്കുന്നതും കഴിഞ്ഞ രണ്ടുകൊല്ലംകൊണ്ട് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന
സാമ്പത്തികവ്യവസ്ഥയായി നമ്മള് മാറിയതും എല്ലാം അത്ര രസത്തിലല്ല ചൈന കണ്ടുകൊണ്ടിരിക്കുന്നത്. സുദൃഢമായ ജനാധിപത്യവും, സുതാര്യതയും കാരണം ഏറ്റവും മികച്ച മുതല്‍മുടക്ക് സൗഹൃദ രാജ്യമെന്ന തങ്ങളുടെ പദവി കൈവിട്ടുപോകുന്നതും, ഭാരതം ആ മേഖലയില്‍ ചുവടുറപ്പിക്കുന്നതും അവര്‍ക്ക് താങ്ങാനാവില്ല. എന്ത് വിലകൊടുത്തതും ഭാരതത്തിന്റെ മുന്നേറ്റം തടയുക എന്നത് അവരുടെ നിലനില്‍പിന്റെകൂടി പ്രശ്നമാണ്. ഭീഷണികള്‍ക്കും, വെല്ലുവിളികള്‍ക്കും മുന്പില് താണുതൊഴുത്തുനിന്ന നേതൃത്വമല്ല ഇന്ന് ഭാരതത്തിനുള്ളത് എന്നത് അവരെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്.
നമ്മള് എന്‍പിടിയില്‍ ഒപ്പുവെച്ചിട്ടില്ല എന്നതാണ് ഒരു പ്രധാന തടസ്സമായി ഉന്നയിക്കപ്പെടുന്നത്. പക്ഷെ എന്‍പിടിയില്‍ ഒപ്പിടാത്ത ഫ്രാന്‍സിന് അംഗത്വം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, നമ്മുടെ സൈനികേതര ആണവ കേന്ദ്രങ്ങളിലൊക്കെ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പരിശോധനാ സ്വാതന്ത്ര്യവുമുണ്ട്. നമ്മുടെ ആണവ സാങ്കേതികത മോഷ്ടിക്കപ്പെട്ടതോ കള്ളക്കടത്തിലൂടെ നേടിയതോ അല്ല. ഭീകരപശ്ചാത്തലമുള്ള ഒരു രാജ്യത്തിനും നാം ആണവ രഹസ്യങ്ങള്‍ പുറംവാതിലിലൂടെ നല്‍കിയിട്ടില്ല.
റഷ്യ സ്വന്തമാക്കിയ ജര്‍മ്മന്‍ ശാസ്ത്രജ്ഞരിലൂടെ കൈവശപ്പെടുത്തിയ സാങ്കേതികവിദ്യ പാകിസ്ഥാനും ഉത്തരകൊറിയക്കും മറിച്ചുവിറ്റ ചൈനക്ക് നമ്മുടെ ക്ലീന്‍ ഇമേജിനോട് വിരോധം തോന്നുക സ്വാഭാവികം. ഈ സത്യങ്ങള്‍ ലോകത്തിനെ ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കാനാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹോരാത്രം അധ്വാനിച്ചത്. ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം ഭാരതം ലോകസമൂഹത്തിനുമുന്പില് ഉയിര്‍ത്തെണീക്കുന്ന കാഴ്ചയാണ് ഇക്കാലയളവില്‍ നാം കണ്ടത്. ഭാരതത്തെ സംശയത്തോടെ നോക്കിയിരുന്ന ഒരുപാട് രാജ്യങ്ങള്‍ ഉറക്കംവിട്ടുണര്ന്നപ്പോള്, ചില അയല്‍രാജ്യങ്ങള്‍ക്കും രാജ്യത്തിനകത്തുതന്നെയുള്ള സ്വപ്രഖ്യാപിത മതേതര മൊത്തക്കച്ചവടക്കാര്‍ക്കും ഒരുമിച്ച് ഉറക്കംനഷ്ടപ്പെട്ടതും കൂട്ടിവായിക്കേണ്ടതുണ്ട്.
1992 ല്‍, റഷ്യയില്‍നിന്ന് വാങ്ങാന്‍ കരാറായ ക്രയോജനിക് സാങ്കേതികവിദ്യ ഇടപാട്, അമേരിക്ക പിന്നില്‍നിന്ന് കുത്തിയപ്പോള്‍ കൈവിട്ടുപോയ ഒരു ചരിത്രമുണ്ട്. ആ തിരിച്ചടിയാണ് പിന്നീട് സ്വന്തം ക്രയോജനിക് എഞ്ചിനുമായി ജിഎസ്എല്‍വി കുതിച്ചപ്പോള്‍ ഊര്‍ജ്ജമായത്.
ഇതിനേക്കാളൊക്കെ കഠിനമായ വെല്ലുവിളിയാണ് 1998 ല്‍ വാജ്പേയി സര്‍ക്കാര്‍, നമ്മുടെ രണ്ടാമത്തെ ആണവപരീക്ഷണം നടത്തിയപ്പോള്‍ സംഭവിച്ചത്. ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും നമുക്ക് ഉപരോധം ഏര്‍പ്പെടുത്തി.
പഠനത്തിനും പരിശീലനങ്ങള്‍ക്കുമായി വിദേശങ്ങളിലുണ്ടായിരുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാര് പുറത്താക്കപ്പെട്ടു. ഓഹരിവിപണിയും രൂപയുടെ മൂല്യവും സാമ്പത്തിക വ്യവസ്ഥയും പാതാളത്തിലേക്കെന്നപോലെ താണു. പാക്കിസ്ഥാന്, ഉത്തരകൊറിയ, അഫ്ഗാനിസ്ഥാന്, ഇറാഖ് തുടങ്ങിയ പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും എടുത്തെറിയപ്പെടും എന്ന രീതിയിലാണ് കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. അസാധാരണമായ നയതന്ത്രമികവും നേതൃശേഷിയും കാര്യശേഷിയും അടല്‍ജിയും ടീമും പുറത്തെടുത്തപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് ഭാരതം എല്ലാം തിരിച്ചുപിടിക്കുക മാത്രമല്ല, ഉത്തരവാദിത്വമുള്ള ആണവശക്തി രാജ്യം എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.
ഇപ്പോഴത്തേത് ഒരു തോല്‍വിയല്ല, തിരിച്ചടി മാത്രമാണ്. തിരിച്ചടി സാധാരണമാണ്, പക്ഷേ പരാജയം സ്ഥിരമാണ് എന്നാണ് ആപ്തവാക്യം. അടുത്ത എന്‍എസ്ജി യോഗത്തില്‍ ചിത്രവും ചരിത്രവും മാറിമറിയാനുള്ള സാധ്യതയാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഇപ്പോഴത്തേത് തിരിച്ചടിയേക്കാള്‍ വലുതായി നമുക്കൊരവസരം കൂടിയാണ്.
ജനാധിപത്യത്തിന്റെ ശത്രുക്കള്‍ മനുഷ്യരാശിയുടെതന്നെ ശത്രുക്കളാണ് എന്ന സന്ദേശത്തിലൂടെ വന്മതിലിനപ്പുറത്തെ വ്യാളിയെ ലോകത്തിനു മുന്പില് തുറന്നുകാട്ടാനുള്ള അവസരം. ആരെ വിശ്വസിക്കണം, ആരെ സംശയിക്കണം എന്ന് വ്യക്തമായി ലോകസമൂഹത്തെ ബോധിപ്പിക്കാനുള്ള അവസരം. ലോകം മുഴുവന്‍ നേരിടുന്ന ഭീകരത എന്ന ആപത്തിനെ കയറ്റുമതിചെയ്യുന്ന പാക്കിസ്ഥാനെ പാലൂട്ടിവളര്‍ത്തുന്ന ചൈനയെ തുറന്നുകാട്ടാനുള്ള അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: