ആലപ്പുഴ: സഹിഷ്ണുതയുടെ പ്രവാചകന്മാരെന്ന് കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥക്കാലത്ത് നടത്തിയത് ഹിറ്റ്ലറെപ്പോലും നാണിപ്പിക്കുന്ന കൊടുംകൂരത. അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സമിതി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് ഇരകള്‍ തങ്ങള്‍ നേരിട്ട കൊടുംക്രൂരതകള്‍ പുതുതലമുറയ്ക്കു മുമ്പാകെ വെളിപ്പെടുത്തിയത്. നൂറോളം അടിയന്തരാവസ്ഥാ പീഡിതരും തടവുകാരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെയും ത്യാഗത്തെയും തമസ്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ചരിത്രത്തെക്കൂടിയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്മാക്കുന്നതായിരുന്നു സംഗമം.
കേരളചരിത്രത്തില്‍ ആദ്യമായി ഒരു ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒരു ആര്‍എസ്എസ് പ്രചാരകനുവേണ്ടിയായിരുന്നു. ആര്‍എസ്എസ് മാവേലിക്കര താലൂക്ക് പ്രചാരകായിരുന്ന സി. ശിവദാസിനെ സത്യഗ്രഹ സമരത്തിനെത്തിയപ്പോള്‍ അറസ്റ്റു ചെയ്തെങ്കിലും പോലീസ് കോടതിയില്‍ ഹാജരാക്കാതെ ദിവസങ്ങളോളം കൊടുംമര്ദ്ദനത്തിനിരയാക്കി.
ആര്‍എസ്എസ് മാവേലിക്കര താലൂക്ക് സംഘചാലക് അഡ്വ. രാഘവന് നായര്‍, അഡ്വ. രാംകുമാര്‍ മുഖേന ശിവദാസനെ വിട്ടുകിട്ടണമെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു. കേരളചരിത്രത്തിലെ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജിയായിരുന്നു ഇതെന്ന് കുടുംബസംഗമത്തില്‍ ഭദ്രദീപം തെളയിച്ച അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി വൈക്കം ഗോപകുമാര്‍ ഓര്‍മ്മിപ്പിച്ചു. ബാബു സിറിയക്, ബി. ജയപ്രകാശ്, ശ്രീനിവാസന്, കേരള പോലീസ് മേധാവി തുടങ്ങിയവരെ പ്രതികളാക്കിയായിരുന്നു അന്ന് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പേര് പോലീസിന്റെ നരനായാട്ടിന് ഇരയായ ജില്ലയായിരുന്നു ആലപ്പുഴയെന്ന് അടിയന്തരാവസ്ഥക്കാലത്ത് ആലപ്പുഴ ജില്ലാ പ്രചാരകുകൂടിയായിരുന്ന ഗോപകുമാര്‍ പറഞ്ഞു. സത്യഗ്രഹത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് അവരുടെ നിലവിളി പോലീസ് ഉദ്യോഗസ്ഥര്‍ അന്നത്തെ ഡിസിസി പ്രസിഡന്റ് തച്ചടി പ്രഭാകരനെ ഫോണിലൂടെ കേള്‍പ്പിക്കുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു അന്ന് പോലീസ് ഭരിച്ചിരുന്നത്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും വേട്ടയാടാന്‍ നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു.
സിപിഎമ്മാകട്ടെ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിക്കാതെ മാളത്തിലൊളിച്ചു. എകെജി അന്ന് ഈ നിലപാടിനെതിരായിരുന്നു. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇഎംഎസ്സിനെ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയിലെ പാര്‍ട്ടി നിലപാടില്‍ മനംനൊന്താണ് അദ്ദേഹം ഉടന്‍തന്നെ മരിച്ചതെന്നും വൈക്കം ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
ഭാരതത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത് കേരളത്തിലാണ്. ഡിഐആര്‍ എന്ന നിയമം ഉള്ളിടത്തോളം കാലം ഏതൊരു പ്രധാനമന്ത്രിക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും. അതിനാല്‍ ആ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഏതാണ്ട് പതിനായിരത്തോളം പേരാണ് തടവില്‍ കിടന്നത്. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടിയ ഇവരെ സഹായിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനും പുതുതലമുറയ്ക്കുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തടവുകാരന് ഭാര്യയ്ക്ക് അയയ്ക്കുന്ന കത്തുകള്‍ പോലും സെന്‍സര്‍ ചെയ്യുന്ന കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥയെന്ന് അദ്ധ്യക്ഷത വഹിച്ച വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ച മാവേലിക്കര താലൂക്ക് സംഘചാലക് അഡ്വ. രാഘവന് നായരുടെ മകനാണ് രുദ്രന്. തന്റെ അച്ഛന് അമ്മയ്ക്ക് ജയിലില്‍ നിന്നയച്ച കത്തുകള്‍ പോലും സെന്‍സര്‍ ചെയ്താണ് ലഭിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടുംക്രൂരതയ്ക്ക് ഇരയായവര്മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളായ സഹോദരിമാരും അമ്മമാരുമാണ് രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഭാരതമെന്നു പറഞ്ഞാല്‍പോലും വര്‍ഗ്ഗീയത കാണുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭാരത മാതാവിന് ജയ് വിളിക്കുന്നത് കുറ്റമായി മാറുന്നു. ആര്‍ക്കു മുമ്പിലും നട്ടെല്ലു വളയ്ക്കാത്ത ആര്‍എസ്എസ് എന്ന പ്രസ്ഥാനമുള്ളത് മാത്രമാണ് ആശ്വാസകരമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന് തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ച പി. സഹദേവന് സ്വാഗതവും കെ.സി. ജാനകീ റാം നന്ദിയും പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കൊടും മര്‍ദ്ദനമേറ്റ് അവശനായ കുറവന്തോട് സ്വദേശി ശശിക്ക് ചടങ്ങില്‍ ചികിത്സാ സഹായധനവും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: