നാടകക്കളരിയില്‍ ഉരുത്തിരിഞ്ഞ പുതിയ പ്രതിഭാസങ്ങളും കണ്ടെത്തലുകളും രംഗരചനയിലേക്ക് ആവാഹിച്ച ഒരേഒരാള്‍ മലയാളത്തില്‍ കാവാലം നാരായണപ്പണിക്കരാണ്. അദ്ദേഹത്തിന് നാടകം ജീവിതമായിരുന്നു. ഭാരതീയ സംസ്കാരവും പൈതൃകവും തനതുനാടകങ്ങളിലൂടെ ലോകമെങ്ങുമെത്തിച്ച് ഭാരത സംസ്കൃതിയുടെ ഉദാത്ത സ്ഥാനത്തെ കാട്ടിക്കൊടുക്കുകയാണ് കാവാലം നാരായണപ്പണിക്കര്‍ ചെയ്തത്. കാവാലത്തിന്റെത് ഒരു തപസ്യയായിരുന്നു. ലോകത്ത് മറ്റൊരാളും അനുഷ്ഠിക്കാത്ത തപസ്യ.
കടമ്പകളെല്ലാം പിന്നിട്ട് അവനവനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ ജീവിതത്തെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നേരറിവിന് നാടകത്തെ സ്വന്തം ജീവിതമാക്കിമാറ്റിയ വിശ്വപ്രതിഭ. നാടകരൂപത്തെക്കുറിച്ചും രംഗാവിഷ്കാരത്തെക്കുറിച്ചും രംഗരചനയെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്ന ഒരാള്‍ക്കും ഒവഴിവാക്കാനാവാത്ത വ്യക്തിത്വമാണദ്ദേഹത്തിന്റെത്. കാവാലം ശൈലിയിലുള്ള നാടകങ്ങളെ തനതുനാടകമെന്നു പേരിട്ട് നാം വിളിക്കുമ്പോഴും അത്തരം വിശേഷണങ്ങളിലൊന്നും ഒതുങ്ങുന്നതല്ല അതെന്ന തിരിച്ചറിവും നമുക്കുണ്ടാകുന്നു.
മലയാള നാടക വേദിയില്‍ കഴിഞ്ഞ 55 ലേറെ വര്‍ഷങ്ങളിലായി കാവാലം പരീക്ഷണങ്ങള്‍ നടത്തുന്നു. മറ്റാരും ചെയ്യാത്ത തരത്തിലുള്ള പരീക്ഷണങ്ങളും രംഗാവിഷ്കാരങ്ങളും നടത്തിക്കൊണ്ടേയിരിക്കുന്നു. തീയറ്റര്‍ എന്ന വാക്ക് നാം കേള്‍ക്കുമ്പോള്‍ പെട്ടന്ന് ഓര്‍മ്മയിലേക്കെത്തുന്നത് കാവാലത്തെയും ജി.ശങ്കരപ്പിള്ളയെയും സി.എന്‍. ശ്രീകണ്ഠന് നായരെയുമൊക്കെയാണ്. മലയാള നാടകവേദി സാംസ്കാരികമായി നേടിയെടുത്ത ഉന്നതിക്ക് നാമവരോടെല്ലാം അതിയായി കടപ്പെട്ടിരിക്കുന്നു.
നാടകവേദിയെ ജനകീയമാക്കുന്നതിന് തോപ്പില്‍ ഭാസിയും കെ.ടി.മുഹമ്മദും മറ്റുപലരും പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കലയെയും സംസ്കാരത്തെയും രംഗരചനയുടെ പുതിയ ഭാവതലങ്ങളെയും മുന്‍നിര്‍ത്തി കാവാലവും നാടകങ്ങള്‍ അവതരിപ്പിച്ചത്. കഥകളിക്ക് കിട്ടിയ അമിത പ്രാധാന്യം തനതു നാടകവേദിയെ തളര്‍ത്തിയെന്ന അഭിപ്രായമുള്ളയാളാണ് കാവാലം. കഥകളി ഉണ്ടാകുന്നതിന് എത്രയോ മുന്‍പ് നാടക സംസ്കാരം നമ്മുടെ മനസ്സിലും ജീവിതത്തിലും വേരുറപ്പിച്ചിരുന്നു. മറ്റ് പല കലകളും നാടകത്തിന്റെ ഭാഗമായാണ് വളര്‍ന്നതും വികസിച്ചതും നിലനിന്നതും.
കുട്ടനാടിന്റെ വശ്യസുന്ദരമായ ഭൂപ്രകൃതിയിലേക്ക് മേടമാസത്തിലെ അത്തം നാളില്‍ കാവാലം നാരായണപ്പണിക്കര്‍ പിറന്നുവീണതുതന്നെ നാടകത്തിനുവേണ്ടിയാണ്. കുട്ടനാടിന്റെ അന്തരീക്ഷത്തില്‍ കലയും നാടകവും സംഗീതവും കവിതയും ഞാറ്റുപാട്ടുമെല്ലാം നിറഞ്ഞുനിന്നത് നാരായണപ്പണിക്കര്‍ക്കു വേണ്ടിയായിരുന്നു. കൊയ്ത്തുപാട്ടിന്റെ സംഗീതവും കൊയ്ത്തരിവാളിന്റെ താളവും പിന്നീട് കാവാലം നാടകത്തിന്റെ പ്രതിഭക്ക് മാറ്റുകൂട്ടുന്നതായി.
ഒരു ക്ലാസിക്ക് പ്രതിഭയുടെ മിന്നലാട്ടം കാവാലത്തിന്റെ മുഖത്ത് തിളങ്ങിനിന്നു.
ഒറ്റ നോട്ടത്തില്‍ തന്നെ അതാരെയും വീഴ്ത്തുന്നതായിരുന്നു. പ്രേക്ഷകരെ ഇളക്കി മറിച്ച് വേദികള്‍ വിട്ട് വേദികളിലേക്ക് ജനകീയ നാടകങ്ങള്‍ മുന്നേറിയപ്പോഴും കാവാലത്തിന്റെ നാടകങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ലോകത്തെവിടെയും അതിന് അവതരണവേദികളുണ്ടായി. ജനകീയ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞപ്പോള്‍ കാവാലം ശൈലിയിലെ നാടകങ്ങള്‍ക്ക് കാഴ്ചക്കാരേറിക്കൊണ്ടിരുന്നു. കാലദേശങ്ങള്‍ക്കതീതമായ സ്ഥിരത എല്ലാക്കാലത്തും അത് തുടര്‍ന്നു.
നാടകവേദിയുടെ പൊതു ധാരയില്‍ നിന്നും തികച്ചും വേറിട്ട ശൈലിയാണ് കാവാലം നാടകങ്ങളുടേത്. സംസ്കൃത നാടകങ്ങളും തമിഴ് സംഗീത നാടകങ്ങളും കടമെടുത്താണ് ഒരുകാലത്ത് നാടകവേദി പിടിച്ചുനിന്നത്. മലയാള നാടക പ്രസ്ഥാനത്തിന് നല്ല രംഗബോധവും പ്രേക്ഷകര്‍ക്ക് ഉയര്‍ന്ന ആസ്വാദന നിലവാരവും ഉണ്ടായിരുന്നെങ്കിലും ശുദ്ധപ്രമേയങ്ങളുടെ ഇല്ലായ്മയാണ് ഇത്തരം കടംകൊള്ളലുകള്ക്ക് വഴിവച്ചത്.
വെള്ളരി നാടകങ്ങളും നാടോടി നാടകങ്ങളും ഊര്‍ജ്ജം നല്കിയപ്പോള് മലയാള നാടകം ആ വഴിക്ക് വളരാന്‍ തുടങ്ങി. ഇതോടൊപ്പം തന്നെ മലയാള സാഹിത്യത്തിലും വന്‍ വളര്‍ച്ച ഉണ്ടായി. ഇക്കാലത്ത് തോപ്പില്‍ ഭാസി, കെ.ടി.മുഹമ്മദ് എസ്.എല്‍ പുരം എന്നിവര്‍ നിരവധി സാമൂഹ്യ വിഷയങ്ങളുമായി നാടകരംഗത്തുവന്നു. വി.ടി.ഭട്ടതിരിപ്പാടും മറ്റും നാടകത്തെ സാമൂഹ്യമാറ്റത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം പരിശ്രമങ്ങളുടെ കാലത്താണ് ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ഗൗരവമുള്ള, പരമ്പര്യമൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നാടകങ്ങളെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. കാവാലത്തിന്റെ നാടക മനസ്സും രൂപഭംഗി കൈവരിക്കുന്നത് ശങ്കരപ്പിള്ളയില്‍ നിന്നാണ്.
1967 ല്‍ ശാസ്താംകോട്ടയിലെ നാടകക്കളരിയില്‍ മുഴങ്ങിക്കേട്ട തനതു ശബ്ദം ജി.ശങ്കരപ്പിള്ള, ശ്രീകണ്ഠന്‍നായര്‍, എം.ഗോവിന്ദന്, ഭരത്ഗോപി, കാവാലം എന്നിവരുടേതാണ്. മണ്ണില്തൊടാതെ സംസ്കാരമില്ലെന്നും സ്വന്തം വേരുകള്‍ കണ്ടെത്തി പാരമ്പര്യത്തെ മുന്‍നിര്‍ത്തിയല്ലാതെ മലയാള നാടക വേദി ഉണ്ടാകുകയില്ലെന്നുമുള്ള തിരിച്ചറിവിലാണ് തനത് എന്നവാക്കില്‍ അവര്എത്തിച്ചേര്ന്നത്. ജി.ശങ്കരപ്പിള്ള തുടങ്ങിവെയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത നാടക പ്രസ്ഥാനത്തെയാണ് കാവാലം നാരായണപ്പണിക്കര്‍ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചത്.
കൂത്തമ്പലം എന്ന നാടകക്കൂട്ടായ്മയില്‍ ആരംഭിച്ചതാണ് കാവാലത്തിന്റെ നാടക ജീവിതം. പിന്നീടത് തിരുവരങ്ങ് നാടക വേദിയിലേക്ക് വളര്‍ന്നു. തുടര്‍ന്ന് സോപാനം എന്നു പേരിട്ട നാടക മഹാപ്രസ്ഥാനമായി നിലനില്ക്കുന്നു.
കവിത രചിച്ചുകൊണ്ടാണ് കാവാലം തന്റെ സാഹിത്യ ജീവിതം തുടങ്ങുന്നത്. 1964ലാണ് കവിതയില്‍ നിന്ന് അല്പം മാറി നാടകത്തിലേക്ക് കടന്നത്. കാവാലത്തിന്റെ ആദ്യത്തെ നാടക സംഘം തുടങ്ങിയത് അവനവന്‍കടമ്പ നാടകം അവതരിപ്പിച്ചു കൊണ്ടാണ്. 1974 ല്‍ തിരുവരങ്ങ് വരുന്നതിനും മുന്‍പു സാക്ഷി, തിരുവാഴിത്താന്‍, ദൈവത്താര്‍ എന്നീ നാടകങ്ങള്‍ കാവാലത്തിന്റെതായി രംഗത്തെത്തിയിരുന്നു. 1980ലാണ് ഇപ്പോഴത്തെ സോപാനം കലാ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.
അഗ്നി വര്‍ണ്ണന്റെ കാലുകള്‍, ജാബാല സത്യകാമന്, തിരുവാഴിത്താന്‍, അവനവന്‍കടമ്പ, ഭഗവദ്ദജ്ജുഗം, ഒറ്റയാന്, മാറാട്ടം, സൂര്യത്താനം, പശുഗായത്രി, കരിങ്കുട്ടി, കാലനെത്തീനി, കോയ്മ, കൈക്കുറ്റപ്പാട്, തിരുമുടി, അരണി, തെയ്യത്തെയ്യം, ഫൗസ്റ്റ്, പൊറനാടി, അപ്രയ്ക്കന്, ഖരഭടായനമ എന്നവയാണ് മറ്റു പ്രധാന നാടകങ്ങള്‍.
കൂടുതലും പുരണാങ്ങളിലും ഭാരതീയ കലാമൂല്യങ്ങളിലും അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളും അവതരണ ശൈലിയുമാണ് സ്വീകരിച്ചത്. മഹാകവി ഭാസന്റെ മധ്യമവ്യയോഗം, കര്‍ണ്ണഭാരം, ഊരുഭംഗം, ദൂതവാക്യം, കാളിദാസന്റെ ശാകുന്തളം, വിക്രമോര്വ്വശ്ശീയം എന്നീ സംസ്കൃത നാടകങ്ങള്‍ക്ക് കാവാലം തന്റെതായ രംഗരചന നിര്‍വ്വഹിച്ച് വിദേശങ്ങളില്‍ ഉള്‍പ്പടെ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണീര് മങ്ക, പ്രേമരശ്മി, കാവാലം കവിതകള്‍, കലിസന്തരണം തുടങ്ങിയവ കാവാലത്തിന്റെ കവിതാ സമാഹാരങ്ങളാണ്.
നിരവധി വിദേശരാജ്യങ്ങളില്‍ നാടകപ്രേമികള്‍ കാവാലത്തിന്റെ അരങ്ങിലെ പരീക്ഷണങ്ങളും നാടകങ്ങളും കാണാന്‍ എപ്പോഴും കാത്തിരിക്കുന്നുണ്ട്. നമ്മുടെ സംസ്കാരത്തിനും പൈതൃകത്തിനും ലഭിക്കുന്ന വലിയ അംഗീകാരമായാണ് കാവാലം അതിനെക്കാണുന്നത്. നാടകരംഗത്തെ പരീക്ഷണങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കാവാലം നാരായണപ്പണിക്കര്‍ എന്ന മഹാപ്രതിഭ ഭാഷയുടെയും കലയുടെയും അമൂല്യ സമ്പത്തായിരുന്നു.
നാടകവേദിയില്‍ തുടികൊട്ടി ഉയരുന്ന തനത് സമ്പത്തിന്റെ അപൂര്‍വ്വ താളമാണ് ആ ജീവിതമെന്ന് കാവാലത്തെക്കുറിച്ച് പറഞ്ഞത് എത്ര സത്യം. യഥാര്‍ത്ഥ മലയാള നാടക വേദിയുടെ ഉദയവും വളര്‍ച്ചയുമാണ് കാവാലത്തിലൂടെ കണ്ടത്. സ്വന്തം പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേദിയാക്കി മലയാള നാടക വേദിയെ അദ്ദേഹം മാറ്റി.
കാവാലത്തിനൊപ്പം നടന്നാല്‍ സാംസ്കാരികോന്നതിയുടെ ഗിരിമകുടം കാണാം എന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. ആദ്ദേഹത്തിനൊപ്പം ധാരാളം പേര് എപ്പോഴും കൂട്ടുകൂടുന്നതും അതിനാലാണ്.
പ്രായത്തെ താളബോധത്തോടെ അതിജീവിച്ചയാളാണദ്ദേഹം. പ്രായമേറിയപ്പോഴും ‘മാറിനില്ല് വാര്‍ദ്ധക്യമേ….’ എന്ന് പ്രായത്തോട് കൈചൂണ്ടിപ്പറഞ്ഞ് നാടകവേദിയില്‍ അദ്ദേഹം സര്വ്വസജീവമായിരുന്നു. ‘മാറിനില്ല് മരണമേ’ എന്ന് മരണത്തോടും അദ്ദേഹം പറഞ്ഞിട്ടുണ്ടാകും ഇനിയും ഏറെ അവനവന് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നെങ്കിലും ഏറെ കര്ണ്ണഭാരങ്ങള് ഇറക്കിവെക്കേണ്ടതുണ്ടായിരുന്നെങ്കിലും മരണം ആ വാക്കു കേട്ടില്ല. ലോകമെങ്ങുമുള്ള നാടകാസ്വാദകര്‍ കേട്ടു തഴമ്പിച്ച താളം ബാക്കിയാക്കി അദ്ദേഹം യാത്രയായി. ശൂന്യമായ അരങ്ങത്ത് ഇരുട്ടു നിറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: