കുട്ടനാട്: ‘കാവാലത്തേക്കു പോകണം’, കാവാലം നാരായണപ്പണിക്കരുടെ ആഗ്രഹങ്ങളിലൊന്ന് ഇതായിരുന്നു. രോഗം പല സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയതോടെ യാത്ര നീട്ടി നീട്ടി വച്ചു. എട്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ആഗ്രഹിച്ചതു പോലെ ഒടുവില്‍ അദ്ദേഹം വീണ്ടും കാവാലത്തെത്തി, പക്ഷെ അത് അവസാനയാത്രയ്ക്കായിരുന്നു. പള്ളിയറക്കാവിലും കുടുംബക്ഷേത്രമായ വാലടിക്കാവിലും പോകണമെന്നും ആഗ്രഹിച്ചിരുന്നു. രോഗം മൂലം ഇക്കുറി ഏപ്രിലില്‍ നടന്ന കുരുന്നുകൂട്ടം ക്യാമ്പില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.
തന്റെ ജീവിതത്തിനു താളം പകര്‍ന്നതു കുട്ടനാടാണെന്ന് അദ്ദേഹം പറയുമായിരുന്നു. കാവാലം നാരായണ പണിക്കര്‍ എന്നും കാവാലത്തുകാരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. പ്രാണനേക്കാള്‍ ജന്മനാടിനെ സ്നേഹിച്ച ‘കാവാലം’ ഒടുവില്‍ കാവാലത്തെ മണ്ണില്‍ ലയിച്ചു. പമ്പയാറിന്റെ തീരത്ത് പ്രീയ കലാകാരന് അന്ത്യവിശ്രമം.
കുട്ടനാടിന്റെ പെരുമ വിശ്വത്തോളം വളര്‍ത്തിയ നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ക്ക് ജന്മനാട് അന്ത്യയാത്രാമൊഴിയേകി. നാരായണന് കുഞ്ഞാശാനെ അവസാനമായി ഒരു നോക്കു കാണാന്‍ നാട് ഒന്നടങ്കമാണ് ചാലയില്‍ തറവാട്ടിലും ശ്രീഹരിയിലും എത്തിയത്. കാവാലം എന്‍എസ്എസ് കരയോഗത്തിന്റെയും കാവാലം സംസ്കൃതിയുടെയും നാടന്‍ കലാസംഘടനയായ നാട്ടുതുടിയുടെയും കാവാലം സൂര്യ അടക്കമുള്ള ക്ലബ്ബുകളുടെയും നേതൃത്വത്തിലാണു സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്.
മഴ കണക്കിലെടുത്ത് ചാലയില്‍ തറവാട്ടിലും ശ്രീഹരിയിലും വലിയ പന്തലുകള്‍ ഒരുക്കിയിരുന്നു. മരണവാര്‍ത്തയറിഞ്ഞ് തിങ്കളാഴ്ച രാവിലെ മുതല്‍ ആരാധകരും ശിഷ്യരും ഒഴുകിയെത്തിയിരുന്നു. നാരായണപ്പണിക്കരുടെ ഭൗതിക ശരീരം വഹിച്ച വാഹനം ഇന്നലെ രാവിലെ ഏഴരയോടെ കാവാലത്തെത്തി.
തുടര്‍ന്ന് മൃതദേഹം ജന്മഗൃഹമായ ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കാവാലത്തെ കുരുന്നുകൂട്ടം, തിരുവനന്തപുരം സോപാനം എന്നിവിടങ്ങളിലെ കലാകാരന്മാര് കാവാലത്തിന്റെ കവിതകളും അദ്ദേഹം രചിച്ച നാടകത്തിലെ ഗാനങ്ങളും ആലപിച്ചു. കാവാലത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിലാപയാത്രയായെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞു മൂന്നോടെ ഭൗതികശരീരം കുടുംബവീതമായി കിട്ടിയ മേനോന്‍പറമ്പ് പുരയിടത്തിലെ ശ്രീഹരി വീട്ടിലേക്കു കൊണ്ടുപോയി കാവാലം ഗ്രാമവാസികളും അദ്ദേഹത്തിന്റെ ശിഷ്യഗണവും വിലാപയാത്രയായി ഭൗതികശരീരത്തെ അനുഗമിച്ചു.
തുടര്‍ന്ന് പൂര്‍ണ സംസ്ഥാന ബഹുമതിയോടെ സംസ്കാരം നടന്നു. മൂത്ത മകന് ഹരികൃഷ്ണന് അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്തുതന്നെയാണു ചിതയൊരുക്കിയത്. മകന് കാവാലം ശ്രീകുമാര്‍ ചിതയില്‍ അഗ്നി പകര്‍ന്നു. സംസ്കാരച്ചടങ്ങുകള്‍ക്കു ശേഷം ചാലയില്‍ കുടുംബം സ്ഥാപിച്ച ഗവ. ജിഎല്‍പി സ്കൂളില്‍ അനുസ്മരണസമ്മേളനവും നടന്നു.
‘വില്ക്കുന്നില്ലിവിടം’
ജി. ഗോപകുമാര്‍
ആലപ്പുഴ: തന്റെ തറവാട് വീടിന്റെ ഭാഗം വെയ്ക്കല്‍ കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം നോക്കാനും കാണാനും ആളില്ലാത്തതിനെ തുടര്‍ന്ന് തറവാട് വില്ക്കാന് തീരുമാനിച്ചു. തന്റെ സഹോദരിയുടെ വീതത്തിലായിരുന്നു തറവാട് നിരവധി ആളുകള്‍ കാവാലത്തിന്റെ തറവാട് വാങ്ങാന്‍ എത്തി താന്‍ ജനിച്ചു വളര്‍ന്ന വീട് വില്ക്കുന്നതില് അതീവ ദു:ഖിതനായ അദ്ദേഹം സഹോദരിയോട് ഇത് വില്‍ക്കരുതെന്ന് അപേക്ഷിച്ചു. സഹോദരന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് തറവാട് വില്ക്കുന്നതില് നിന്ന് അവര്‍ പിന്മാറി തുടര്‍ന്ന് കാവാലം ഇവിടെയൊരു ബോര്‍ഡ് വെച്ചു. വെല്ക്കാനില്ലി വിടം പിന്നീട് തന്റെ തറവാട് വില്ക്കുന്നതില് താന്‍ അന്ന് അനുഭവിച്ച മനോവേദന ഒരു കവിതയായി രൂപം കൊണ്ടു ആ കവിതയാണ് വില്ക്കുന്നില്ലിവിടം. അതിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
നാഥനില്ലാതെ തോണിയും പടിപ്പുരയും
കുട്ടനാട്: കാവാലത്തെ ചാലയില്‍ തറവാടിന്റെ പടിപ്പുര കടന്നാല്‍ ഒരു ചെറിയ തോട്, ഈ തോട്ടില്‍ ഒരു വ ഞ്ചിയുണ്ട്. കാവാലത്തിന്റെ ചെറുപ്പം മുതല്‍ ഈ തോട്ടിലൂടെ വഞ്ചി തുഴഞ്ഞാണ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ‘കാവാലം’ സഞ്ചരിച്ചത് ഈ സഞ്ചാരത്തിലുടെയാണ് അദ്ദേഹത്തിന് മണ്ണിന്റെ മണമുള്ള കവിതകള്‍ രചിക്കാന്‍ കാരണമായത്. തിരുവനന്തപുരത്തു നിന്ന് എപ്പോഴൊക്കെ കാവാലത്ത് എത്തിയായും കുറച്ച് ദൂരമെങ്കിലും ഈ തോണിയില്‍ കയറി തുഴഞ്ഞ് പോകുന്നത് ഒരു ശീലമായിരുന്നു. അതുപോലെ തന്നെയായിരുന്നു ചാലയില്‍ തറവാട്ടിലെ പടിപ്പുരയും.
പടിപ്പുരയുടെ പടിയില്‍ കയറി നോക്കത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലും പാടശേഖരങ്ങളും നോക്കിയിരിക്കുന്നതും അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. കാവാലത്തിന്റെ വിയോഗത്തിലൂടെ ഈ പടിപ്പുരയും തോണിയും നാഥനില്ലാത്ത അവസ്ഥയിലായിരിക്കുന്നത്.
നാടക കുലപതിക്ക്
കുരുന്നുകൂട്ടത്തിന്റെ ഗാനാര്‍ച്ചന
കുട്ടനാട്: നാടക കുലപതിക്ക് കുരുന്നുകൂട്ടങ്ങളുടെ ശ്രദ്ധാഞ്ജലി കാവാലം നാരായണ പണിക്കരുടെ ഭൗതിക ശരീരം കാവാലത്തെ ചാലയില്‍ തറവാട്ടില്‍ എത്തിച്ചപ്പോഴാണ് കുരുന്നു കൂട്ടങ്ങള്‍ നാടന്‍പാട്ട് പാടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കാവാലത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ സംഘം നാടന്‍പാട്ടുകളും ചിന്തുകളും വായ്ത്താരികളും കൊണ്ട് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
തന്റെ മരണശേഷം ആരും കരയരുതെന്നും പാട്ടുകളുടേയും വായ്ത്താരികളുടേയും ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാകണം തനിക്ക് അന്ത്യയാത്ര നല്‍കാനെന്നും അദ്ദേഹം പറയുമായിരുന്നു അത് നിറവേറ്റിക്കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞ് ശിഷ്യഗണം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: