ഇസ്താംബൂള്‍: തുര്‍ക്കി അടാര്‍ടക് വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 41 മരണം. 150ഓളം പേര്‍ക്ക് പരിക്കേറ്റു. ഇറാഖ്, സിറിയ എന്നിവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണ നിരക്ക് ഉയര്‍ന്നേക്കാം. സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടത് 36 ആണെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30ഓടെ അന്താരാഷ്ട്ര ടെര്‍മിനലിലെ സുരക്ഷാ ഗേറ്റിനു സമീപത്തായാണ് ചാവേര്‍ ബോംബ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിലേക്കെത്തിയ ചാവേറുകള്‍ യാത്രക്കാരുടെ നേരെ വെടിവയ്പ്പു നടത്തിയതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മുന്നു ചാവേര്‍ സ്ഫോടനങ്ങളാണ് ഉണ്ടായത്. എകെ 47 അടക്കമുളള മാരകായുധങ്ങള്‍ ഭീകരരുടെ പക്കലുണ്ടായിരുന്നു.
സ്ഫോടനത്തെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. ഇവിടെനിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാവേര്‍ ആക്രമണത്തില്‍ വിമാനത്താവളത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടേയും മരിച്ചവരുടേയും കൂട്ടത്തില്‍ ഭാരതീയര്‍ ആരും അകപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് തുര്‍ക്കി ഭാരത കോണ്‍സുലേറ്റും, ഇസ്താംബൂള്‍ അധികൃതരുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ അങ്കാറ റെയില്‍വേസ്റ്റേഷനിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 102 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും ഐഎസാണ് അതിനു പിന്നിലെന്നാണ് തുര്‍ക്കി അധികൃതര്‍ അറിയിച്ചത്. ലോകത്തിലെ തിരക്കേറിയ പതിനൊന്നാമത്തെ വിമാനത്താവളമാണ് അടാര്‍ടക്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്താംബൂളില്‍ നിന്നുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഇവിടേക്കു വരുന്ന വിമാനങ്ങള്‍ ഇസ്മീര്‍, തുര്‍ക്കി തലസ്ഥാനമായ അങ്കാറ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതരായി അവിടെ നിന്നും മാറ്റിയെന്നാണു വിവരങ്ങള്‍.
വിമാനത്താവളത്തിലെ സുരക്ഷ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിന് കൂടുതല്‍ സഹായകരമായതെന്നാണ് റിപ്പോര്‍ട്ട്. വിദേശ വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഇടമാണ് ഇസ്താംബൂള്‍. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ക്ക് അമേരിക്കന്‍ പൗരന്മാര്ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ മാസം സെന്‍ട്രല്‍ ഇസ്താംബൂളില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു. കുര്‍ദിഷ് റിബലുകളും ഐഎസും ഇടതു ഭീകരരും നേരത്തെ പലതവണ തുര്‍ക്കിയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ രാജ്യതലസ്ഥാനമായ അങ്കാറയില്‍ കുര്‍ദിഷ് ഭീകരര്‍ രണ്ടാക്രമണങ്ങള്‍ നടത്തി. ഇസ്താംബൂളില്‍ ഐഎസും രണ്ട് ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: