ന്യൂദല്‍ഹി: ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടാകും.
കുറഞ്ഞ ശമ്പളം 18,000 രൂപ. ഉയര്‍ന്ന ശമ്പളം കാബിനറ്റ് സെക്രട്ടറിക്ക്, രണ്ടേകാല്‍ ലക്ഷം രൂപ. ഇപ്പോഴിത് 90,000 രൂപയാണ്. പെന്‍ഷനില്‍ 24 ശതമാനം വര്‍ദ്ധന. മൊത്തം 23.6 ശതമാനം വര്‍ദ്ധന. വാര്‍ഷിക ഇന്‍ക്രിമെന്റ് രണ്ടര ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമാക്കി. പുതിയ സ്കെയില്‍ വരുന്നതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളം എംപിമാരുടെ ശമ്പളത്തേക്കാള്‍ കൂടുതലാകും. വീട്ടുവാടക അലവന്‍സും കൂട്ടി. ഭവന നിര്‍മ്മാണത്തിനുള്ള അഡ്വാന്‍സ് ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി.
48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വളരെയേറെ ഗുണം ചെയ്യുന്ന ശമ്പള പരിഷ്കരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുക. ഗ്രാറ്റ്വിറ്റിയില്‍ വന്‍ വര്‍ദ്ധന വരുത്തിയ കേന്ദ്രം ശമ്പള വര്‍ദ്ധനയ്ക്ക് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നും ജൂലൈയിലെത്തന്നെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും അറിയിച്ചു.
കുടിശിക ഈ വര്‍ഷം തന്നെ നല്‍കും. ഗ്രാറ്റ്വിറ്റി പരിധി പത്തു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുക തിരിച്ചുപിടിക്കില്ല. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. ഡിഎ അടക്കമുള്ള അലവന്‍സുകളിലെ വര്‍ദ്ധന കൂടിയാകുമ്പോള്‍ ശമ്പള വര്‍ദ്ധന 23.6 ശതമാനമാകും. ഏറ്റവും തുടക്കക്കാരന് മാസം 18,000 രൂപയാണ് ഇനി ലഭിക്കുക. ഇതുവരെ ഇത്7000 ആയിരുന്നു. ജീവനക്കാരുടെ ശ്രേണിയില്‍ ഏറ്റവും താഴെയുള്ള ഹെല്‍പ്പര്‍ക്ക് ശമ്പളവും അലവന്‍സുമടക്കം ഇനി 22,579 രൂപ ലഭിക്കും.
പുതിയ നിരക്കില്‍ ശമ്പളം നല്കാന് കേന്ദ്രത്തിന് പ്രതിവര്‍ഷം 1.02 ലക്ഷം കോടി രൂപ അധികമായി വേണ്ടിവരും. കഴിഞ്ഞ ബജറ്റിലേ ഇതിനുള്ള തുക മുന്‍കൂട്ടി കണ്ടെത്തി വകയിരുത്തിയതിനാല്‍ ശമ്പള പരിഷ്കരണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവില്ല. ബജറ്റില്‍ 73,650 കോടിയാണ് വകയിരുത്തിയത്. 28,450 കോടി റെയില്‍വേയില്‍ നിന്ന് ലഭിക്കും.
2015 നവംബറിലാണ് ജസ്റ്റിസ്(റിട്ട.) എ.കെ. മാഥൂറിന്റെ അധ്യക്ഷതയിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് കാബിനറ്റ് സെക്രട്ടറി എ.കെ. സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പരിശോധിച്ചു. ചെറിയ ഭേദഗതികളോടെ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രിസഭ ഇന്നലെ റിപ്പോര്‍ട്ടിന് അംഗീകാരവും നല്കി.
ശമ്പള ഘടനയിലും എച്ച്ആര്‍എയിലും മാറ്റം;
ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
വ്യാപകമായ പരാതി ഒഴിവാക്കാന്‍ ശമ്പള ഘടനയിലും മാറ്റം വരുത്തി. ഗ്രേഡനുസരിച്ചുള്ള ശമ്പളം മാറ്റി പകരം പേ മാട്രിക്സ് എന്ന രീതി അവലംബിച്ചു. പ്രൊമോഷനുള്ള വ്യവസ്ഥകളിലും മാറ്റം വന്നു. വീട്ടുവാടക (എച്ച്ആര്‍എ) യിലും വലിയ മാറ്റംവന്നു.
താമസിയ്ക്കുന്ന നഗരങ്ങളെ അടിസ്ഥാനമാക്കി 24, 16, എട്ട് ശതമാനമാണ് പുതിയ എച്ച്ആര്‍എ നിരക്ക്. ഡിഎ 50 ശതമാനം കടന്നാല്‍ ഇത് 27,18, ഒമ്പത് ശതമാനമാകും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കും. അര്‍ദ്ധ സൈനികര്‍ ഏറ്റുമുട്ടലുകളില്‍ മരിച്ചാല്‍ അവരെയും ബലിദാനികളായി കണക്കാക്കും.
സാമ്പത്തികവളര്‍ച്ചക്ക് കുതിപ്പേകും
കേന്ദ്ര ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ശമ്പളം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഉപഭോഗ രംഗത്തെ കുതിപ്പ് ഉത്പാദനവും കൂട്ടും. ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടുന്നത് മിക്ക രംഗത്തും വലിയ മാറ്റം വരുത്തും. വാഹന, ഭവന വില്‍പ്പന കൂടും. നിക്ഷേപ രംഗത്തും വലിയ കുതിപ്പുണ്ടാക്കും.
എന്നാല്‍, ഇത് നാണയപ്പെരുപ്പമുണ്ടാക്കുമെന്ന ആശങ്കയും ഇല്ലാതില്ല. ശമ്പള വര്‍ദ്ധന റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിപ്പുപകരുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കൂടിയ ശമ്പളം ലഭിക്കുന്നവര്‍ ഇത് വസ്തുവില്‍ മുടക്കിയേക്കും. ഇത് ഭവന നിര്‍മ്മാണങ്ങളും കൂട്ടും.
ചരിത്രപരമെന്ന് ജെയ്റ്റ്ലി
വര്‍ദ്ധന ചരിത്രപരമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: