കൃഷ്ണകുമാര്‍
വിഴിഞ്ഞം: തീരദേശത്തെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ മുച്ചീട്ടുകളി കേന്ദ്രങ്ങളായി. എയ്ഡ് പോസ്റ്റുകളില്‍ പലതും പൊളിഞ്ഞുവീഴാറായ സ്ഥിതിയിലായതിനാല്‍ പോലീസുകാര്‍ റോഡില്‍ കഴിയുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നേരമ്പോക്കായി ഇതിനെ മുച്ചീട്ടുകളി കേന്ദ്രങ്ങളാക്കി.
ട്രോളിങ് നിരോധന സമയത്ത് മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഒട്ടനവധി ആള്ക്കാര് വിഴിഞ്ഞം പ്രദേശത്ത് എത്താറുണ്ട്. ഈ കാലത്ത് സുരക്ഷ, ക്രമസമാധാന പാലനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പോലീസുകാരെ വിഴിഞ്ഞം തീരദേശപ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിയോഗിക്കാറുണ്ട്. പക്ഷേ ഇത്തരം ഡ്യൂട്ടികള്‍ ഇവര്‍ക്ക് സമ്മാനിക്കുന്നത് ക്രൂരമായ പീഡനങ്ങളാണ്.
വിഴിഞ്ഞത്തെ തീരപ്രദേശങ്ങള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റുകള്‍ പൊളിഞ്ഞു വീഴാറായ ദയനീയ സ്ഥിതി നേരില്‍ കണ്ടിട്ടും അധികാരപ്പെട്ടവര്‍ വേണ്ട നടപടികളിലേക്ക് കടക്കുന്നില്ല. ഫിഷ് ലാന്‍ഡ് സെന്ററിന് സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെ സ്ഥിതി അതിദയനീയമാണ്. പൊളിഞ്ഞു വീഴാറായ ഓലപ്പുരയിലാണ് പോലീസിന് വിശ്രമകേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും ഏതുനിമിഷവും തകര്‍ന്നു വീഴാറായ നിലയിലാണ് ഓലപ്പുര. താല്‍ക്കാലിക ആശ്വാസം എന്ന നിലയില്‍ ഇതിനു മുകളില്‍ ടാര്‍പോളിന്‍ മൂടിയിരിക്കുകയാണ് ഇപ്പോള്‍. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. പക്ഷേ ശക്തമായ കാറ്റില്‍ പെട്ട് പല പോസ്റ്റുകളും മറിഞ്ഞ് വീണതിനെക്കുറിച്ച് അറിഞ്ഞ ബന്ധുക്കള്‍ ഡ്യൂട്ടിയാണോ ജീവനാണോ വലുത് എന്ന് ചോദിക്കുമ്പോള്‍ ഉത്തരം പറയാനാകാതെ നെടുവീര്‍പ്പിടുകയാണ് ഈ പോലീസുകാര്‍.
കൊതുകിന്റെയും ക്ഷുദ്രജീവികളുടേയും കടിയേല്ക്കേണ്ടിവരുന്ന പോലീസുകാരുടെ എണ്ണവും കുറവല്ല. ഈ എയ്ഡ് പോസ്റ്റുകളില്‍ പലതും ട്രോളിംഗ് നിരോധനം പിന്‍വലിച്ചാലും നിലനില്‍ക്കുന്ന സ്ഥിരം സംവിധാനങ്ങളാണ്. അതുകൊണ്ടുതന്നെ സ്ഥിരംസംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഗെയിംസ് വില്ലേജിനായി ഒരുക്കിയ കെട്ടിടങ്ങള്‍ ഇളക്കി മാറ്റാവുന്ന തരത്തിലുള്ളവയാണ്. അവയെ വളരെ സൗകര്യപൂര്‍വ്വം ഇവിടേക്ക് സ്ഥാപിക്കണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം ഒരെണ്ണം ഇപ്രകാരം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. മറ്റ് സ്ഥിരം എയിഡ് പോസ്റ്റുകളും ഇതുപോലെ സ്ഥാപിക്കാന്‍ വലിയ പണച്ചെലവ് വരില്ല എങ്കിലും വേണ്ടപ്പെട്ടവര്‍ കുറ്റകരമായ മൗനത്തിലാണ്.
ട്രോളിങ് നിരോധനനവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ദക്ഷിണ മേഖലാ എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ ദയനീയ സ്ഥിതി നേരില്‍ കണ്ട ഉദ്ദ്യോഗസ്ഥര്‍ ചോര്‍ന്നൊലിക്കുന്ന എയ്ഡ് പോസ്റ്റുകള്‍ ഉടന്‍ ശരിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി ചെറുവിരല്‍ അനക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
കോവളം മുത്തൂറ്റ് കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിലയിരുത്താനായി എത്തിയ എ സി പി ശിവവിക്രമും പോലീസുകാരുടെ എയ്ഡ് പോസ്റ്റിന്റെ സ്ഥിതി നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ തീരദേശത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: