ലിലെ: ലോക ഫുട്ബോളിലെ സൂപ്പര്‍താരം ഗരെത്ത് ബെയ്ലിന് മുന്നിലേക്ക് ഇന്ന് ബെല്‍ജിയം എത്തുന്നു. യൂറോ 2016ന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബെയ്ലിന്റെ വെയ്ല്‍സും ഈഡന് ഹസാര്‍ഡിന്റെ ബെല്‍ജിയവും കൊമ്പുകോര്‍ക്കാനിറങ്ങുന്നത്. രാത്രി 12.30ന് കിക്കോഫ്. ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം രണ്ടാമതും വെയ്ല്‍സ് 26-ാമതുമാണ്.
ചില പ്രധാന താരങ്ങളുടെ പരിക്ക് ഇരുടീമുകള്‍ക്കും ഭീഷണിയാണ്. വെയ്ല്‍സ് നായകന് ആഷ്ലി വില്യംസും ബെല്‍ജിയം നായകന് ഈഡന് ഹസാര്‍ഡുമാണ് പരിക്കിന്റെ പിടിയിലുള്ളവര്‍. അയര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സഹതാരം ജോണി വില്യംസുമായി കൂട്ടിയിടിച്ചാണ് പ്രതിരോധനിരയിലെ കരുത്തനായ ആഷ്ലിയുടെ തോളിനാണ് പരിക്കേറ്റത്. ആഷ്ലിയുടെ അഭാവത്തില്‍ ആരോണ്‍ റാംസിയായിരിക്കും ടീമിനെ നയിക്കുക. അതേസമയം ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് വെയ്ല്‍സ് നായകന് വ്യക്തമാക്കിയിട്ടുണ്ട്. പരിക്കു ഭേദമായെന്നും ഇന്ന് കളിക്കാനിറങ്ങുമെന്നുമാണ് നായകന് പ്രഖ്യാപിച്ചത്. നായകന് കളിക്കാനിറങ്ങിയാല് വെയ്ല്‍സ് നിരയുടെ ആത്മവിശ്വാസം ഏറെ ഉയരും. പ്രതിരോധക്കോട്ട കെട്ടാന്‍ അവരുടെ നിരയിലെ ഏറ്റവും കരുത്തനാണ് ആഷ്ലി വില്യംസ്.
പരിക്കിന്റെ പിടിയിലായിരുന്ന ബെല്‍ജിയം നായകനും സൂപ്പര്‍ താരവുമായ ഈഡന് ഹസാര്‍ഡും ഇന്നലെ പരിശീലനത്തിനിറങ്ങിയത് അവരുടെ ആത്മവിശ്വാസം കൂട്ടും. ഹംഗറിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹസാര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലിനത്തിനിറങ്ങിയിരുന്നില്ല. എങ്കിലും താരം കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഹസാര്‍ഡ് കളിക്കാനിറങ്ങിയില്ലെങ്കില്‍ അത് അവരുടെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പ്. മത്സരത്തിന് മുമ്പായി ഹസാര്‍ഡ് 100 ശതമാനം ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് കോച്ച് മാര്‍ക്ക് വില്‍മോട്ട് പറഞ്ഞു.
യൂറോകപ്പില്‍ ആദ്യമായി കളിക്കാനെത്തിയ കറുത്ത കുതിരകളായി മാറിയവരാണ് വെയ്ല്‍സ്. ടൂര്‍ണമെന്റില്‍ കളിച്ച നാല് കളികളില്‍ നിന്ന് 7 ഗോളുകള്‍ നേടിയ വെയ്ല്‍സ് മൂന്നെണ്ണം വഴങ്ങി. പ്രീ ക്വാര്‍ട്ടറില്‍ സെല്‍ഫ് ഗോളിന്റെ സഹായത്തോടെയാണ് അവര്‍ വടക്കന്‍ അയര്‍ലന്‍ഡിനെ 1-0ന് കീഴടക്കി ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് ഗോളുകളുമായി മികച്ച ഫോമിലുള്ള ഗരെത്ത് ബെയ്ല് തന്നെയാണ് ബെല്‍ജിയത്തിനെതിരായ പോരാട്ടത്തിലും അവരുടെ കുന്തമുന. അതിവേഗവും അസാമാന്യമായ ഡ്രിബ്ലിങ് പാടവവും ലക്ഷ്യം തെറ്റാതെ നിറയൊഴിക്കാനുള്ള കഴിവും ബെയ്ലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഒപ്പം ആരോണ്‍ റംസിയും കൂടി ഉള്‍പ്പെടുന്നതോടെ വെയ്ല്‍സിന്റെ കരുത്ത് ഇരട്ടിക്കും. സ്വന്തം പകുതിയിലേക്ക് ഇറങ്ങി പന്തുമായി കുതിച്ചുകയറുന്ന ബെയ്ലിനൊപ്പം സാം വോക്സോ റോബ്സണ് കാനുവോ സ്ട്രൈക്കറായി ഇറങ്ങും. മധ്യനിരയില്‍ ആരോണ്‍ റംസിക്കൊപ്പം ജോ അലന്, ജോ ലെഡ്ലി എന്നിവരും പ്രതിരോധത്തില്‍ നായകന് ആഷ്ലി വില്യംസ്, നീല്‍ ടെയ്ലര്, ക്രിസ് ഗുന്ടര്, ജെയിംസ് ചെസ്റ്റര്‍, ബെന്‍ ഡേവിസ് എന്നിവരും ഇറങ്ങാനാണ് സാധ്യത. വില്യംസ് ഇറങ്ങിയില്ലെങ്കില്‍ ജാസ് റിച്ചാര്‍ഡോ, ജെയിംസ് കോളിന്‍സോ പകരമായി കളത്തിലെത്തും. 5-3-2 ശൈലിയിലോ 3-5-2 ശൈലിയിലോ ആയിരിക്കും വെയ്ല്‍സ് കളത്തിലിറങ്ങുക.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഗോളുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ ടീമാണ് ബെല്‍ജിയം. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍ നേടിയപ്പോള്‍ രണ്ടെണ്ണം വഴങ്ങുകയും ചെയ്തു. എന്നാല്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹംഗറിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. താരത്തിളക്കത്തില്‍ വെയ്ല്‍സിനേക്കാള്‍ ഒരുപടി മുന്നിലാണ് ബെല്‍ജിയം. ഗോള്‍കീപ്പര്‍ തിബോട്ട് കുര്ട്ടോയിസില് നിന്നു തുടങ്ങുന്ന അവരുടെ താരനിര. എന്നാല്‍ പ്രതിരോധത്തിലെ കരുത്തനും ബാഴ്സ താരവുമായ തോമസ് വെര്മാലന് സസ്പെന്ഷന് കാരണം ഇന്ന് കളിക്കാനിറങ്ങില്ല.
ഒപ്പം പരിക്കിലുള്ള ഈഡന് ഹസാര്‍ഡും മൗസ ഡെംപെലെയും കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്. ഇവര്‍ കളത്തിലെത്തിയില്ലെങ്കില് ബെല്‍ജിയത്തിന്റെ കരുത്ത് ഏറെ ചോരുമെന്നതില്‍ സംശയമില്ല. എങ്കിലും മികച്ച താരനിര അവര്‍ക്കുണ്ട്. സ്ട്രൈക്കര്‍ റൊമേലു ലുകാകു, കെവിന് ഡി ബ്രൂയന്, ഡ്രെസ് മെര്‍ട്ടന്‍, യാനിക് കരാസ്കോ എന്നിവര്‍ അര്‍ദ്ധാവസരം പോലും ഗോളാക്കാന്‍ കഴിവുള്ളവരാണ്. മധ്യനിരയില്‍ ഫെല്ലാനി, അക്സല്‍ വിറ്റ്സല്‍, നൈന്ഗോളന്, പ്രതിരോധത്തില്‍ ടോബി ആല്‍ഡര്‍വീറെല്‍ഡ്, യാന്‍ വെര്‍ട്ടോഗന്‍, തോമസ് മ്യൂനിയര്, ജോര്‍ദാന്‍ ലുകാകു എന്നിവരും മികച്ച പ്രകടനം നടത്താന്‍ കെല്പുള്ളവര്.
എന്നാല്‍ പ്രതിഭകള്‍ ധാരാളമുണ്ടായിട്ടും ലോക ഫുട്ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞില്ല. 1980ലെ യൂറോകപ്പില്‍ ഫൈനല്‍ കളിച്ചതുമാത്രമാണ് മികച്ച നേട്ടം. അതിനുശേഷം ക്വാര്ട്ടറിലെത്തിയതുപോലും ആദ്യമായാണ്. 1986-ലെ ലോകകപ്പില്‍ നാലാം സ്ഥാനം നേടിയതും കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കളിച്ചതും മറ്റ് നേട്ടങ്ങള്‍.
എന്നാല്‍ ഇൗ യൂറോകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ രണ്ട് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരെണ്ണം വെയ്ല്‍സ് വിജയിച്ചു. ഒരെണ്ണം സമനിലയില്‍. വെയ്ല്‍സ് വിജയിച്ച കളിയില്‍ ഗോള്‍ നേടിയത് ബെയ്ലും. എന്നാല്‍ കണക്കില്‍ ബെല്‍ജിയത്തിനാണ് നേരിയ മുന്‍തൂക്കം. മുന്‍പ് 12 തവണ ഇരു ടീമുകളും പരസ്പരം കളിച്ചപ്പോള്‍ അഞ്ച് തവണ വിജയം ബെല്‍ജിയത്തിനൊപ്പം നിന്നു. മൂന്നെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ നാലെണ്ണത്തില്‍ വിജയം വെയ്ല്‍സ് സ്വന്തമാക്കി.
ചരിത്രത്തിലാദ്യമായി അവസാന നാലില്‍ ഇടംപിടിക്കാന്‍ ബെയ്ലിന്റെ മാന്ത്രികക്കാലുകളില്‍ വിശ്വാസമര്‍പ്പിച്ച് വെയ്ല്‍സും 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സെമി ലക്ഷ്യമിട്ട് ബെല്‍ജിയവും ഇറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടമായിരിക്കും അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: