കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയുടേതായി പോലീസ് തയ്യാറാക്കിയ രേഖാചിത്രം സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. പിടിയിലായ അസം സ്വദേശി അമീര്‍ ഉള് ഇസ്ലാമിന് ഏറെ പ്രചരിപ്പിക്കപ്പെട്ട രണ്ടാമത്തെ രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ലെന്ന് വ്യക്തമായിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെ ആദ്യ രേഖാചിത്രവുമായി പ്രതിക്ക് സാമ്യമുണ്ടെന്ന വിലയിരുത്തലുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വരികയാണ്.
രണ്ട് രേഖാചിത്രങ്ങളാണ് പ്രതിയുടേതായി പോലീസ് തയ്യാറാക്കിയത്. ഇതില്‍ ആദ്യ അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രത്തിനാണ് ഇപ്പോള്‍ അറസ്റ്റിലായ അമീര്‍ ഇസ്ലാമുമായി എന്തെങ്കിലും സാമ്യം തോന്നിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അന്വേഷണം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ ഏല്‍പ്പിച്ചിരുന്നു. ആദ്യ രേഖാചിത്രം തള്ളിയ ഇവര്‍ പുതിയത് തയ്യാറാക്കുകയായിരുന്നു.
ചുരുണ്ട മുടിയും മഞ്ഞ ഷര്‍ട്ടും പ്രധാന അടയാളങ്ങളായി തയ്യാറാക്കിയ രേഖാചിത്രം ആദ്യത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തവുമായിരുന്നു. ആദ്യ രേഖാചിത്രം പുറത്ത് വിടാതിരുന്ന പോലീസ് എന്നാല്‍ രണ്ടാമത്തേതിന് പരമാവധി പ്രചാരവും നല്കി. സമൂഹമാധ്യമങ്ങളിലും ചിത്രം വൈറല്‍ ആയി.
കഴിഞ്ഞ ദിവസം മുഖംമൂടിയില്ലാതെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതോടെ രേഖാചിത്രവുമായി ബന്ധമില്ലാത്തത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ രേഖാചിത്രം പ്രതിയെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് തയ്യാറാക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. രേഖാചിത്രവുമായി സാമ്യമുണ്ടെന്ന സംശയത്താല്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്. അതെന്തിനാണെന്ന് ഇനി പോലീസ് വിശദീകരിക്കേണ്ടി വരും.
സംശയത്തിന്റെ പേരില്‍ നിരവധി പേരെ നാട്ടുകാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രതിയെ വഴിതെറ്റിക്കാനായിരുന്നെങ്കില് മഞ്ഞ ഷര്‍ട്ട് ധരിച്ചത് കൃത്യമായി രേഖാചിത്രത്തില്‍ നല്‍കിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. രണ്ട് രേഖാചിത്രങ്ങളും തമ്മില്‍ തീരെ സാമ്യമില്ലാത്തതും വിമര്‍ശനത്തിനിടയാക്കുന്നു. അയല്‍വാസിയായ വീട്ടമ്മയുടെ മൊഴിയനുസരിച്ചാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. ഇവര്‍ തിരിച്ചറിയല്‍ പരേഡില്‍ അമീര്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: