രാമന്റെ വാക്ശരങ്ങളാല്‍ വ്രണപ്പെട്ട ഹൃദയത്തോടെ സീത സാവകാശം പറഞ്ഞു. ”ഹേ വീര, അങ്ങു ശങ്കിക്കുന്നതുപോലുള്ളവളല്ല ഞാന്‍. എന്റെ ചാരിത്ര്യത്തെ മുന്‍നിറുത്തി ഞാനിതാ സത്യം ചെയ്യുന്നു. എന്നെ വിശ്വസിച്ചാലും. ഹേ പ്രഭോ, തന്റേടമില്ലാത്ത എനിക്ക് അംഗസ്പര്‍ശമുണ്ടായിട്ടുണ്ടെങ്കില്‍ സ്വയം ബുദ്ധിയോടെ ഉണ്ടായതല്ല.
അക്കാര്യത്തില്‍ കുറ്റക്കാരന്‍ ദൈവമാണ്. എന്റെ സ്വാധീനത്തിലുള്ള എന്റെ ഹൃദയം അങ്ങയിലാണ് ലയിച്ചിരിക്കുന്നത്. പരാധീനങ്ങളായ അവയവങ്ങളുടെ കാര്യത്തില്‍ ഞാന്‍ അശക്തയാണ്. അങ്ങയുമായി ഇത്രയുംകാലത്തെ പരിചയത്താലും ഒന്നിച്ച്വളര്ന്നുവന്നതിനാലും അങ്ങ് എന്നെ ശരിയായി അറിഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ എന്നെന്നേയ്ക്കുമായി മരിച്ചവളാണ്. വീരഹനുമാനെ എന്നെ അനേ്വഷിക്കാനയച്ചപ്പോള്തന്നെ എന്തുകൊണ്ട് ഉപേക്ഷിച്ചില്ല?
എങ്കില്‍ വാനരശ്രേഷ്ഠന്റെ മുന്നില്‍വച്ച് ഞാന്‍ ജീവന് വെടിയുമായിരുന്നല്ലോ. പിന്നീട് അങ്ങേക്കും എനിക്കും ഈ ക്ലേശങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. അങ്ങ് എന്നിലെ സ്ത്രീത്വം മാത്രമാണോര്ക്കുന്നത്. എന്റെ എല്ലാ ചരിത്രവുമറിയുന്ന അങ്ങ് കോപംകൊണ്ട് മറ്റൊന്നും ഓര്‍ത്തില്ല. ബാലനായിരുന്നപ്പോള്‍ എന്നെ പാണിഗ്രഹണം നടത്തിയതും എന്റെ ഭക്തിയും ശീലഗുണങ്ങളുമെല്ലാം അങ്ങ് അലക്ഷ്യമായി തള്ളിക്കളഞ്ഞു.
സീത അല്പനേരം മൗനം പാലിച്ചു. രാമനില്‍നിന്ന് ഒരു പ്രതികരണവുമില്ല. ഉടനെ ലക്ഷ്മണനോട് തനിക്കുവേണ്ടി ഒരു ചിതയൊരുക്കാന്‍ ആവശ്യപ്പെടുന്നു. ഒട്ടും സത്വമല്ലാത്ത ചീത്തപ്പേരുകൊണ്ട് കെട്ടുപോയ ഞാന്‍ ഇനി ജീവിച്ചിരിക്കുന്നതു ശരിയല്ല.
ഈ രാജസദസ്സില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട് എനിക്കിനി അഭയസ്ഥാനം അഗ്നിതന്നെ. ലക്ഷ്മണന് ആകാംക്ഷയോടെ രാമനെനോക്കി അവിടെയും അനുകൂലഭാവം കണ്ടപ്പോള്‍ പെട്ടെന്ന് ഒരു ചിതയൊരുക്കി. സീത തല കുമ്പിട്ടിരിക്കുന്ന ശ്രീരാമനെ മൂന്നുതവണ സാവധാനം പ്രദക്ഷിണം വച്ചു. ദേവന്മാരെയും ബ്രാഹ്മണരേയും വണങ്ങി. കൈകൂപ്പികൊണ്ട് ഇങ്ങനെ പറഞ്ഞു. ”എന്റെ ഹൃദയം രാമനില്‍ നിന്നും നിത്യവും അകലാതിരിക്കുന്നതു സത്യമാണെങ്കില്‍ ലോകസാക്ഷിയായ അഗ്നിഭഗവാന് എന്നെ രക്ഷിക്കട്ടെ.
രാഘവന് എന്നെ ദോഷവതിയായി കാണുന്നതുകൊണ്ട് ചാരിത്യശുദ്ധിയോടുകൂടിയ എന്നെ അഗ്നിഭഗവാന് രക്ഷിക്കട്ടെ. എല്ലാ ധര്മ്മങ്ങളുമറിഞ്ഞവനായ രാഘവന്റെ പേരില്‍ ഞാന്‍ പ്രവൃത്തികൊണ്ടോ, മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ അപരാധം ചെയ്തവളല്ല. ഇതു സത്യമാണെങ്കില്‍ ആദിത്യദേവനും, വായുദേവനും, ദിക്കുകളും, പകലും, സന്ധ്യകളും രാത്രിയും ഭൂമിദേവിയും ഞാന്‍ ചാരിത്ര്യവതിയാണെന്നറിയുന്നതു സത്യമാണെങ്കില്‍ അഗ്നിദേവന് എന്നെ കാത്തു രക്ഷിക്കട്ടെ.” സീതാദേവി നിസ്സംഗയായി തൊഴുതുകൊണ്ട് അഗ്നിയില്‍ പ്രവേശിച്ചു. മൂന്നുലോകങ്ങളും ദേവന്മാരും ഗന്ധര്വ്വന്മാരും സീതാദേവിയെ കണ്ടു. വാനരന്മാരും രാക്ഷസന്മാരും നിലവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: