തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എതിര്‍പ്പ് മറികടന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്(കെഎഎസ്) നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ നീക്കം. പ്രതിഷേധവുമായി ഇടതുപക്ഷ സംഘടനകള്‍. ഇത് സംബന്ധിച്ച് നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ദര്‍ബാര്‍ ഹാളില്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്കായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകളെ പ്രത്യേകം ക്ഷണിച്ചിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഇതിനെക്കുറിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് അടങ്ങുന്ന മൂന്നംഗം ഉപദേശക സമിതിയെയും തീരുമാനിച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെയും ഇടത് സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇടതുപക്ഷ യൂണിയന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയെ ഘൊരാവെ ചെയ്യുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറുകയും ചെയ്തിരുന്നു.
കെഎഎസ് നടപ്പിലായാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ കാര്യമായി ബാധിക്കും. സെക്രട്ടേറിയറ്റ്, പിഎസ്സി, രാജ്ഭവന് തുടങ്ങിയ സ്ഥാപനങ്ങളിലെ ജിവനക്കാരുടെ ഗസറ്റഡ് തസ്തികയുടെ രണ്ടാമത്തെ പ്രമോഷന് തുടങ്ങുന്നത് അണ്ടര്‍ സെക്രട്ടറി മുതലാണ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ സീനിയര്‍ഗ്രേഡ്, സെലക്ഷന്‍ഗ്രേഡ്, എഎഫ്ഒ, സെക്ഷന്‍ ഓഫീസര്‍, അണ്ടര്‍സെക്രട്ടറി, ഡെപ്യൂട്ടിസെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം.
എന്നാല്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലാര്‍ക്ക്, യുഡി ക്ലാര്‍ക്ക്. തുടങ്ങി സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്നും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പദവിയിലേക്ക് വളരെ പെട്ടെന്ന് എത്തും.
കെഎഎസ് നടപ്പിലായാല്‍ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എഎ മാര്‍ക്കും പ്രമോഷന് ലഭിക്കണമെങ്കില്‍ സര്‍വ്വീസ് പരീക്ഷ പാസ്സാകണം. സെക്രട്ടേറിയറ്റ് ജീവനക്കാരെയും മറ്റ് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരെയും ഉള്‍പ്പെടുത്തി ഒരു പരീക്ഷയായിട്ടായിരിക്കും പിഎസ്സി നടത്തുക. റാങ്ക്ലിസ്റ്റിലെ ക്രമമനുസരിച്ചാണ് പിന്നീടുള്ള നിയമനം.
ലിസ്റ്റില്‍ കടന്നു കൂടുന്നതില്‍ അധികവും സെക്രട്ടേറിയറ്റിനു പുറത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ യുവാക്കളായ ജീവനക്കാരാകും. ഇതോടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ കടന്നുവരാനാകും.
കെഎഎസ് നടപ്പിലായാല്‍ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍മാരില്‍ അധികം പേര്‍ക്കും ഇതേ തസ്തികയില്‍ വിരമിക്കേണ്ടതായി വരും.
സ്ഥാനക്കയറ്റത്തിന് സെക്രട്ടേറിയറ്റ് ജിവനക്കാര്‍ക്ക് മുപ്പത് ശത്മാനം സംവരണം ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ സംവരണം വേണ്ട എന്ന നിലപാടിലാണ്.
സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍വ്വീസ് സംഘടനകള്‍ കെഎഎസിനെ സ്വാഗതം ചെയ്യുമ്പോള്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസ് സംഘടനകള്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് പിണറായി സര്‍ക്കാരിന്റെ നീക്കത്തോട് കടുത്ത അമര്‍ഷത്തിലാണ്.
മുഖ്യമന്ത്രി സര്‍വ്വീസ് സംഘടനകളുമായി നാളെ നടത്തുന്ന യോഗത്തിന് പ്രത്യേക അജണ്ട നിശ്ചയിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം നടത്തിയ സ്ഥലമാറ്റങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കെഎഎസ് ചര്‍ച്ച ചെയ്യുമെന്ന് സംഘടനകള്‍ അവകാശപ്പെടുന്നു.
സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് സര്‍വ്വീസ് സംഘടനാ പ്രതിനിധികളുടെ കൂടെ പോകണം. മുഖ്യമന്ത്രിയെ ഭയന്ന് തങ്ങളുടെ അഭിപ്രായം പറയാന്‍ സാധിച്ചെന്നും വരില്ല.
അതിനാല്‍ സെക്രട്ടേറിയറ്റിലെ സംഘടനാ നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: