തിരുവനന്തപുരം: സാങ്കേതികത്തികവുള്ള, രാജ്യത്തെ ഏറ്റവും ആധുനിക സേനയാക്കി കേരള പോലീസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന എത്തിക്കല്‍ ഹാക്കിങ് പരിശീലനത്തിന്റെയും പുതിയ ഓണ്‍ലൈന്‍ സംരംഭങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് ഫോണുകളുടേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗത്തില്‍ കേരളം രാജ്യത്തുമുന്നിലാണ്. ഈ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വന്നിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചാനിരക്ക് 2016 ല്‍ 60% ആണ്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, വ്യാജ അക്കൗണ്ടുകള്‍ വഴി പണംതട്ടല്‍, ലോട്ടറി തട്ടിപ്പുകള്‍ തുടങ്ങി നിരവധി പരാതികള്‍ ദിനംപ്രതി ഉണ്ടാകുന്നു.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതും സങ്കീര്‍ണ്ണവുമായ ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധാരണ പോലീസുദ്യോഗസ്ഥര്‍ക്ക് പ്രാപ്തിയോ, പരിശീലനമോ ഉണ്ടാകണമെന്നില്ല. സൈബര്‍ ഡോം എന്ന ആശയം ഇതിന് ഒരു പരിഹാരമാണ്. വിവിധ രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും പോലീസ് വകുപ്പുകള്‍ തമ്മിലും പോലീസും ഐടി അധിഷ്ഠിത സ്ഥാപനങ്ങളും തമ്മിലും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം ഇതിലൂടെ സാധ്യമാകും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള സോഷ്യല്‍ മീഡിയ ലാബ്, പുതിയ സൈബര്‍ ഡോം വെബ്സൈറ്റ്, കേരള പോലീസ് ട്രാഫിക് മൊബൈല്‍ ആപ്ലിക്കഷന്, പോലീസ് സര്ക്കുലറുകള്ക്കുളള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷത വഹിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുളള ആശംസ അര്‍പ്പിച്ചു. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: