ലിലെ: ബെൽജിയത്തിന്റെ കൊമ്പൊടിച്ച് യൂറോയിലെ നവാഗതരായ വെയ്ൽസ് സെമിയിൽ. ചരിത്രത്തിലാദ്യമായി യൂറോ കപ്പിൽ കളിക്കാനെത്തിയ വെയ്ൽസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫിഫ റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ചുവന്ന ചെകുത്താന്മാരെന്ന് അറിയപ്പെടുന്ന ബെൽജിയത്തെ തകർത്തെറിഞ്ഞത്. വെയ്ൽസിനായി ക്യാപ്റ്റൻ ആഷ്ലി വില്ല്യംസ്, റോബ്സൺ കാനു, സാം വോക്സ് എന്നിവർ ഗോളുകൾ നേടി. ബെൽജിയത്തിന്റെ ആശ്വാസം കണ്ടെത്തിയത് രഡ്ജ നൈൻഗോളൻ. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു വെയ്ൽസിന്റെ വണ്ടർ പ്രകടനം.
ഇതിനു മുമ്പ് 1958-ലെ സ്വീഡൻ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു വെയ്ൽസിന്റെ ഏറ്റവും മികച്ച നേട്ടം. അന്ന് ബ്രസീലിനോട് പരാജയപ്പെട്ട് അവർ പുറത്താവുകയും ചെയ്തു. ലോകകപ്പിൽ അതിനുശേഷമോ അതിനുമുമ്പോ വെയ്ൽസ് കളിച്ചിട്ടുമില്ല. പിന്നീട് ഇത്തവണത്തെ യൂറോയാണ് അവർ കളിക്കാനിറങ്ങിയ പ്രധാന ടൂർണമെന്റ്. ആദ്യ അവസരത്തിൽ തന്നെ അവർ ലോകകപ്പിലെ നേട്ടവും മറികടന്ന് അവസാന നാലിൽ ഇടംപിടിക്കാൻ കഴിഞ്ഞു. അരങ്ങേറ്റ ടൂർണമെന്റിൽ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും വെയ്ൽസ് സ്വന്തമാക്കി. 1992-ൽ ആദ്യമായി യൂറോ കപ്പ് കളിക്കാനെത്തിയ സ്വീഡനാണ് ഇതിന് മുമ്പ് ഈ ബഹുമതി നേടിയത്.
മികച്ച ഒത്തിണക്കവും ആസൂത്രണമികവും പ്രകടിപ്പിച്ചതാണ് വെയ്ൽസിന്റെ ഈ യൂറോകപ്പിലെ കുതിപ്പിന് പിന്നിൽ നിർണായകമായത്. ബെൽജിയത്തിന്റെ കരുത്തുറ്റ ആക്രമണങ്ങളെ നേരിടാനുള്ള കോൾമാന്റെ തന്ത്രങ്ങൾ മനോഹരമായി മൈതാനത്ത് നടപ്പാക്കാൻ കളിക്കാർക്ക് കഴിഞ്ഞതും ബെയ്ലിനും കൂട്ടർക്കും ഗുണകരമായി.
പോർച്ചുഗലാണ് സെമിയിൽ വെയ്ൽസിന്റെ എതിരാളികൾ. ഇതോടെ ഫുട്ബോൾ ലോകം കാത്തിരുന്ന സൂപ്പർതാര പോരാട്ടത്തിനും അരങ്ങൊരുങ്ങി. റയൽ മഡ്രിഡിന്റെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൽസിന്റെ ഗരെത് ബെയ്ൽ എന്നിവർ തമ്മിലുള്ള പോരാട്ടമായി സെമിഫൈനൽ. കളത്തിൽ വ്യക്തമായ ആധിപത്യം സൃഷ്ടിച്ച് മുന്നേറിയിട്ടും ഒരു ഗോളിൽ ഒതുങ്ങിയത് ബെൽജിയത്തിന്റെ ഭാഗ്യക്കേട് കൂടിയായിരുന്നു. അതേസമയം കിട്ടിയ അവസരങ്ങൾ മുതലാക്കി വെയ്ൽസ് ലക്ഷ്യം നേടുകയും ചെയ്തു.
കളിയിൽ പന്തടക്കത്തിൽ മികച്ചുനിന്നത് ബെൽജിയമായിരുന്നെങ്കിലും ഷോട്ടുകൾ പായിച്ചത് വെയ്ൽസ്. വെയ്ൽസ് 15 ഷോട്ടുകൾ പായിച്ചപ്പോൾ ബെൽജിയം 14. ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രമംനടത്തിയതും വെയ്ൽസ്. 7 തവണ അവർ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചപ്പോൾ ബെൽജിയം അഞ്ച് തവണ. വെയ്ൽസ് ഗോളി വെയ്ൻ ഹെന്നെസ്സിയുടെ മിന്നുന്ന പ്രകടനവും ബെൽജിയത്തെ ലക്ഷ്യം കാണുന്നതിൽ നിന്ന് പിന്നോട്ടടിച്ചു.
കളിയുടെ തുടക്കം മുതൽ എതിർ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച് ബെൽജിയം മികച്ച ഫുട്ബോൾ കാഴ്ചവെച്ചു. ഏഴാം മിനിറ്റിൽ അവർ മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ വെയ്ൽസ് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ മൂന്നു തവണയും അവർ ലക്ഷ്യം പിഴച്ചു. ക്യാപ്റ്റൻ ഈഡൻ ഹസാർഡ്, തോമസ് മുയിനെർ, യാനിക് കരാസ്കോ എന്നിവർക്കാണ് പിഴച്ചത്. ആദ്യം ഗോളിയും പിന്നീട് വെയ്ൽസ് പ്രതിരോധനിരയും അവർക്കുമുന്നിൽ വിലങ്ങുതടിയായി.
തുടർച്ചയായി നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിൽ 18-ാം മിനിറ്റിൽ ബെൽജിയം ലക്ഷ്യം കണ്ടു. ബോക്സിന് പുറത്തുനിന്ന് രഡ്ജ നൈൻഗോളൻ പായിച്ച ബുള്ളറ്റ് ലോങ്റേഞ്ചറാണ് മുഴുനീളെ പറന്ന വെയ്ൽസ് ഗോളിയുടെ വിരലുകളിൽ ചുംബിച്ച് വലയിൽ തുളച്ചുകയറിയത്. ഒരു ഗോളിന് പിന്നിലായതോടെ വെയ്ൽസ് താരങ്ങൾ അല്പം തളർന്നു. എന്നാൽ സാവധാനത്തിൽ ആരോൺ റംസിയും ബെയ്ലും കളംനിറയാൻ തുടങ്ങിയതോടെ ബെൽജിയം താരങ്ങൾ പലപ്പോഴും കാഴ്ചക്കാരായി. 26-ാം മിനിറ്റിൽ നീൽ ടെയ്ലറുടെ ഷോട്ട് ബെൽജിയം ഗോളി കുർട്ടോയിസ് രക്ഷപ്പെടുത്തി. വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു ഇത്.
30-ാം മിനിറ്റിൽ നായകൻ ആഷ്ലി വില്ല്യംസിലൂടെ സമനില നേടി. ആരോൺ റംസി എടുത്ത കോർണർ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയപ്പോൾ ഉയർന്നുചാടിയ വില്യംസ് എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഗോളിമാരുടെ ഗണത്തിൽപ്പെടുന്ന കുർട്ടോയിസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് മിനിറ്റിനുശേഷം ബെയ്ലിന്റെ ഷോട്ട് കുർട്ടോയിസ് രക്ഷപ്പെടുത്തി. സമനിലയിലായതോടെ ഇരു ടീമുകളും ഉണർന്നു കളിച്ചെങ്കിലും ആദ്യപകുതിയിൽ കൂടുതൽ ഗോളുകൾ പിറന്നില്ല.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് ആയപ്പോഴേക്കും മൂന്ന് അവസരങ്ങൾ ബെൽജിയം നഷ്ടപ്പെടുത്തി. റൊമേലു ലുകാകു, കെവിൻ ഡി ബ്രൂയൻ, ഈഡൻ ഹസാർഡ് എന്നിവരാണ് അവസരങ്ങൾ തുലച്ചത്. 55-ാം മിനിറ്റിൽ വെയ്ൽസ് ലീഡ് നേടി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത ആരോൺ റംസി റോബ്സൺ കാനുവിന് മറിച്ചുനൽകി.
ബെൽജിയം പ്രതിരോധനിരതാരങ്ങളെ വിദഗ്ദ്ധമായി വെട്ടിയൊഴിഞ്ഞ് കാനു പോസ്റ്റിനെ ലക്ഷ്യം വെച്ചപ്പോൾ കുർട്ടോയിസിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് സമനിലക്കായി ബെൽജിയം പൊരുതിക്കയറിയതോടെ അവർ പ്രതിരോധം മറന്നു. ഇതാണ് മൂന്നാം ഗോളിന് വഴിവച്ചത്. 85-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ക്രിസ് ഗുണ്ടർ ഉയർത്തിയ നൽകിയ പന്തിനെ ഒപ്പം ചാടിയ ബെൽജിയം പ്രതിരോധനിരക്കാരനെയും കബളിപ്പിച്ച് പകരക്കാരനായി കളത്തിലെത്തിയ ക്രിസ് വോഗ്സ് വലയിലെത്തിച്ചതോടെ ബെൽജിയത്തിന്റെ പരാജയം സമ്പൂർണ്ണം.
ബെൽജിയത്തിന് കിട്ടിയ അവസരങ്ങളിൽ പകുതി ഗോളാക്കി മാറ്റിയിരുന്നെങ്കിൽ മത്സരഫലം മാറിയേനെ. ദുർബലമായ പ്രതിരോധവും ഫിനിഷിങ് മറന്ന മുന്നേറ്റവും ഒറ്റക്ക് മാത്രം കളിക്കുന്ന മധ്യനിരയുംകൊണ്ട് ഒരു ടൂർണമെന്റിൽ ഏറെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് ബെൽജിയത്തിന്റെ സുവർണ തലമുറക്കിനി മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: