തിരുവനന്തപുരം: കടക്കെണിയിലാണ്ട കേരളത്തിന് ഇനികരകയറണമെങ്കില് എല്ലാ തരത്തിലും കേന്ദ്ര സഹായം കൂടിയേ തീരൂ. ഇക്കാര്യം പരോക്ഷമായെങ്കിലും വ്യക്തമാക്കുന്നതാണ് ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാക്കിയ ധവളപത്രം.
എടുക്കാവുന്ന വായ്പകളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഇനി വായ്പയെടുക്കുക അസാധ്യം. സംസ്ഥാന ട്രഷറിയിലാകട്ടെ ദൈനംദിന ചെലവുകള്‍ക്കു പോലും പണമില്ല. കടപ്പത്രങ്ങളുടെ പരിധിയും കഴിഞ്ഞു. ആകെയുള്ള പ്രതീക്ഷ കേന്ദ്രം നല്കുന്ന നികുതി വിഹിതത്തിലും പദ്ധതി വിഹിതത്തിലുമാണ്.
എന്നാല്‍ കേന്ദ്രവിഹിതം കൊണ്ട് സംസ്ഥാനത്തെ ദൈനംദിന ചെലവുകള്‍ നടന്നു പോകുമെന്നേയുള്ളൂ. കടം അപ്പോഴും ബാക്കി നില്ക്കും. കേരളത്തിന്റെ ആളോഹരി കടം ഇപ്പോള്‍ 50,000 രൂപയ്ക്കടുത്താണ്. മൊത്തം കടം ഒന്നരലക്ഷം കോടി കവിഞ്ഞു. ഈ കടം തീര്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ മുന്നില്‍ മാര്‍ഗങ്ങളൊന്നുമില്ല.
നികുതി പിരിവ് ഊര്ജിതപ്പെടുത്തിയാലും കടം തിരിച്ചടയ്ക്കാന്‍ കഴിയില്ല. നികുതി വര്‍ധിപ്പിക്കാനും സാധിക്കില്ല. നികുതിവര്‍ധന സംസ്ഥാനത്ത് അതിന്റെ ഏറ്റവും കൂടിയ തലത്തിലാണ് നില്‍ക്കുന്നത്.
പിന്നെ ആകെയുള്ള മാര്‍ഗം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിപ്പിക്കുക എന്നതാണ്. കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണമായതിനാല്‍ അതിന് ഒട്ടും സാധ്യതയില്ല. എന്നാല്‍ കേന്ദ്രം നികുതിവിഹിതം 25 ശതമാനമാക്കിയത് കേരളത്തിന് വലിയ നേട്ടമാണ്.
ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് നിതി ആയോഗ് നടപ്പാക്കിയതോടെ കേന്ദ്ര അവഗണനയെന്ന പതിവ് പരാതി ആവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം നിതി ആയോഗിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കൂടുതല്‍ വിപുലമായി. അര്‍ഹമായത് യഥാസമയം ലഭിച്ചില്ലെങ്കില്‍ ചോദിച്ചു വാങ്ങാന്‍ ഇന്ന് സംവിധാനമുണ്ട്. ഈ സാഹചര്യത്തില്‍ നികുതി വരുമാനത്തെ മാത്രം ആശ്രയിക്കാതെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് പുത്തന്‍ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ഐസക്ക് ലക്ഷ്യമിടുന്നത്.
അത്തരം മാര്‍ഗങ്ങള്‍ പിന്തുടരാന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി കൂടിയേ തീരൂ. അവിടെയാണ് തോമസ് ഐസക് പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുടെ അനുഭാവപൂര്‍ണമായ സമീപനം പ്രതീക്ഷിക്കുന്നത്.
സഹകരണബാങ്കുകള്‍ ഏകോപിപ്പിച്ച് സംസ്ഥാനസര്‍ക്കാരിന് കീഴില്‍ പൊതുബാങ്ക് രൂപീകരിച്ചാല്‍ അതിന്റെ പ്രവര്‍ത്തനം ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.
അതിന്റെ മാനദണ്ഡങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ബാങ്കിലേക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ച് എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ കനിയണം. പുതിയ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കണമെങ്കിലും കേന്ദ്രാനുമതി വേണം.
ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയുന്നത് ധനമന്ത്രി തോമസ് ഐസക്കിനു തന്നെയാണ്.
കേന്ദ്രത്തെ പിണക്കാതെ കഴിയുന്നത്ര സഹകരിച്ചു പോയാല്‍ തലവേദന കുറഞ്ഞിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. അതിനാലാണ് ധവളപത്രം സഭയുടെ മേശപ്പുറത്തു വച്ചശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജിഎസ്ടി ബില്ലിനെ ഐസക് അനുകൂലിച്ചത്. മാത്രമല്ല കേന്ദ്രസര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്താന്‍ ഐസക് മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതിസന്ധി കാലത്ത് കടം വാങ്ങിയും വികസനപദ്ധതികള്‍ക്കായി ചെലവഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കടം വാങ്ങുന്നത് പാപമല്ല. മറിച്ച് അത് ചെലവഴിക്കുന്നതിലാണ് പ്രശ്നം. വികസനപദ്ധതികള്ക്കായാല് കുഴപ്പമില്ല. പക്ഷേ ഖജനാവ് പൂട്ടാതിരിക്കാനും സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്ക്കുമായാല് കുഴപ്പമാണ്.
ഇങ്ങനെ കടം വാങ്ങുന്നതിനോട് മുന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കടുത്ത വിരോധമാണ് സ്വീകരിച്ചിരുന്നത്. കടം വാങ്ങുന്നത് വലതുനയമാണെന്നും മുതലാളിത്തത്തിന്റെ ഭാഗമാണെന്നുമാണ് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. പക്ഷേ ഐസക്കിന്റെ ശ്രമം ആ ഇടതുനയത്തെ അവഗണിച്ച് മുന്നോട്ടു പോകാനാണ്.
പാര്‍ട്ടിയില്‍ നിന്ന് ഇക്കാര്യങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്ന് ഐസക്കിന് അറിയാം. മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ഈ നയത്തിന് തടസ്സം നില്‍ക്കില്ല. കേന്ദ്രഘടകത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സംസ്ഥാനഘടകമാകയാല് എതിര്‍ക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഒതുക്കാനും കഴിയും. പിന്നെയുള്ളത് വി എസാണ്. അത് ഒതുക്കി മൂലയ്ക്കിരുത്തുന്നതില്‍ പിണറായിപക്ഷം പൂര്‍ണമായും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: