പാരീസ്: ഗോൾമഴകണ്ട പോരാട്ടത്തിനൊടുവിൽ ഐസ്ലൻഡിനെ കീഴടക്കി ആതിഥേയരായ ഫ്രാൻസ് യൂറോകപ്പിന്റെ സെമിയിൽ. ഇന്നലെ പുലർച്ചെ സമാപിച്ച പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഗ്രിസ്മാനും കൂട്ടരും ചരിത്രത്തിലാദ്യമായി ക്വാർട്ടർ കളിക്കാനെത്തിയ ഐസ്ലൻഡിനെ കീഴടക്കിയത്.
ഇതോടെ ഇൗ യൂറോകപ്പിൽ ഐസ്ലൻഡിന്റെ സ്വപ്നതുല്യമായ കുതിപ്പിനും വിരാമം. ഫ്രാൻസിന് വേണ്ടി ഒളിവർ ജിറൗഡ് രണ്ട് ഗോളുകളും പോൾ പോഗ്ബ, ദിമിത്ര പയറ്റ്, ഗ്രിസ്മാൻ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടപ്പോൾ സിഗ്പോഴ്സണും ബർനാസണും ഐസ്ലൻഡിനായി ഗോൾ നേടി. ഫ്രാൻസിന്റെ നാല് ഗോളുകളും ആദ്യപകുതിയിലായിരുന്നു. നേരത്തെ വമ്പന്മാരെ അട്ടിമറിച്ച് ക്വാർട്ടറിലെത്തിയ ഐസ്ലൻഡ് ക്വാർട്ടറിൽ വൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും തലയുയർത്തിതന്നെയാണ് ചാമ്പ്യൻഷിപ്പിനോട് വിടവാങ്ങുന്നത്. സെമിയിൽ നിലവിലെ ലോകചാമ്പ്യന്മാരായ ജർമ്മനിയാണ് ഫ്രാൻസിന്റെ എതിരാളികൾ. വ്യാഴാഴ്ച രാത്രി 12.30ന് മാഴ്സലെ സ്റ്റേഡിയത്തിൽ കിക്കോഫ്.
ടൂർണമെന്റിൽ ഇതുവരെ കണ്ട ഫ്രാൻസ് ആയിരുന്നില്ല ഇന്നലെ കളത്തിൽ. പന്ത് കയ്യിൽ വെച്ച് ലോങ് പാസിലൂടെ ആക്രമണം നടത്തുന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കിയപ്പോൾ ഐസ്ലൻഡിന് പലപ്പോഴും കാഴ്ചക്കാരാകാനായിരുന്നു വിധി.
ഒളിവർ ജിറൗഡിനെ സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് കോച്ച് ദിദിയർ ദഷാംപ്സ് ഫ്രഞ്ച് ടീമിനെ കൡക്കളത്തിൽ വിന്യസിപ്പിച്ചത്. സിസോകുവിനെയും പയെറ്റിനെയും ഇരുവിങുകളിൽ അണിനരത്തിയപ്പോൾ ഗ്രിസ്മാൻ മധ്യത്തിൽ കളിച്ചു.
ഇവർക്കും പ്രതിരോധനിരക്കു ഇടയിലായി പോൾ പോഗ്ബയും ബ്ലെയ് മാറ്റിയൂഡിയും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താൻ കഴിയാതെ വിഷമിച്ച പോഗ്ബ ഇന്നലെ മികച്ച ഫോമിലേക്കുയരുകയും കളംനിറഞ്ഞു കളിക്കുകയും ചെയ്തതും ഫ്രാൻസിന് ഗുണകരമായി. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആതിഥേയർ മുന്നിട്ടുനിൽക്കുകയും ചെയ്തു. കളംനിറഞ്ഞുകളിക്കുകയും സുന്ദരമായ ഒരു ഗോൾ നേടുകയും ചെയ്ത അന്റോണിയോ ഗ്രിസ്മൻ ആണ് മാൻ ഓഫ് ദി മാച്ച്.
എന്നാൽ ആദ്യ അവസരം ലഭിച്ചത് ഐസ്ലൻഡിന്. കളിയുടെ മൂന്നാം മിനിറ്റിൽ ഗുഡ്മുണ്ട്സണിന്റെ ക്രോസ് സ്വീകരിച്ച് ഗിൽഫി സിഗുഡ്സൺ പായിച്ച ഷോട്ട് ഫ്രാൻസ് ഗോളി രക്ഷപ്പെടുത്തി. 6-ാം മിനിറ്റിൽ സിസോകുവിന്റെ പാസ് പയറ്റ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഐസ്ലൻഡ് ഗോളി പന്ത് കയ്യിലൊതുക്കി. എന്നാൽ 12-ാംമിനിറ്റിൽ ഫ്രാൻസ് ഗോൾവർഷത്തിന് തുടക്കമിട്ടു. മൈതാനമധ്യത്തുനിന്ന് ബ്ലെയ്സ് മാറ്റിയൂഡി നീട്ടിനൽകിയ പാസ് ബോക്സിനുള്ളിൽ കയറിയ കാലിൽ കൊരുത്തശേഷം ഇടംകാലുകൊണ്ട് ജിറൗഡ് പായിച്ച ഷോട്ട് ഐസ്ലൻഡ് ഗോളി ഹാൽഡോഴ്സനെ മറികടന്ന് വലയിൽ.
പതിനെട്ടാം മിനിറ്റിൽ ഐസ്ലൻഡിന്റെ ജോൺഡാഡി ബോഡ്വാഴ്സണ് അവസരം ലഭിച്ചെങ്കിലും ഹെഡ്ഡർ ഫ്രാൻസ് ഗോളി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ ഫ്രാൻസ് ലീഡ് ഉയർത്തി. ഗ്രിസ്മാൻ എടുത്ത കോർണർ കിക്ക് പോഗ്ബ നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പിന്നീട് 42-ാം മിനിറ്റിലാണ് ഫ്രാൻസ് മൂന്നാം ഗോൾ നേടിയത്. ഗ്രിസ്മാൻ നൽകിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ദിമിത്ര പയറ്റ് പായിച്ച ഇടംകാലൻ ഷോട്ടാണ് വലയിൽ കയറിയത്. ചാമ്പ്യൻഷിപ്പിൽ പയറ്റിന്റെ മുന്നാം ഗോൾ.
മൂന്നുമിനിറ്റിനുശേഷം ഗ്രിസ്മാനും വല കുലുക്കിയതോടെ ആദ്യപകുതിയിൽ ഫ്രാൻസ് 4-0ന് മുന്നിൽ. ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു ഗ്രിസ്മാന്റെ ഗോൾ. പോഗ്ബ നൽകിയ ലോങ് പാസ് ഗ്രിസ്മാന്റെ കാലുകളെ കണക്കാക്കിയാണ് എത്തിയത്. അതോടെ പന്തുമായി നാല് ഐസ്ലൻഡ് താരങ്ങൾക്കിടയിലൂടെ കുതിച്ചുകയറിയ ഗ്രിസ്മാൻ അഡ്വാൻഡ് ചെയ്ത് നിന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ചാമ്പ്യൻഷിപ്പിലെ നൂറാം ഗോളായി ഇത്. ടൂർണമെന്റിൽ ഗ്രിസ്മാന്റെ നാലാമത്തെയും.
രണ്ടാം പകുതിയിൽ ഐസ്ലൻഡ് ഗോൾ മടക്കാനായി മികച്ച പോരാട്ടം നടത്തി. 56-ാം മിനിറ്റിൽ അതിന് ഫലം ലഭിച്ചു. മനോഹരമായ പരസ്പരമുള്ള പാസ്സിങ്ങിന് ശേഷം സിഗുഡ്സൺ ബോക്സിലേക്ക് നൽകിയ പന്തിൽ സിഗ്പോഴ്സണ് ഒന്നു കാലുവെക്കുകയേ വേണ്ടിവന്നുള്ളൂ. തൊട്ടടുത്ത മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് പോൾ പോഗ്ബ പായിച്ച ഷോട്ട് ഐസ്ലൻഡ് ഗോളി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ഫ്രാൻസ് അഞ്ചാമതും ലക്ഷ്യം കണ്ടു.
ദിമിത്രി പയറ്റിന്റെ ക്രോസ് ഹെഡ്ഡറിലൂടെ ജിറൗഡ് വലയിലെത്തിക്കുകയായിരുന്നു. ജിറൗഡിന്റെ മത്സരത്തിലെ രണ്ടാമത്തെയും ടൂർണമെന്റിലെ മൂന്നാമത്തെയും ഗോൾ. 63-ാം മിനിറ്റിൽ ഐസ്ലൻഡിന് ഗോൾ മടക്കാൻ ഒരു അവസരം ലഭിച്ചു. എന്നാൽ ക്ലോസ് റേഞ്ചിൽ നിന്ന് ഇൻഗാസൺ ഉതിർത്ത ഹെഡ്ഡർ ഫ്രഞ്ച് ഗോളി കുത്തിയകറ്റി. 84-ാം മിനിറ്റിൽ ഐസ്ലൻഡ് ഒരു ഗോൾ കൂടി മടക്കി. സ്കുലാസൺ ബോക്സിന്റെ സൈഡിൽ നിന്ന് നൽകിയ ക്രോസ് മാർക്ക് ചെയ്യാതെ നിന്നിരുന്ന ബർനാസൺ ഹെഡ്ഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.
അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും ചില അവസരങ്ങൾ കൂടി ലഭിച്ചെങ്കിലും അവയെല്ലാം പാഴായതോടെ വിജയം ഫ്രാൻസിന് സ്വന്തം. ഒപ്പം ഐസ്ലൻഡിനെതിരെ അപരാജിതരെന്ന റെക്കോർഡ് നിലനിർത്താനും അവർക്കായി. 12 മത്സരങ്ങൾ കളിച്ചതിൽ ഒമ്പതെണ്ണത്തിലും വിജയം നേടിയപ്പോൾ മൂന്നെണ്ണം സമനിലയിൽ. ഒപ്പം യൂറോകപ്പിന്റെ ചരിത്രത്തിൽ ആദ്യപകുതിയിൽ നാല് ഗോളുകൾ നേടുന്ന ആദ്യ ടീമെന്ന ബഹുമതിയും അവർക്ക് സ്വന്തം. മേജർ ടൂർണമെന്റുകളിൽ കളിച്ച അവസാന 17 കളികളിലും പരാജയപ്പെട്ടില്ലെന്ന പേരും അവർക്ക് സ്വന്തം. 15 എണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിയിൽ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: