ലിയോൺ: കാൽപ്പന്തുകളിയിൽ യൂറോപ്പിലെ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താൻ ഇനി മൂന്ന് പോരാട്ടങ്ങൾ മാത്രം. ഇതിൽ ആദ്യത്തേത് ഇന്ന് രാത്രി 12.30ന്. പോർച്ചുഗലും വെയ്ൽസും തമ്മിലുള്ള ഹൈ വോൾട്ട് പോരാട്ടത്തിനാണ് ഇന്ന് പാർക്ക് ഒളിമ്പിക് ലിയോന്നൈസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ലോക ഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ മുഖാമുഖം വരുന്ന മത്സരമെന്ന പ്രത്യേകതയും ഈ കളിക്ക്. റയൽ മാഡ്രിഡിലെ കൂട്ടുകാരായ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയും വെയ്ൽസിന്റെ ഗരെത്ത് ബെയ്ലുമാണ് ഇന്നത്തെ ഹൈവോൾട്ട് പോരാട്ടത്തിന്റെ അമരക്കാർ. എന്തായാലും ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് നടക്കുക.
അതേസമയം ചില പ്രമുഖരുടെ അഭാവം ഇന്നത്തെ മത്സരത്തിൽ നിഴലിക്കും. വെയ്ൽസിന്റെ മധ്യനിരയിലെ സൂപ്പർതാരം ആരോൺ റംസി, പ്രതിരോധത്തിലെ കരുത്തൻ ബെൻ ഡേവിസ് എന്നിാവർ ഇന്നത്തെ നിർണായക പോരാട്ടത്തിൽ കളത്തിലിറങ്ങില്ല. രണ്ട് മഞ്ഞക്കാർഡുകൾ കണ്ടതിനാൽ ഇരുവരും സസ്പെൻഷനിലാണ്. റാംബോ എന്നുവിളിക്കുന്ന ആരോൺ റംസിയുടെ അഭാവം വെയ്ൽസ് നിരയിൽ നികത്താൻ കഴിയാത്ത നഷ്ടമാണ്. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ടീമിനെ ജയത്തിലേക്ക് നയിച്ചതിൽ റംസിക്ക് മുഖ്യ പങ്കുണ്ട്. ടൂർണമെന്റിൽ ഇതുവരെ മികച്ചഫോമിലാണ് ആഴ്സനൽ പ്ലേമേക്കറായ റാംസി. പ്രതിരോധത്തിലെ ബെൻ ഡേവിസില്ലാത്തതും ടീമിന്റെ ശക്തി കുറയ്ക്കാനാണ് സാധ്യത.
അതേപോലെ പോർച്ചുഗൽ മധ്യനിരയിലെ കരുത്തൻ വില്യം കാർവാലോയും സസ്പെൻഷൻ കാരണം ഇന്ന് കളത്തിലിറങ്ങില്ല. പോളണ്ടിനെതിരായ മത്സരത്തിലും മഞ്ഞക്കാർഡ് കണ്ടതോടെയാണ് പോർച്ചുഗൽ നിരയിലെ കരുത്തനായ വില്യം കാർവാലോയ്ക്ക് വെയ്ൽസിനെതിരെയുള്ള സെമി നഷ്ടപ്പെടുന്നത്. പ്രതിരോധനിരയിലെ കരുത്തനായ പെപ്പെയുടെ കാര്യം സംശയത്തിലാണ്. പരിക്കാണ് പ്രശ്നം.
യൂറോ കപ്പിൽ ചരിത്രത്തിലാദ്യമായി കളിക്കാനെത്തി സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചവരാണ് വെയ്ൽസ്. 1982-ൽ സ്വീഡനുശേഷം അരങ്ങേറ്റ ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയ ആദ്യ ടീമാണ് വെയ്ൽസ്. ഇനി അവരുടെ ലക്ഷ്യം പോർച്ചുഗലിനെയും കീഴടക്കി ഫൈനൽ പ്രവേശം. പോർച്ചുഗലിനെ അപേക്ഷിച്ച് മിന്നുന്ന പ്രകടനമാണ് ബെയ്ലും കൂട്ടരും ചാമ്പ്യൻഷിപ്പിൽ ഇതുവരെ നടത്തിയിട്ടുള്ളത്.
ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും പ്രീ ക്വാർട്ടറിൽ വടക്കൻ അയർലൻഡിനെ 1-0നും ക്വാർട്ടർ ഫൈനലിൽ ഫിഫ റാങ്കിങിലെ രണ്ടാം സ്ഥാനക്കാരും സൂപ്പർ താരങ്ങളുമടങ്ങിയ ബെൽജിയത്തെ 3-1നും തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം അവരുടെ കരുത്ത് കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. അതും ഒരു ഗോളിന് പിന്നിട്ടുന്നശേഷമായിരുന്നു ബെൽജിയത്തെ തകർത്തത്.
ടൂർണമെന്റിൽ കളിച്ച അഞ്ച് കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ വെയ്ൽസ് നാലെണ്ണം വഴങ്ങി. മൂന്ന് ഗോളുകളുമായി മികച്ച ഫോമിലുള്ള ഗരെത്ത് ബെയ്ൽ തന്നെയാണ് അവരുടെ കുന്തമുന. അതിവേഗവും അസാമാന്യമായ ഡ്രിബ്ലിങ് പാടവവും ലക്ഷ്യം തെറ്റാതെ നിറയൊഴിക്കാനുള്ള കഴിവും ബെയ്ലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. സ്വന്തം പകുതിയിലേക്ക് ഇറങ്ങി പന്തുമായി കുതിച്ചുകയറുന്ന ബെയ്ലിനൊപ്പം കഴിഞ്ഞ മത്സരത്തിൽ വണ്ടർ ഗോൾ നേടിയ റോബ്സൺ കാനുവായിരിക്കും ആദ്യ ഇലവനിൽ.
പകരക്കാരനായി സാം വോക്സും. റംസിയുടെ അസാന്നിധ്യത്തിൽ മധ്യനിരയിൽ ജോ അലൻ, ജോ ലെഡ്ലിക്കുമൊപ്പം ഡേവിഡ് എഡ്വേർഡ്സാകും ഇറങ്ങുക. മധ്യനിരക്കും സ്ട്രൈക്കർമാർക്കും ഇടയിലായി ഇടതുവലതു വിംഗുകളിൽ ക്രിസ് ഗുൻടറും നീൽ ടെയ്ലറും. പ്രതിരോധത്തിലെ കരുത്തൻ നായകൻ ആഷ്ലി വില്യംസ് തന്നെ. ഒപ്പം ജെയിംസ് ചെസ്റ്റർ, ബെൻ ഡേവിസ് എന്നിവരും ഇറങ്ങാനാണ് സാധ്യത. 5-3-2 ശൈലിയിലോ 3-5-2 ശൈലിയിലോ ആയിരിക്കും വെയ്ൽസ് കളത്തിലിറങ്ങുക.
മറുവശത്ത് പറങ്കികളും തികഞ്ഞ ആത്മവിശ്വാസത്തിൽ. ഗ്രൂപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാതെ നോക്കൗട്ട് റൗണ്ടിലെത്തിയ പോർച്ചുഗൽ അധികസമയത്തേക്ക് നീണ്ട പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ 1-0ന് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ എതിരാളികളായി എത്തിയത് പോളണ്ട്. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പോളിഷ് പോരാളികളെ മറികടന്ന് സെമിയിൽ.
അഞ്ച് യൂറോകപ്പിന്റെ ചരിത്രത്തിനിടെ നാലാം തവണയാണ് പറങ്കികൾ സെമിയിൽ എത്തുന്നത്. സൂപ്പർതാരം റൊണാൾഡോ തന്നെയാണ് അവരുടെ കുന്തമുന. ഒപ്പം സ്ട്രൈക്കറായി നാനിയും. എന്നാൽ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതൊഴിച്ചാൽ ക്രിസ്റ്റിയാനോ മികച്ച പ്രകടനം നടത്തുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെതിരെ സമനില ഗോൾ നേടിയ കൗമാര താരം റെനാറ്റോ സഞ്ചസും അരങ്ങുതകർക്കാനിറങ്ങുമ്പോൾ വെയ്ൽസ് പ്രതിരോധത്തിന് പണിയേറും.
പെപ്പെ കളിക്കാനിറങ്ങിയില്ലെങ്കിൽ റിക്കാർഡോ കാർവാലോ, ബ്രൂണോ ആൽവസ്, ജോസെ ഫോൺടെ, എലിസ്യൂ, സെഡ്രിക് സോറസ് എന്നിവർക്കായിരിക്കും ബെയ്ലിനെയും കൂട്ടരെയും തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്തം. മധ്യനിരയിൽ കളിമെനയാൻ ജാവോ മരിയോ, റെനാറ്റോ സാഞ്ചസ്, അഡ്രിയാൻ സിൽവ എന്നിവരും ഇറങ്ങുമ്പോൾ പോരാട്ടം തുല്യശക്തികളുടേതാകും.
ഇരുടീമുകളും രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്.
മുൻപ് മൂന്നുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടിൽ വിജയം പറങ്കികൾക്ക്. ഒരെണ്ണം വെയ്ൽസിനും സ്വന്തം. എന്തായാലും തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ട് പോർച്ചുഗലും എതിരാളികളെ അട്ടിമറിച്ചേ അടങ്ങൂ എന്ന വാശിയിൽ വെയ്ൽസും ഇറങ്ങുമ്പോൾ തീ പാറും പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: