ലിയോൺ: 1992ൽ ഡെൻമാർക്കും 2004 ഗ്രീസും നടത്തിയ സ്വപ്ന സമാനമായ തേരോട്ടം തുടരാമെന്ന വെയ്ൽസിന്റെ മോഹം പറങ്കിപ്പടയ്ക്കു മുന്നിൽ വീണുടഞ്ഞു. പറങ്കികളുടെ കപ്പിത്താൻ യഥാർത്ഥ ഹീറോയായപ്പോൾ വെയ്ൽസ് ആയുധം വച്ച് കീഴടങ്ങിയത് മടക്കമില്ലാത്ത രണ്ടു ഗോളിന്.
2004നു ശേഷമുള്ള ആദ്യ യൂറോ കപ്പ് ഫൈനലിലേക്ക് പോർച്ചുഗലിനെ കൈപ്പിടിച്ചുയർത്തി നാ യകൻ ക്രിസ്റ്റ്യാനൊ റൊണാൾഡൊ. ഒരു ഗോൾ നേടുകയും നാനി നേടിയ രണ്ടാമത്തേതിന് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനൊ നിർണായക മത്സരങ്ങളിൽ തന്റെ വില ഒരിക്കൽ കൂടി തെളിയിച്ചു. റയലിനെ കൂട്ടുകാരുടെ പോരാട്ടമെന്ന പേരിൽ പ്രസിദ്ധമായ മത്സരത്തിൽ ഗരത് ബെയ്ലിന് മടക്കം, ഒപ്പം വെയ്ൽസിനും. ആദ്യ അങ്കത്തിൽ തന്നെ സെമി വരെയെത്തിയെന്ന അഭിമാനത്തോടെ. ഈ യൂറോ കപ്പിൽ പോർച്ചുഗൽ നിശ്ചിത സമയത്ത് ജയിക്കുന്ന ആദ്യ മത്സരം കൂടിയായി സെമി. ഫെർണാണ്ടോ സാന്റസിനു കീഴിൽ തുടരെ 13 വിജയങ്ങളായി ടീമിന്.
ക്രിസ്റ്റ്യാനൊയും ബെയ്ലും ബൂട്ടണിഞ്ഞെങ്കിലും അതിന്റെ ആവേശമൊന്നുമുണ്ടായില്ല മത്സരത്തിന്. കരുതലോടെയാണ് ഇരു ടീമുകളും പന്തു തട്ടിയത്. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ തുടങ്ങിയ പറങ്കികളെ പിന്നീട് വെയ്ൽസ് പിന്നിലാക്കി. ഈ യുറോ കപ്പിൽ മുന്നേറ്റത്തിന് ചുക്കാൻപിടിച്ച ആഴ്സണൽ മധ്യനിരക്കാരൻ ആരോൺ റംസേയുടെ അഭാവം വെയ്ൽസിനെ വലച്ചു. എങ്കിലും ബെയ്ലിന്റെ നേതൃത്വത്തിൽ അവർ ആക്രമണം കടുപ്പിച്ചു. ഇടയ്ക്കിടെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ച ബെയ്ലിന്റെ ഒറ്റയാൻ മുന്നേറ്റങ്ങളും, പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ഷോട്ടുകളും ആരാധകരെ കൊതിപ്പിച്ചു. ഈ ഘട്ടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതും വെയ്ൽസിന്. ഇടയ്ക്കിടെ പോർച്ചുഗലും തിരിച്ചടിച്ചു. എങ്കിലും ആർക്കും ലക്ഷ്യത്തിലെത്താനായില്ല. ഒഴിഞ്ഞ വലയുമായി ഇടവേളയിലേക്ക്.
തിരികെയെത്തിയപ്പോൾ കണിശത കൂടുതൽ പ്രകടിപ്പിച്ചത് പറങ്കികൾ. മൂന്നു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് അവർ മത്സരം കൈപ്പിടിയിലുമാക്കി. 50ാം മിനിറ്റിൽ ആദ്യ ഗോൾ. ക്രിസ്റ്റ്യാനൊ സ്കോറർ. ഇടതു പാർശ്വത്തിൽനിന്ന് റാഫേൽ ഗ്വരെയ്റോ ഉയർത്തി നൽകിയ പന്തിൽ ക്രിസ്റ്റ്യാനൊയുടെ തുളയ്ക്കുന്ന ഹെഡ്ഡർ ഗോളിയെ മറികടന്ന് വലയിൽ. (1-0). ടൂർണമെന്റിൽ സൂപ്പർ താരത്തിന്റെ മൂന്നാം ഗോൾ. ആദ്യ ഗോളിന്റെ ആഘോഷമടങ്ങും മുൻപേ രണ്ടാം വട്ടവും വെയ്ൽസ് വലയിൽ പന്തെത്തി. ഇത്തവണ ഗോളിലേക്കു നയിച്ചത് ക്രിസ്റ്റ്യാനൊ. വെയ്ൽസ് ബോക്സിന് തൊട്ടു പുറത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി താ രം നൽകിയ പന്ത് പ്രതിരോധത്തിനിടയിൽ നിന്നിരുന്ന നാനി വലയുടെ വലതു മൂലയിലേക്ക് തിരിച്ചുവിട്ടു. ഇടതു ഭാഗത്തേക്കെന്നു കരുതി അങ്ങോട്ടു നീങ്ങിയ ഗോളിയെ കബളിപ്പിച്ചു (2-0).
മറുപടി നൽകാൻ വെയ്ൽസും വീണ്ടും ലക്ഷ്യം കാണാൻ പോർച്ചുഗലും കുതിച്ചതോടെ അവസരങ്ങൾ തേടിയെത്തി. എന്നാൽ, അതൊന്നും ലക്ഷ്യത്തിലെത്താതായതോടെ പറങ്കികൾക്ക് വീണ്ടുമൊരു ഫൈനൽ. മത്സരത്തിൽ ക്രിസ്റ്റ്യാനൊയ്ക്കും ബെയ്ലിനും മഞ്ഞക്കാർഡും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: