കാസര്‍കോട്: തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്ന് കാണാതായ ആറു പേര് ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഒരു മാസത്തിനിടയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ട് കുടുംബങ്ങളിലെ ആറ് അംഗങ്ങളെ കാണാതായത്. തീര്ത്ഥാടനത്തിനെന്നു പറഞ്ഞാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ഉന്നത വിദ്യാസമ്പന്നരാണ് ഇവരില്‍ പലരുമെന്നാണ് സൂചന. പോലീസധികൃതര്‍ ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിയ്ക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
തൃക്കരിപ്പൂരിനും സമീപ പ്രദേശങ്ങളിലും നിന്നുള്ളവരാണ് കാണാതായവരില്‍ ഏറെപ്പേരും. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍. വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമായ സംഭവങ്ങളുണ്ട്. 2012 സെപ്റ്റംബര്‍ 12ന് കുമ്പള കാസര്‍കോട് സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ കൂറ്റന്‍ കല്ലിട്ടും 22ന് മഞ്ചേശ്വരത്തിനും ഉപ്പളയ്ക്കുമിടയില്‍ മൈല്‍ കുറ്റി ഉപയോഗിച്ചും ട്രെയിന്‍ അട്ടിമറിശ്രമം നടന്നു. രണ്ടു കേസും ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സുരക്ഷാ എജന്‍സികള്‍ അന്വേഷിക്കുകയാണ്.
തീവ്രവാദ ഗ്രൂപ്പുകള്‍ ജില്ലയില്‍ വേരുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി നാളുകള്‍ക്ക് മുമ്പ് തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ കുറച്ച് കാലങ്ങളായി ജില്ലയില്‍ നടന്ന് വരുന്നുണ്ട്. ഇവയ്ക്ക് പിന്നില്‍ ജില്ലയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു.
അതിനിടെ പതിനാറിലേറെപ്പേരെയാണ് കാസര്‍കോട്ടു നിന്ന് കാണാതായതെന്ന് ഒരു ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസമായി ഇവരെ കാണാനില്ല. ഇവര്‍ സിറിയയിലോ ഇറാഖിലോ പോയി ഐഎസില്‍ ചേര്‍ന്നുവെന്നാണ് ബന്ധുക്കളുടെ ആശങ്ക. കാണാതായവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. തങ്ങള്‍ അന്തിമ ലക്ഷ്യത്തില്‍ എത്തിയതായി ഇവരില്‍ ഒരാള്‍ വാട്ട്സാപ്പില്‍ സന്ദേശമയച്ചതായി ബന്ധു പറഞ്ഞു.
കാണാതായ ചിലരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വൈകാതെ യുവാക്കള്‍ തിരികെ എത്തുമെന്ന് ബന്ധുക്കള്‍ കരുതിയെങ്കിലും പിന്നീട് സര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നുവെന്ന് കാസര്‍ഗോഡ് എംപി പി.കരുണാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: