ശ്രീരാമന് ഹനുമാനെ വിളിച്ച് ”അങ്ങ് വേഗത്തില്‍ അയോദ്ധ്യയിലേക്ക് പോകുക. പോകുന്ന വഴി ശ്രൃംഗവേരപുരത്തിലെത്തി ഗുഹനോട് എന്റെ വിശേഷങ്ങള്‍ അറിയിക്കുക. അതിനുശേഷം നന്ദിഗ്രാമത്തിലെത്തി ഞാന്‍ സീതയും ലക്ഷ്മണനുമൊത്ത് വരുന്നതായി ഭരതനെ അറിയിക്കുക. സീതാപഹരണം മുതല്‍ ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിവരിക്കുക.
ഭരതന്റെ പ്രതികരണവും ചേഷ്ടകളും വേഗത്തില്‍ തിരിച്ചുവന്ന് അറിയിക്കുകയും വേണം .” ഹനുമാന് മനുഷ്യവേഷത്തില്‍ അയോദ്ധ്യയിലേക്ക് പറന്നു. ഗുഹനോട് രാമന് വരുന്നവിവരം അറിയിച്ചു. അതുകഴിഞ്ഞ് അയോദ്ധ്യയിലേക്കുപോയി. നഗരത്തില്‍ നിന്നും ഒരു വിളിപ്പാട് ദൂരത്തില്‍ നന്ദിഗ്രാമത്തില്‍ അത്യന്തം മെലിഞ്ഞ് മരവുരിയും മാന്തോലും ജടയും ധരിച്ച് ആശ്രമത്തില്‍ വസിക്കുന്ന ഭരതനെ കണ്ടു.
സദാ രാമനെത്തന്നെ ചിന്തിച്ച് രാമന്റെ പാദുകങ്ങളും മുന്നില്‍വച്ച് രാജ്യഭരണം നടത്തുന്നു. മന്ത്രിമാരെല്ലാം കാഷായവസ്ത്രം ധരിച്ചിരിക്കുന്നു. മനുഷ്യവേഷത്തിലെത്തിയ ശ്രീഹനുമാന് ഭരതനെ സമീപിച്ച് ശ്രീരാമന്റെ കുശലാനേ്വഷണം അറിയിച്ചു.
”ഹേ ഭരതാ, ദണ്ഡകാരണ്യവാസിയും തനോനിഷ്ഠനുമായ ഭഗവാന് രാമന്റെ ചിന്തയില്‍ മുഴുകിക്കഴിഞ്ഞ അങ്ങയോട് കാകുത്സ്ഥനന്ദനായ രാമന് കുശലം പറഞ്ഞയച്ചിരിക്കുന്നു. അങ്ങ് ഇനി ദാരുണമായ ദുഃഖം കൈവിടുക. അങ്ങ് നാളെ പൂയം നക്ഷത്രത്തില്‍ ശ്രീരാമചന്ദ്രനെകാണും.
ലക്ഷ്മണന്, സീത, രാക്ഷസരാജാവായ വിഭീഷണന്, വാനരരാജാവായ സുഗ്രീവന് ഇങ്ങനെ അനേകംപേര്‍ രാമചന്ദ്രനെ അനുഗമിക്കുന്നുണ്ട്.” ഇതുകേട്ടയുടനെ ഹര്‍ഷപുളകിതനായ ഭരതന് മൂര്‍ച്ഛിച്ചുവീണു. പിന്നെ എണീറ്റ് ഹനുമാനെ ആലിംഗനം ചെയ്തു. എന്നിട്ടു ചോദിച്ചു. ”സോദരാ, ഈ വാര്‍ത്തയുമായി ഇവിടെവന്ന നിങ്ങള്‍ ദേവനോ മനുഷ്യനോ? ഈ പ്രിയവാര്‍ത്ത കേള്‍പ്പിച്ചതിനു പ്രതിഫലമായി ഞാന്‍ നിങ്ങള്‍ക്ക് ലക്ഷം ഗോക്കളും നൂറുഗ്രാമങ്ങളും സമസ്ത ആഭരണങ്ങളും പതിനാറ് കന്യകമാരെയും നല്‍കുന്നതാണ്.
വനവാസത്തിനുപോയശേഷം ഇന്നാണ് ഞാന്‍ പ്രഭുവിന്റെ വാര്‍ത്ത കേള്‍ക്കുന്നത്. നടന്ന കഥയെല്ലാം എന്നോടു വിശദമായി പറയുക”
അതുവരെ നടന്ന കഥയെല്ലാം ഹനുമാന് ഭരതനോട് വിശദമായി പറഞ്ഞു. താന്‍ സുഗ്രീവന്റെ മന്ത്രിയും ശ്രീരാമന്റെ ദൂതനായ ഹനുമാനാണെന്നും വെളിപ്പെടുത്തി. പരമാഹ്ലാദത്തോടെ ഭരതന് ശത്രുഘ്നനെ വിളിച്ചുപറഞ്ഞു. ”ഹേ രഘുനന്ദന, നഗരത്തിലുള്ള സര്‍വദേവന്മാര്‍ക്കും പണ്ഡിതന്മാര്ക്കും പൂജയും സല്ക്കാരകര്മ്മങ്ങളും ചെയ്യുക.
സൂതന്മാര് വൈതാളികന്മാര്, സ്തുതിപാഠകര്‍ എന്നിവര്‍ നൂറുകണക്കിനു സംഘമായി തയ്യാറാകട്ടെ. രാജമഹിളകള്, മന്ത്രിമാര്‍, ആനകള്‍, കുതിരകള്‍, കാലാളുകള്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം വരട്ടെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: