‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’. ഡോ.തോമസ് ഐസക് അവതരിപ്പിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യബജറ്റിനെ ഒറ്റനോട്ടത്തില്‍ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. സാമ്പത്തിക മാനേജ്മെന്റ് വിദഗ്ദ്ധന് എന്ന ആലഭാരം തോമസ് ഐസക്കിന് അഴിച്ചുവെക്കാം. അത് അദ്ദേഹത്തിന് ഇനി ചേരുകയില്ല.
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍പോലും 45,000ത്തോളം രൂപ കടക്കാരനാകുന്ന ഒരു നാടിന്റെ ഖജനാവ് സൂക്ഷിപ്പുകാരനില്‍നിന്ന് നടപ്പാക്കാനാകാത്ത സ്വപ്നങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. മറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആസൂത്രണമാണ്. നിലയില്ലാക്കയത്തില്‍നിന്ന് കരകയറാനുള്ള ഉപായമാണ് വേണ്ടിയിരുന്നത്. അത് മാത്രമാണ് ഐസക്കിന്റെ ആറാമത്തെ ബജറ്റില്‍ ഇല്ലാത്തതും. അങ്ങനെ നോക്കുമ്പോള്‍ അപ്രായോഗികമായ ഒരു ബജറ്റാണ് ഡോ. ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പറയേണ്ടിവരും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തോമസ് ഐസക് തന്നെ അവതരിപ്പിച്ച ധവളപത്ര പ്രകാരം ഒരു ലക്ഷത്തി അമ്പതിനായിരം കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടം. ഇത്തവണത്തെ റവന്യൂ കമ്മിയാകട്ടെ 13,066 കോടിയും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇത് 20,000 കോടിയില്‍ എത്തുമെന്ന് ഐസക് തന്നെ സമ്മതിക്കുന്നുണ്ട്. 2017-18 ആകുമ്പോഴേക്കും റവന്യൂ കമ്മി പൂജ്യത്തിലെത്തിക്കണമെന്ന് കേന്ദ്ര ധനകമ്മീഷന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണിത്. അതായത് സമീപ ഭാവിയില്‍ പോലും ഇത് സാധിക്കില്ലായെന്ന് വ്യക്തം.
ഈ സാഹചര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് തോമസ് ഐസക്കില്‍നിന്ന് നാമെല്ലാം പ്രതീക്ഷിച്ചത്. എന്നാല്‍ നടപ്പാകില്ലെന്ന് ഉറപ്പുള്ള പദ്ധതികള്‍ കുത്തിനിറച്ച് കയ്യടി നേടാനാണ് ഐസക് ശ്രമിച്ചത്. നിത്യച്ചെലവിനായി കടം വാങ്ങാന്‍ പ്രത്യേക പദ്ധതിതന്നെ നടപ്പാക്കുമെന്നാണ് ഐസക്കിന്റെ പ്രഖ്യാപനം. കേരളത്തെ കുത്തുപാളയെടുപ്പിച്ചതിന് മാപ്പ് പറയാതെ വീണ്ടും കടം വാങ്ങുമെന്ന് പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അവശേഷിക്കുന്ന എട്ട് മാസം കൊണ്ട് 805 കോടി രൂപയുടെ അധിക നികുതി വരുമാനമാണ് ഐസക് വിഭാവനം ചെയ്യുന്നത്. ഇതിനായി സാധാരണക്കാരന്റെ നട്ടല്ലൊടിക്കാനാണ് ഐസക് തീരുമാനിച്ചത്.
നിത്യോപയോഗ സാധനങ്ങളായ ഗോതമ്പ്, അരി, വെളിച്ചെണ്ണ, തുണി, അലക്ക് സോപ്പ് ഇവക്ക് നികുതി കൂട്ടാനാണ് ശുപാര്‍ശ. അതേസമയം, ആഡംബര ഹോട്ടലുകള്‍ക്ക് നികുതി കുറച്ച് കൊടുക്കാന്‍ ഐസക് മറക്കുന്നുമില്ല. ബ്രാന്റഡ് റെസ്റ്റോറന്റുകളിലെ ബര്‍ഗര്‍, പിസ എന്നിവയ്ക്ക് നികുതി കൂട്ടിയതില്‍നിന്ന് എത്രമാത്രം അധിക വരുമാനമാണ് കിട്ടുക എന്ന് ഐസക് വ്യക്തമാക്കണം. ഇതിനുപുറമേയാണ് ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടിയത്. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് അറിയാത്തയാളല്ല തോമസ് ഐസക്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് ചരക്ക് നീക്കത്തിലുണ്ടാകുന്ന അധിക ചെലവ് വരുത്തുന്ന നഷ്ടം ഭീമമായിരിക്കും.
അഞ്ച് വര്‍ഷത്തേക്ക് വില കൂട്ടില്ലെന്ന് പ്രഖ്യാപിച്ച ഭരണത്തിലെത്തിയവരാണ് ഇപ്പോള്‍ പരോക്ഷ മാര്‍ഗ്ഗത്തിലൂടെ വിലക്കയറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. അധിക വരുമാനത്തിന് തോമസ് ഐസക് കണ്ടെത്തിയ മറ്റൊരു മാര്‍ഗ്ഗം മുദ്രപത്രങ്ങള്‍ക്ക് മൂന്നുശതമാനം അധികനികുതി ഏര്‍പ്പെടുത്തിയതാണ്. ഇതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്താനോ വിപണിയില്‍ ഇടപെടാനോ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയോ പരമ്പരാഗത മേഖലയേയോ സംരക്ഷിക്കാന്‍ ബജറ്റില്‍ പദ്ധതികള്‍ ഒന്നുമില്ല. ഇത് ഇടതു മുന്നണിയുടെ കപടതയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ രക്ഷക്കായി എന്ത് പദ്ധതിയാണ് ബജറ്റില്‍ ഉള്ളത്? 1000 സിഎന്‍ജി ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടുമോ എന്ന് മന്ത്രി വ്യക്തമാക്കണം.
ശ്രീനാരായണഗുരുദേവനെ അധിക്ഷേപിച്ചിരുന്ന താത്വികാചാര്യന്‍ ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടിനെ തള്ളിപ്പറയാനായി തോമസ് ഐസക് ബജറ്റിനെ ഉപയോഗിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അതോ ഗുരുദേവനെ കുരിശില്‍ തറച്ച വിവരക്കേടിന് പ്രായശ്ചിത്തമാണോ എന്നും അറിയില്ല.
എന്തായാലും ശിവഗിരിയില്‍ ജാതിവിരുദ്ധവിളംബര സ്മാരകം നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 40 കോടി ചെലവില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന് പി.കൃഷ്ണപിള്ളക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാവാനേ തരമുള്ളൂ. മഹാത്മാ അയ്യങ്കാളി, ശ്രീനാരായണഗുരു എന്നിവരുടെ സ്മരണകള്‍ നിലനിര്‍ത്തണമെന്ന ചിന്ത ഐസക്കിന് ഉണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ സമീപകാല ഇടപെടലുകള്‍ മൂലമാണെന്ന് കാര്യവും വ്യക്തമാണ്.
ഈ ബജറ്റിന് അല്‍പ്പമെങ്കിലും ജനകീയ മുഖം നല്‍കുന്നത് ചില പ്രഖ്യാപനങ്ങളാണ്. എല്ലാവര്ക്കും ഭൂമി, വീട്, ശൗചാലയം, വൈദ്യൂതി, വെള്ളം, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ എന്നിവയാണ് ഈ ബജറ്റിലുള്ള പുരോഗമനപരമായ പദ്ധതികള്‍. പക്ഷേ ഇവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളാണെന്നതാണ് യാഥാര്‍ത്ഥ്യം. മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള നീക്കം അഭിനന്ദനാര്‍ഹമാണ്. ജിഎസ്ടി നടപ്പാക്കുമെന്ന പ്രഖ്യാപനവും സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെ.
രാജ്യം സ്വാതന്ത്ര്യം നേടിയതന്റെ 75-ാം വര്‍ഷം 2022 ല്‍ ആഘോഷിക്കുമ്പോഴെങ്കിലും എല്ലാവര്ക്കും വീടും വൈദ്യുതിയും കക്കൂസും ഉണ്ടാക്കുമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ വാഗ്ദാനത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള തീരുമാനം കേരളത്തിന്റെ പുരോഗതിയെ സഹായിക്കുന്നതാണ്. പക്ഷേ അപ്പോഴും കേന്ദ്രാവിഷ്കൃതങ്ങളായ ഈ പദ്ധതികള്‍ അന്തസ്സത്ത ചോരാതെ നടപ്പാക്കാന്‍ ശ്രമിക്കണം.
മൗലികമായ പദ്ധതികളുടെ അഭാവം തന്നെയാണ് ഈ ബജറ്റിന്റെ പോരായ്മ. കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്ന പല പദ്ധതികള്‍ക്കും എവിടെ നിന്ന് പണം കണ്ടെത്തും എന്ന ചോദ്യത്തിന് ബജറ്റ് പ്രസംഗം ഉത്തരം നല്‍കുന്നില്ല. കടം ഒരു ധനമാണെന്ന് കരുതുന്നയാളാണ് നമ്മുടെ ധനമന്ത്രി. കടം വാങ്ങിയാലും നെയ്യ് കൂട്ടി ഉണ്ണണമെന്ന ചാര്‍വ്വാക സിദ്ധാന്തക്കാരനും. അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്
വൈരുദ്ധ്യാത്മക അടവ് നയം മാത്രമാണ് ബജറ്റ് പ്രസംഗത്തില്‍ കൂടി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനത്തിന് അനുയോജ്യമായ ബജറ്റല്ല. ധവളപത്രവുമായി പുലബന്ധം പോലുമില്ലാത്തതാണ് ഐസകിന്റെ ബജറ്റ്. ധവള പത്രമോ ബജറ്റോ ശരിയെന്ന് മന്ത്രി വ്യക്തമാക്കണം. നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതികള്‍ കുത്തിനിറച്ച രാഷ്ട്രീയ പ്രസംഗം മാത്രമാണ് ഐസക് നടത്തിയത്.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ബജറ്റാണിത്. യാതൊരു സാമ്പത്തിക അച്ചടക്കവും പാലിക്കാത്ത ബജറ്റ് വന്‍വിലക്കയറ്റത്തിന് കാരണമാകും. അരി, ഗോതമ്പ്, വെളിച്ചെണ്ണ, തുണി, അലക്ക് സോപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കൂടുമെന്ന് ഉറപ്പായി. ചായ കുടിക്കാനുള്ള കപ്പിന് വില കൂട്ടിയതോടെ ചായക്കും വില കൂടും.
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന ബിജെപിയുടെ വിലയിരുത്തല്‍ ധനമന്ത്രി അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പിണറായി ഗ്രാമത്തില്‍ പൊലീസ് സ്റ്റേഷന് സ്ഥാപിക്കാനുളള നീക്കം സ്വാഗതാര്‍ഹമാണ്. പക്ഷേ ഇത് പഴയ കായണ്ണ പൊലീസ് സ്റ്റേഷന് മാതൃകയിലാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: