ഭരതന്റെ കല്പനപ്രകാരവും പ്രജകള്‍ സ്വമേധയാ മുന്നോട്ടുവന്നും വീടുകളും തെരുവീഥികളും വൃത്തിയാക്കി അലങ്കരിച്ചു. അയോദ്ധ്യ മുതല്‍ നന്ദിഗ്രാമം വരെയുള്ള കുണ്ടും കുഴിയും നിരപ്പാക്കി വെട്ടിപ്പു വരുത്തി. എല്ലാ ക്ഷേത്രങ്ങളിലും ബലിപൂജയും ദീപാലങ്കാരങ്ങളും നടത്തി. പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, ഗന്ധം, പുഷ്പം എന്നിവയെല്ലാമൊരുക്കി.
സൂര്യോദയമായപ്പോള്‍ പൗരമുഖ്യന്മാരും പുരോഹിതന്മാരും വസിഷ്ഠന് തുടങ്ങിയ മഹര്‍ഷിമാരും ഒരുങ്ങി. രാമനെ കാണാനുള്ള കൗതുകംകൊണ്ട് ആബാലവൃദ്ധം ജനങ്ങളും അടിച്ചുതളിച്ച്
സുഗന്ധദ്രവ്യങ്ങള്‍ തളിച്ച തെരുവീഥികളില്‍ തടിച്ചുകൂടി. അദ്ദേഹത്തിന് കാഴ്ചവയ്ക്കാന്‍ ഒരുലക്ഷം കുതിരകള്‍, പതിനായിരം ആനകള്‍, സ്വര്‍ണതോരണം തൂക്കിയ പതിനായിരം രഥങ്ങള്‍, ഐശ്വര്യസൂചകമായ മറ്റനേകം വസ്തുക്കള്‍ എന്നിവ തയ്യാറാക്കിക്കൊണ്ടുവന്നു. എല്ലാവരും നഗരത്തിനുപുറത്തു വന്നു. രാജപത്നിമാരും, സൈന്യങ്ങളും, പടക്കൂട്ടത്തിലെ സ്ത്രീകളും, ബ്രാഹ്മണരും, വര്‍ത്തകശ്രേഷ്ഠന്മാരും, പരിവാരഗണങ്ങളും പുറപ്പെട്ടു.
അര്‍ത്ഥസാധകന്‍, അശോകന്, മന്ത്രപാലന്‍, സുമിത്രന് എന്നീ മന്ത്രിമാരും തലേക്കെട്ടുകെട്ടിയ ആനകളോടൊപ്പം പുറപ്പെട്ടു. കുറേപ്പേര് രഥങ്ങളില്‍ യാത്രചെയ്തു. ദശരഥപത്നിമാരെല്ലാം പല്ലക്കുകളില്‍ കയറി എത്തിച്ചേര്‍ന്നു. ധര്‍മ്മത്മാവായ ഭരതന് ശത്രുഘ്നന്‍, ബ്രാഹ്മണ മുഖ്യന്മാര്, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ശംഖം ഭേരി ഇവയുടെ അകമ്പടിയോടുംകൂടി രാമനെ സ്വീകരിക്കാന്‍ കാല്‍നടയായി പുറപ്പെട്ടു. ഭരതന് ശ്രീരാമന്റെ പാദുകങ്ങള്‍ ശിരസ്സില്‍ വച്ചിരുന്നു. അവര്‍ അല്പസമയം കാത്തുനിന്നു.
ആകാശത്ത് പുഷ്പക വിമാനം പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം സ്വയം മറന്ന് ആര്‍പ്പുവിളിച്ചു. എല്ലാവരും വിമാനത്തിലിരിക്കുന്ന രാമനെ ആകാശത്തെ പൂര്‍ണചന്ദ്രനെയെന്നവണ്ണം കണ്ടു. രാമന്റെ ആജ്ഞപ്രകാരം ബ്രഹ്മദേവന് സങ്കല്പംകൊണ്ടു സൃഷ്ടിച്ചതും ഹംസങ്ങളെ പൂട്ടിയതും അതിവേഗതയാര്‍ന്നതുമായ പുഷ്പകവിമാനം മെല്ലെ നിലത്തിറങ്ങി. വിമാനത്തിനകത്തുകയറിച്ചെന്ന ഭരതന് രാമനെ ആനന്ദത്തോടെ വീണ്ടും വീണ്ടും നമസ്ക്കരിച്ചു. വളരെനാളായി കാണാതിരുന്ന സോദരനെ രാമന് എടുത്തുയര്‍ത്തി.
മടിയിലിരുത്തി ആശ്ലേഷിച്ചു. പിന്നെ ഭരതന് ലക്ഷ്മണനെ കണ്ടു. സീതാദേവിയെ നമസ്ക്കരിച്ചു. അതുകഴിഞ്ഞ് സുഗ്രീവന്, ജാംബവാന്, അംഗദന്, മൈന്ദന്‍, ,ദ്വിവിധന്‍, നീലന്, ഋഷഭന്, സുഷേണന്, നളന്, ഗവാക്ഷന്‍, ഗന്ധമാദനന്‍, ശരദന്‍, പനസന്‍ എന്നിവരെയെല്ലാം മാറോടണച്ചു കുശലം ചോദിച്ചു. മനുഷ്യരൂപമെടുത്തിരുന്ന വാനരന്മാരെല്ലാം അത്യന്തം സന്തുഷ്ടരായി.
സുഗ്രീവനെ ആലിംഗനം ചെയ്തുകൊണ്ട് ഭരതന് പറഞ്ഞു: ”സുഗ്രീവ, നിങ്ങളുടെ സഹായത്താലാണ് രാവണനെ വധിച്ചതും രാമചന്ദ്രന് വിജയം ലഭിച്ചതും. അതിനാല്‍ നിങ്ങള്‍ ഞങ്ങളുടെ അഞ്ചാമത്തെ സഹോദരനായിത്തീര്‍ന്നിരിക്കുന്നു.” അതുകഴിഞ്ഞ് വിഭീഷണനോടു പറഞ്ഞു: ”അങ്ങയുടെ സഹായത്താല്‍ അത്ര എളുപ്പമല്ലാത്ത രാവണവധം ചെയ്യാന്‍ രാഘവന് സാധിച്ചു.”
ശത്രുഘ്നന്‍ ശ്രീരാമപാദങ്ങളിലും ലക്ഷ്മണപാദങ്ങളിലും വന്ദിച്ചു. പിന്നെ സീതാദേവിയെയും നമസ്കരിച്ചു.
അപ്പോള്‍ രാമന് ശോകത്താല്‍ അതികൃശയായിത്തീര്‍ന്ന കൗസല്യയുടെ അടുത്തെത്തി. അതിവിനീതനായി പാദങ്ങളെ തൊട്ടുവന്ദിച്ചു. അതുപോലെ കൈകേയിയേയും സുമിത്രയേയും നമസ്കരിച്ചു. പിന്നെ കുലഗുരുവിനെ വണങ്ങി. നഗരവാസികള്‍ ഒന്നടങ്കം രാമനെ സ്വാഗതം ചെയ്തു. ധര്‍മ്മം നന്നായി അറിയുന്ന ഭരതന് ശ്രീരാമന്റെ മെതിയടികള്‍ ആ പാദങ്ങളില്‍ തന്നെ ഇടുവിച്ചു. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: