ശരണ്യ അജയ്
കോട്ടയം: ജില്ലയുടെ വികസനത്തിന് ഏറെ ഉതകുമെന്ന് കരുതിയ കോടിമത മൊബിലിറ്റി ഹബ്ബ് കോട്ടയത്തിന് നഷ്ട്ടമാകുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച പദ്ധതിക്ക് തോമസ് ഐസക്കിന്റെ ബജറ്റില്‍ ചില്ലിക്കാശുപോലും നീക്കിവച്ചിട്ടില്ല. ഈ വിഷയത്തില്‍ പുതിയ സര്‍ക്കാരിന്റെ സമീപനം ഈ ബജറ്റോടെ വ്യക്തമാക്കുന്നതാണ്. കോട്ടയം കോറിഡോര്‍ പദ്ധതിക്കു സ്വീകരിച്ചിട്ടുള്ള അതേ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇക്കോ ടൂറിസം പദ്ധതികളുടെ പട്ടികയില്‍ പെടുത്തി റോഡ്-ജല-റയില്‍വേ ഗതാഗതങ്ങളെ കോര്‍ത്തിണക്കിയുള്ളതായിരുന്നു പദ്ധതി. രണ്ട് ബസ് ടെര്‍മിനല്‍ കോംപ്ലക്സ്, കണ്വന്ഷന് സെന്റര്‍, എക്സിബിഷന് സെന്റര്‍, ക്രിക്കറ്റ് സ്റ്റേഡിയം, ഫാമുകള്‍ തുടങ്ങിയവ പ്ദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായുള്ളതാണ് നിര്‍ദ്ദിഷ്ട കോടിമത മൊബിലിറ്റി ഹബ്ബ്. ഇതിനായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജില്‍പ്പെട്ട നൂറു മുതല്‍ 125വരെ ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ ാരംഭിച്ചിരുന്നത്. തരിശു കിടക്കുന്ന കൃഷിഭൂമി എന്ന പേരില്‍ ഏറ്റെടുക്കുന്ന സ്ഥലം പൂര്‍ണമായി നികത്തും. പകുതി സ്ഥലം ഭൂവുടമകള്‍ക്ക് തന്നെ തിരികെനല്‍കും എന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ജനപങ്കാളിത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. 250 ഏക്കര്‍ വരെയുള്ള തരിശുനിലം നികത്താനാണ് ഉത്തരവ് നല്‍കിയിരുന്നത്. നേരത്തേ ഇതേ നിബന്ധനകളില്‍ തന്നെയാണ് കോട്ടയം കോറിഡോര്‍ പ്രോജക്ടിനു വേണ്ടിയും നിലം നികത്താന്‍ ഉത്തരവ് നല്‍കിയിരുന്നത്.
പദ്ധതി ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിക്ക് തുടക്കത്തിലെ കല്ലുകടി ഉണ്ടായെങ്കിലും പിന്നീട് ഇത് സ്വപ്നപദ്ധതിയായി മാറി. പദ്ധതി നടപ്പിലാകുന്നതോടെ കോട്ടയത്തിന് വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു വാതായനമാണ് തുറക്കേണ്ടിയിരുന്നത്. അതോടൊപ്പം തൊഴില്‍ സാധ്യതയും ഏറും. പരമ്പരാഗത വ്യവസായങ്ങളും അഭിവൃദ്ധപ്പെടാന്‍ സാഹചര്യം ഒരുങ്ങിയേനേം. ഇതിലുപരി എന്നും കോട്ടയം നഗരത്തിന്റെ തീരാശാപമായ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരം കൂടിയായിരുന്നു നിര്‍ദ്ദിഷ്ടഹബ്ബ്. അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കോട്ടയത്തിന്റെ മുഖഛായ മാറ്റാന്‍ ഈ പദ്ധതിക്ക് കഴിയുമായിരുന്നു.
സ്ഥപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് ഹബ്ബിന്റെ ഭാഗമായി കോടിമതയിലേക്ക് മാറിയാല്‍ തന്നെ നഗരത്തിലെ കുരുക്കിന് വന്‍ ആശ്വാസം ഉണ്ടാകുമായിരുന്നു. സ്വകാര്യ ബസ്സ് സ്റ്റാന്റിനായി നഗരസഭ കോടിമതയില്‍ നേരത്തേതന്നെ സ്ഥലം കണ്ടെത്തിയിരുന്നതാണ്. ഇപ്പോള്‍ ഇവിടെയാണ് കെഎസ്ആര്‍ടിസി താത്ക്കാലിക ഗ്യാരേജ് പ്രവര്‍ത്തിക്കുന്നത്. കോടിമതയില്‍ എംസി റോഡിന് സമാന്തരമായാണ് റയില്‍വേ ലൈന്‍ കടന്നുപോകുന്നത്. ഇത് ഏതാനും മീറ്ററുകള്‍ നീട്ടിയാല്‍ ഹബ്ബുമായി റയില്‍ഗതാഗതത്തെ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. നഗരത്തിലെ ജലഗതാഗതത്തിനെ സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് കോടിമത ബോട്ടുജെട്ടിയാണ് ഇപ്പോഴും ആശ്രയം. ആറ്റില്‍ പോളതിങ്ങിയതോടെ ബോട്ടുകള്‍ കോടിമതവരെ വരാനുള്ള സാഹചര്യവും നഷ്ടമാകുകയാണ്. ഈ അവസരത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലഗതാഗത മാര്‍ഗ്ഗവും ബോട്ടുജെട്ടികളും നവീകരിക്കാന്‍ കഴിയുമായിരുന്നു. കോട്ടയത്തിന്റെ തലവരതന്നെ മാറ്റിയെഴുതുവാന്‍ ഉതകുമായിരുന്ന പദ്ധതിയെയാണ് പുതിയ സര്‍ക്കാര്‍ നിര്‍ദ്ദാഷണ്യം അവഗണിക്കുന്നത്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: