ശിവാകൈലാസ്
കാട്ടാക്കട: കെഎസ്ഇബി സൗജന്യ നിരക്കില്‍ വിതരണം ചെയ്യാന്‍ എത്തിച്ച എല്‍ഇഡി ബള്‍ബുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉപഭോക്താക്കള്‍ക്ക് കിട്ടാക്കനിയാകുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാസങ്ങള്‍ക്ക് മുന്‍പാണ് ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി 190 രൂപ നിരക്കില്‍ രണ്ട് ബള്‍ബുകള്‍ വീതം വിതരണം ചെയ്യുവാന്‍ അതാതു സെക്ഷന്‍ ഓഫീസുകളില്‍ എത്തിച്ചത്. കറണ്ട് ബില്‍ ഒടുക്കുന്നതിനൊപ്പം കസ്റ്റമര്‍ക്ക് രണ്ട് ബള്‍ബുകള്‍ എന്ന ക്രമത്തില്‍ നല്‍കാനായിരുന്നു തീരുമാനം. ഇതിനായി ഡെല്‍പ് എന്ന കമ്പനി വഴി ലക്ഷകണക്കിന് ബള്‍ബുകള്‍ സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബള്‍ബുകള്‍ മിക്ക സെക്ഷന്‍ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമായ അവസ്ഥയാണ്. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ വിതരണം തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു. തെരഞ്ഞെടുപ്പിന് ശേഷം വിതരണം തുടരും എന്നാണ് ബില്‍ ഒടുക്കാനെത്തിയ ഉപഭോക്താക്കോളോട് പറഞ്ഞിരുന്നത്.
ഇലക്ട്രിസിറ്റി ബോര്‍ഡ് ഉപഭോക്താവിനുള്ള വൈദ്യുതി ബില്ലില്‍ ബള്‍ബ് വാങ്ങാന്‍ എത്തണമെന്ന് രേഖപ്പെടുത്തും. ഈ ബില്ലും ബള്‍ബിന്റെ വിലയുമായി എത്തുമ്പോഴാണ് വിതരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യാതായതോടെ ആളുകള്‍ ഇലക്ട്രിസിറ്റി ഓഫീസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. ബള്‍ബ് വാങ്ങാന്‍ എത്തിയവരോടു ബള്‍ബുകള്‍ സ്റ്റോക്കില്ല എന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നതത്രെ.
കാട്ടാക്കട കെഎസ്ഇബി ഓഫീസിനു കീഴില്‍ മാത്രം പതിനെണ്ണായിരത്തില്‍ അധികം ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ മൂവായിരത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവിടെ നിന്നും ബള്‍ബുകള്‍ വിതരണം നടന്നത്. മറ്റുള്ളവര്‍ക്കായുള്ള ബള്‍ബുകള്‍ എങ്ങോട്ടു പോയെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. അതേ സമയം വിപണിയില്‍ ലഭിക്കുന്ന ബള്ബുകളെക്കാള് നിലവാരം കുറഞ്ഞതും ഗ്യാരന്റി ഇല്ലാത്തതുമായ എല്‍ഇഡി വാങ്ങിയാല്‍ എത്രനാള്‍ ഈടു നില്‍ക്കുമെന്നതിലും ആശങ്കയുള്ളതായി ഉപഭോക്താക്കള്‍ പറയുന്നു. രണ്ടു ബള്ബുകള്ക്കു ഗ്യാരന്റി ഇല്ലാതെ നൂറ്റി തൊണ്ണൂറു രൂപയാണ് കെഎസ്ഇബി ഈടാക്കുന്നത്. ചില പ്രമുഖ കമ്പനികളുടെ സിഎഫ്എല്‍ ബള്‍ബുകള്‍ ഒരു വര്‍ഷ ഗ്യാരണ്ടിയില്‍ നൂറ് രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ഓഫീസുകളില്‍ വന്ന് എല്‍ഇഡി ബള്‍ബുകള്‍ കിട്ടാതാകുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇരുന്നൂറ് രൂപ നല്കി രണ്ട് സിഎഫ്എല്‍ വാങ്ങി മടങ്ങുകയാണത്രെ.
സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എല്‍ഇഡി ബള്‍ബുകളുടെ സൗജന്യ നിരക്കിലുള്ള വിതരണത്തിന് തുക വകയിരുത്തിയിട്ടുണ്ട്. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ നേരത്തെ വിതരണത്തിനായി എത്തിച്ച ബള്‍ബുകള്‍ വിസ്മൃതിയിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: