തിരുവനന്തപുരം : വിവാദമായ പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. 14. 40 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തടയുന്നതില്‍ തിരുവനന്തപുരം കോര്പ്പറേഷന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ലാറ്റ് നിര്‍മാണം തടയാന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും തിരുവനന്തപുരം കോര്പ്പറേഷന് ഇടപെട്ടില്ലെന്നും സിഎജി വ്യക്തമാക്കുന്നു. കെട്ടിട നിര്‍മാണത്തിലെ 21 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.
സെക്രട്ടറിയേറ്റ് അനക്സ് നിര്‍മാണത്തിലും വീഴ്ചയുണ്ട്. അനുമതി പത്രം പോലും വാങ്ങാതെയാണ് നിര്‍മാണം. സുരക്ഷാ ചട്ടങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ല. ഒമ്പത് നില കെട്ടിടം നിര്‍മിച്ചപ്പോള്‍ കോര്‍പ്പറേഷനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍ വ്യവസായി ബിജുരമേശിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അനുമതിപത്രമില്ലാതെ 12 നിലയുള്ള ബില്‍ഡിംഗ് ബിജുരമേശ് നിര്‍മിച്ചു. ഇതു തടയാനും കോര്‍പറേഷനും സാധിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിനു സമീപവും അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കു പോലും ഇത് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ വന്‍കിട നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി, കിംസ് ആശുപത്രി കാല്‍നടപ്പാലം, ഹോട്ടല്‍ വിന്‍ഡ്സര്‍ രാജധാനി എന്നിവ നിര്‍മിച്ചതും അനുമതി പത്രം വാങ്ങാതെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്ഷേമപ്രവര്‍ത്തനങ്ങളിലും വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ക്ഷേമ പെന്ഷന് ലഭിച്ചതില്‍ 12 ശതമാനം പേരും അനര്‍ഹരാണെന്നും എപിഎല്ലില്‍ ഉള്‍പ്പെട്ടവരാണ് പെന്ഷന് ലഭിച്ചവരിലേറെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞത്തും വേളിയിലും തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: