പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി തോമസ് ഐസക് ആദ്യമായി ക്ഷാമാപണ രൂപത്തില്‍ ഒന്നുരണ്ട് വസ്തുതകള്‍, അതായത് മുന്‍കൂര്‍ ജാമ്യം എടുത്തുകൊണ്ട് പറഞ്ഞു:
1) സ്റ്റേറ്റിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
2) ധനപ്രതിസന്ധി സര്‍ക്കാര്‍ ഇടപെടലുകളെ ദുര്‍ബലമാക്കി.
3) നാണ്യവിളതകര്ച്ചയും ഗള്‍ഫ് പണത്തിന്റെ കുറവും പ്രതിസന്ധി ഗുരുതരമാക്കി. വരുംവര്‍ഷം റവന്യൂ കമ്മി 20000 കോടി ഉയരും.
ഇതഃപര്യന്തമുള്ള കേരള ബജറ്റുകള്‍ പരിശോധിച്ചാല്‍ ധനമന്ത്രിമാര്‍ ഇത്തരത്തില്‍ വളരെ അശുഭാപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് കാണാം. ധനപ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നതിനെപ്പറ്റി വ്യക്തമായ, ശാസ്ത്രീയമായ ഒരു സൂചനയും മന്ത്രി ഐസക് നല്‍കുന്നില്ല.
മുന്‍ഗണന നല്‍കേണ്ട മേഖലകളായ കൃഷി, ഗ്രാമവികസനം, സാമൂഹ്യ വികസനമേഖലകള്‍, പശ്ചാത്തലമേഖല തുടങ്ങിയവയില്‍ നീക്കിവെച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്.
കാര്‍ഷിക മേഖലയുടെ കാര്യം എടുത്താല്‍ നെല്‍വയല്‍ രണ്ടുലക്ഷം ഹെക്ടറില്‍ താഴെ മാത്രം. നമുക്ക് വേണ്ടത് 42.6 ലക്ഷം ടണ്‍ അരി. നാം ഉല്പാദിപ്പിക്കുന്നത് 5.6 ലക്ഷം ടണ്‍. പഞ്ചായത്തുതലത്തില്‍ കൃഷിക്ക് എത്ര പണം മുടക്കി? അതിന്റെ പ്രത്യാഘാതം എന്ത്?
ഇപ്പോഴത്തെ ബജറ്റില്‍ പറയുന്നത് ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഈ ജില്ലകളില്‍ തരിശുഭൂമി ധാരാളം. എന്തേ അതിന്റെ കണക്ക് പ്രത്യേകം സംഭരിക്കാന്‍ കഴിയാത്തത്? മുമ്പും ധനമന്ത്രിയുടെ പാര്‍ട്ടി ഇവിടെ ഭരണം കൈയ്യാളിയല്ലോ?
നെല്ലുസംഭണത്തിന് 385 കോടി എന്നുപറയുമ്പോള്‍ എത്ര നെല്ല് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്ന കണക്ക് സര്‍ക്കാരിന് നിരത്താന്‍ കഴിയുമോ? ഉല്‍പ്പാദന ചെലവില്‍ തൊഴിലാളിയുടെ കൂലിയാണ് മുന്നില്‍. ഇത് ഇനി കുറക്കാന്‍ കഴിയുമോ? സമയബന്ധിതമായി കൃഷിക്കാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഏത് സംഘടനയില്‍ ഉള്ളവര്‍? ഇനി ഇതൊക്കെ കുറക്കാന്‍ തയ്യാറാകുമോ? കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണെങ്കില്‍:
1) ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുക.
2) പൂര്ണയന്ത്രവല്ക്കരണം.
3) മെച്ചപ്പെട്ട വിത്ത് ആധുനിക ഗവേഷണം വഴി വികസിപ്പിക്കുക.
4) കാര്യക്ഷമമായ രീതിയിലുള്ള വളത്തിന്റെ പ്രയോഗം. ഇക്കാര്യത്തില്‍ ബജറ്റില്‍ ഒരു വ്യക്തത കാണുന്നില്ല.
നിരവധി സഹകരണപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും ഇവര്‍ കാര്‍ഷിക മേഖലയോട് പുറംതിരിഞ്ഞ് നില്ക്കുന്ന അവസ്ഥ നിലനില്ക്കുന്നു. കാര്‍ഷിക വായ്പാ വിതരണത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികവായ്പ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി 2015-16ലേക്ക് 850000 കോടി നീക്കിവച്ചു. കേരള ബജറ്റില്‍ ധനമന്ത്രി എത്ര നീക്കിവെച്ചു. നെല്‍കൃഷി പ്രോത്സാഹനത്തിന് 50 കോടി. ഇത് നാമമാത്രം.
അഖിലേന്ത്യാ നിലവാരത്തില്‍ 63.5 ശതമാനം കുടുംബങ്ങള്‍ അവരുടെ വരുമാനം കൃഷിയില്നിന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ 61 ശതമാനം അവരുടെ വരുമാനം കാര്‍ഷികേതര മേഖലകളില്‍ നിന്നാണെന്ന് പറയുന്നു. വെറും 16 ശതമാനം മാത്രം കൃഷിയെ ആശ്രയിക്കുന്നു . 0.6 ശതമാനം മൃഗസംരക്ഷണം വഴി വരുമാനം കണ്ടെത്തുന്നു. ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യം കാര്‍ഷികേതര വരുമാനസ്രോതസ് ഏതെല്ലാം? ആരൊക്കെയാണ് 12.5ലക്ഷം പ്രവാസികള്‍. അത് കഴിച്ചാല്‍ പരമ്പരാഗത വ്യവസായമേഖല, സേവനമേഖല, ആധുനിക വ്യവസായമേഖല. ഇതെല്ലാംതന്നെ തകര്‍ച്ചയില്‍.
ഇതില്‍ ഉള്‍ക്കൊള്ളുന്ന വിഭാഗങ്ങള്‍ക്ക് എല്ലാ ധനമന്ത്രിമാരും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തും. എന്നാല്‍ ഇതെല്ലാം കടലാസ് രേഖയായി മാറുന്നു. ഈ ബജറ്റില്‍ വ്യവസായ പായ്ക്കുകളെപ്പറ്റി ധനമന്ത്രി പ്രഖ്യാപിക്കുന്നു. മുന്‍കാലത്ത് വ്യവസായ എസ്റ്റേറ്റുകള്ക്കായിരുന്നു പ്രസക്തി.
മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ കാര്‍ഷികമേഖലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കും എന്നുപറയുമ്പോള്‍ നമ്മുടെ അപൂര്വലോഹ മണല്‍, സുഗന്ധദ്രവ്യങ്ങള്‍, വനസമ്പത്ത്, മല്സ്യഖനി ഇതെല്ലാം ശാസ്ത്രീയ ഗവേഷണത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള എന്ത് തന്ത്രമാണ് ബജറ്റിലുള്ളത്?
പരമ്പരാഗത വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന് നാന്ദികുറിച്ചപ്പോള്‍ കയര്‍മേഖലയില്‍ അടക്കം എന്താണ് സംഭവിച്ചത്? ഡിഫൈബറിംഗ് യൂണിറ്റുകള്‍ വെള്ളത്തില്‍ മുക്കിയില്ലേ? ആര്‍ക്കുവേണ്ടി കയര്‍ ഫെഡ്? അതുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളും എവിടെ? കേരളത്തില്‍ 3650 കശുവണ്ടി ഫാക്ടറി ഉള്ളതില്‍ ചെറുകിട ഫാക്ടറികള്‍ ഭൂരിപക്ഷവും ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറി.
100 കോടി നല്കുമ്പോള് ഇതുകൊണ്ട് കശുവണ്ടി വ്യവസായം ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ എത്തുമോ? ക്രിയാത്മകമായി എന്ത് നിര്‍ദ്ദേശമാണ് ബജറ്റില്‍ ഈ വ്യവസായത്തിന്? കൈത്തറിയില്‍ ഹാന്‍ടെക്സ് എവിടെനില്‍ക്കുന്നു. കോടികള്‍ കേന്ദ്രം തരുന്നില്ലേ. എന്തേ ബജറ്റില്‍ അതുകൂടി ചേര്‍ത്ത് ഫണ്ട് പ്രഖ്യാപിക്കുന്നില്ല. മൃഗസംരക്ഷണം, ഡയറി, മല്‍സ്യമേഖല ഇവയുടെ വികസനത്തിനായി എന്ത് തന്ത്രമാണ് ബജറ്റില്‍ ഉള്ളത്.
എഫ്എഒയുടെ എസ്റ്റിമേറ്റ് പ്രകാരം പാല് ഉല്‍പ്പാദനത്തില്‍ ഭാരതം മുന്‍പന്തിയില്‍. ആഗോള പാല് ഉല്‍പ്പാദനത്തിന്റെ 18.5 ശതമാനം.2014-15ല്‍ വാര്‍ഷിക ഉല്‍പ്പാദനം 146.3 മില്യന്‍ ടണ്‍. അഖിലേന്ത്യാ നിലവാരത്തില്‍ പാല് ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിച്ച് മൂല്യവര്ദ്ധിതമാക്കിയതിന്റെ ഫലമായി കാലികമായി വരുന്ന പ്രശ്നങ്ങളെ ലഘൂകരിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള സമീപനമില്ല.
ശാസ്ത്രീയമായ ഒരു വീക്ഷണം ഈ മേഖലയില്‍ നിലനില്ക്കുന്നില്ല. ഇതിന് എന്ത് തന്ത്രമാണ് ബജറ്റില്‍ ഉള്ളത്?
3.6 കോടി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഭാരതത്തിലുണ്ട്. ഇതില്‍ 8.05 കോടി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 37.5 ശതമാനം ഈ മേഖലയില്‍ നിന്നാണ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇവിടെ ധനമന്ത്രി വ്യവസായ കോറിഡോറിനെക്കുറിച്ചും വ്യവസായ പാക്കേജിനെക്കുറിച്ചും വാചാലനാകുന്നു.
വിഭവസമാഹരണത്തിന് നികുതി വരുമാനത്തെ കൂടുതലായി ആശ്രയിക്കുമ്പോള്‍ ചൈനയിലെ ഒരു സമീപനം നമുക്ക് സ്വീകരിക്കാവുന്നതല്ലേ? അവര്‍ റവന്യൂ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ജനറേറ്റ് ചെയ്യുന്നു. വരുമാനം വിവിധ പ്രാദേശിക ഭരണകൂടങ്ങളില്‍നിന്ന് സമാഹരിക്കുന്നു. ഇതെല്ലാംകൂടി സമന്വയിപ്പിച്ച് അവരുടെ ആസൂത്രണസമിതി വികസനപ്രക്രിയ നടത്തുന്നു. ഈ ഒരു സമീപനം എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂടാ?
ഗവേഷണരംഗത്തെപ്പറ്റി ബജറ്റ് വ്യക്തമായ ഒരു സമീപനം സ്വീകരിക്കുന്നില്ല. എന്തുകൊണ്ട് അക്കാദമിക് തലങ്ങളില്‍ നടക്കുന്ന ഗവേഷണം വ്യാവസായിക മേഖലയിലേക്ക് തിരിച്ചുവിടുന്നില്ല. അതിനുള്ള ഒരു പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനെപ്പറ്റി ബജറ്റ് മൗനം പാലിക്കുന്നു. 2015-16 ലെ കേന്ദ്ര ബജറ്റ് ഗവേഷണത്തിനും വികസനത്തിനും വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അതായത് ഒരു ഇന്നവേഷന്‍ പ്രൊമോഷന് പ്ളാറ്റ്ഫോം.
ഇതില്‍ അക്കാദമിക് തലത്തിലുള്ളവര്‍, സംരംഭകര്‍, ഗവേഷകര്‍ എന്നിവര്‍ ഇന്നവേഷനെ ഉയര്ന്നതലങ്ങളിലേക്ക് എത്തിക്കുന്നു. എന്തുകൊണ്ട് നമ്മുടെ ബജറ്റില്‍ ഇത്തരത്തില്‍ ഒന്ന് ആലോചിച്ചുകൂടാ?
പാര്‍പ്പിടം: ഇതിനെപ്പറ്റി ബജറ്റില്‍ പരാമര്‍ശിക്കുന്നു. അഖിലേന്ത്യാ നിലവാരത്തില്‍ 2022-ാംമാണ്ടോടെ ആറ് കോടി പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്ക്കും പാര്‍പ്പിടം എന്നതിന്റെ പശ്ചാത്തലത്തില്‍. കേരളത്തിലെ പ്രശ്നം എന്താണ്? കാലാഹരണപ്പെട്ട നിയമാവലികള്‍, പൗരാണികമായ നടപടിക്രമങ്ങള്‍. ഇതിന്റെ ഒക്കെ ഫലമായി പാര്‍പ്പിട പ്രശ്നം പതിഹരിക്കപ്പെടാത്ത മേഖലയായി നിലനില്ക്കും. അതിന് എന്തെങ്കിലും ഘടനാപരമായ മാറ്റം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ?
കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനെപ്പറ്റി ബജറ്റില്‍ പറയുന്നു. കൂട്ടായശ്രമത്തില്കൂടി സ്വയം സാമ്പത്തിക സ്രോതസ് ഉയര്‍ത്തുക. ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു പ്രശ്നം ഇവര്‍ക്ക് വേണ്ട ഉപദേശം നല്‍കുന്നതിനും കാര്യമാത്ര പ്രസക്തമായ പ്രോജക്ടുകള്‍ രൂപകല്പന ചെയ്യുന്നതിനുമുള്ള പ്രൊഫഷനുകളുടെ അഭാവം, വിവിധ വകുപ്പുകളുടെ അയവില്ലാത്ത സമീപനം തുടങ്ങിയവ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും.
ഇക്കാര്യത്തില്‍ എത്രമാത്രം പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയും? ബജറ്റില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കും എന്നുപറയുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചും വ്യക്തത കാണുന്നില്ല.
നിരവധി മേഖലകളില്‍ പണം ഒഴുക്കുമ്പോള്‍ ധനകാര്യ അച്ചടക്കം നിലനിര്‍ത്തണം.
കേരളത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും? ബജറ്റ് നിക്ഷേപക സമൂഹം എങ്ങനെ കാണുന്നു എന്ന് വിലയിരുത്തണം. എന്തുകൊണ്ട് കേന്ദ്ര നിക്ഷേപവും വന്‍കിട സ്വകാര്യ നിക്ഷേപവും കേരളത്തില്‍ എത്തുന്നില്ല? ഇതിന് കഴിയുംവിധം ബജറ്റില്‍ ക്രമീകരണം ഉണ്ടാകണം. അത്തരത്തിലുള്ള ഒരു ബജറ്റാണോ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്?
ധനമന്ത്രി ബജറ്റ് തയ്യാറാക്കുമ്പോള്‍ ഓരോ വകുപ്പിലേയും സ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തണമായിരുന്നു.
അതായത് കൃഷി, ഗ്രാമീണ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, ഗതാഗതം, നികുതി ദേശീയനിലവാരത്തില്‍ വരാനുള്ള സാധ്യതകള്‍ എത്രമാത്രം കേരളത്തെ ബാധിക്കും എന്നിവ ഗൗരവമായി പഠിച്ച് തയ്യാറാക്കിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: