രാമൻ കൗസല്യയുടെ പാദങ്ങളിൽ നമസ്ക്കരിച്ചു. എന്നിട്ട് ഭരതനോടു പറഞ്ഞു: ”എന്റെ സർവ്വസമ്പത്തും നിറഞ്ഞ ശ്രേഷ്ഠമായ ഈ കൊട്ടാരം സുഗ്രീവന് നൽകുക. മറ്റുള്ളവർക്കു താമസിക്കാനും അനുയോജ്യമായ കൊട്ടാരങ്ങൾ നൽകുക.” എല്ലാവരും സ്വസ്ഥരായപ്പോൾ ഭരതൻ സുഗ്രീവനോട് അഭിഷേകത്തിനായി നാലു സമുദ്രങ്ങളിൽനിന്നും തീർത്ഥങ്ങൾ കൊണ്ടുവരാൻ വേഗതയേറിയ ദൂതന്മാരെ അയക്കാൻ ആവശ്യപ്പെട്ടു.
തീർത്ഥം കൊണ്ടുവരാനായി സുഗ്രീവന്റെ നിർദ്ദേശപ്രകാരം ഹനുമാൻ, ഗവയൻ, ജാംബവാൻ, ഋഷഭൻ എന്നിവർ പുറപ്പെട്ടു. ജാംബവാൻ രത്നകലശത്തിൽ കിഴക്കൻ സമുദ്രത്തിലെ ജലവും അഞ്ഞൂറുനദികളിലെ ജലവും കൊണ്ടുവന്നു. ഋഷഭൻ തെക്കേ സമുദ്രത്തിലെ തീർത്ഥം രക്തചന്ദനത്തഴകൾ കൊണ്ടു മൂടിക്കെട്ടി കൊണ്ടുവന്നു. ഗവയൻ പടിഞ്ഞാറൻ സമുദ്രത്തിൽനിന്നും കൂറ്റൻ രത്നകലശത്തിൽ ജലംകൊണ്ടുവന്നു. ഹനുമാൻ വടക്കൻ സമുദ്രത്തിൽനിന്നും തീർത്ഥജലം അതിവേഗം കൊണ്ടുവന്നു. തീർത്ഥജലങ്ങൾ എത്തിയ വിവരം മന്ത്രിമാരും ശത്രുഘ്നനും വസിഷ്ഠനേയും മഹർഷിമാരെയും അറിയിച്ചു.
ജ്ഞാനിയും വൃദ്ധനുമായ വസിഷ്ഠൻ ശ്രീരാമനെ രത്നസിംഹാസനത്തിൽ ഇരുത്തി വസിഷ്ഠൻ, വാമദേവൻ, ജാബാലി, കാശ്യപൻ, കാത്യായൻ, സൂയജ്ഞൻ, ഗൗതമൻ, വിജയൻ എന്നീ മഹർഷിമാർചേർന്ന് സുഗന്ധം നിറഞ്ഞതും മന്ത്രപൂതവുമായ തീർത്ഥജലംകൊണ്ട് കുശ തുളസി എന്നിവയോടുകൂടി ദാശരഥിയെ അഭിഷേകം ചെയ്തു.
രത്നസിംഹാസനേ രാമനേയും ചേർത്തു പത്നിനേയും വാമഭാഗേ വിനിവേശ്യ
വാമദേവൻ മുനി ജാബാലി ഗൗതമൻ വാല്മീകിയെന്നിവരോടും വസിഷ്ഠനാം
ദേശികൻ ബ്രാഹ്മണ ശ്രേഷ്ഠരോടുംകൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു. എന്ന് എഴുത്തച്ഛൻ.
ആയിരത്തെട്ടു പൊന്നിൻ കലശങ്ങളിലെ തീർത്ഥം വേദോക്തമന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഋത്വിക്കുകളും ശ്രേഷ്ഠന്മാരുമായ ബ്രാഹ്മണരും കന്യകമാരും മന്ത്രിമാരുമൊത്ത് ആ മഹർഷിമാരും, ആകാശത്തിലെ ദേവഗണങ്ങളും സ്തുതികൾ ചൊരിഞ്ഞുകൊണ്ട് ശ്രീരാമചന്ദ്രന് അഭിഷേകം നടത്തി. ആ സമയത്ത് ശത്രുഘ്നൻ അതിമനോഹരമായ വെൺകൊറ്റക്കുട നിവർത്തിപിടിച്ചു. സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശി.
ഇന്ദ്രൻ കൊടുത്തയച്ച സ്വർണമയമായ നൂറു താമരപ്പൂക്കൾകൊണ്ടുള്ളതും രവരത്നങ്ങൾ പതിച്ച രൂപഭംഗിയും തിളക്കവുമുള്ള ഒരു മുത്തുമാല വായുദേവൻ ശ്രീരാമനെ അണിയിച്ചു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ദേവന്മാർ ദുന്ദുഭി മുഴക്കി കല്പകപ്പുമലർ ചൊരിഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: