കല്‍പ്പറ്റ: വയനാട്ടില്‍ വൈത്തിരി താലൂക്കിലെ അറമലയില്‍ ദേശീയപാതയോടു ചേര്‍ന്ന് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ ഒരേക്കര്‍ വനഭൂമിയില്‍ നടന്നുവരുന്ന കെട്ടിട നിര്‍മാണം തടയണമെന്നും സ്ഥലം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സൗത്ത് വയനാട് വനം ഡിവിഷന് ഓഫീസര്‍ക്ക് പരാതി നല്കി.
കുന്നത്തിടവക വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 326/1 ബി 2ല്‍പ്പെട്ടതും 1976ലെ നിയമം അനുസരിച്ച് സര്‍ക്കാര്‍ വനമായി പ്രഖ്യാപിച്ചതുമായ ഭൂമിയില്‍ ഒരേക്കറാണ് സ്വകാര്യവ്യക്തി കൈക്കലാക്കിയത്. വില്ലേജ് ഓഫീസറെ സ്വാധീനിച്ച് കൈവശരേഖ സമ്പാദിച്ച സ്വകാര്യവ്യക്തി ഭൂനികുതിയും അടച്ചു. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിലെ കെട്ടിട നിര്‍മാണം തഹസില്‍ദാര്‍ ഉള്‍പ്പെടെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തടഞ്ഞില്ല.
ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് സ്വകാര്യവ്യക്തി കോടതിയില്‍ നിന്നു അനുകൂല വിധി സമ്പാദിച്ചിട്ടുള്ളതിനാല്‍ കെട്ടിട നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കഴിയില്ലെന്നാണ് തഹസില്‍ദാരും വില്ലേജ് ഓഫീസറും മറ്റും അറിയിച്ചത്.
അറമലയില്‍ പഴയ സര്‍വേ നമ്പര്‍ 326/1 ബി 2ല്‍ വനമായി പ്രഖ്യാപിച്ചതില്‍ 56.5 ഏക്കര്‍ ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കുന്നതിനായി സര്‍ക്കാര്‍ റവന്യൂ വകുപ്പിനു കൈമാറിയിരുന്നു. ഈ ഭൂമി പുതിയ സര്‍വേ നമ്പര്‍ 141/1ല്‍ ഉള്‍പ്പെടുന്നതാണ്. ബാക്കി ഭൂമി പുതിയ സര്‍വേ നമ്പര്‍ 141/1ലാണുള്ളത്. ഇതില്‍ ഒരേക്കറാണ് സ്വകാര്യവ്യക്തി കൃത്രിമരേഖകള്‍ ചമച്ച് കൈക്കലാക്കിയത്. ഇയാള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉടമാവകാശത്തില്‍ അനുകൂല വിധി സമ്പാദിച്ചത്.
വനഭൂമി കൈവശപ്പെടുത്തുന്നതിനു ഉതകുന്ന വ്യാജരേഖകള്‍ അനുവദിച്ചതിനു വില്ലേജ് ഓഫീസറെയും ജില്ലാ സര്‍വേ ഓഫീസറെയും സസ്പെന്‍ഡ് ചെയ്തുവെങ്കിലും രേഖകള്‍ റദ്ദാക്കിയിരുന്നില്ല. ഈ രേഖകള്‍ ഹാജരാക്കിയാണ് സ്വകാര്യവ്യക്തി കല്പറ്റ മുന്‍സിഫ് കോടതിയില്‍ നിന്നു അനുകൂല വിധി നേടിയത്. ഈ വിധിക്കെതിരെ അപ്പീല്‍ നല്കുന്നതിനു സര്‍ക്കാര്‍ രണ്ടര വര്‍ഷം കഴിഞ്ഞാണ് ബത്തേരി സബ് കോടതിയെ സമിപിച്ചത് അതിനാല്‍ അപ്പീല്‍ കോടതി സ്വീകരിച്ചില്ല.
അപ്പീല്‍ തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ കോടിക്കണക്കിനു രൂപ വിലവരുന്ന സ്ഥലം വീണ്ടെടുക്കുന്നതിനും ഭൂമി തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുവരുത്തുന്നതിനും ഇടപെടണം-പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: